കുണ്ടറയിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു: പ്രതി കസ്റ്റഡിയിൽ
Mail This Article
കുണ്ടറ (കൊല്ലം) ∙ മൺറോത്തുരുത്തിൽ വാക്കേറ്റത്തെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ ഹോം സ്റ്റേ ഉടമയെ കുത്തിക്കൊന്നു. മൺറോത്തുരുത്ത് മയൂഖം ഹോം സ്റ്റേ ഉടമ വില്ലിമംഗലം നിധി പാലസിൽ (ഓലോത്തിൽ) മണിലാൽ (50) ആണു മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ ബാങ്ക് ശാഖയ്ക്കു സമീപമായിരുന്നു സംഭവം.
ഡൽഹി പൊലീസിൽ നിന്നു വിരമിച്ച വില്ലിമംഗലം തുപ്പാശേരിൽ വീട്ടിൽ അശോകനെ കിഴക്കേകല്ലട പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് പറയുന്നത്: ഇരുവരും തമ്മിൽ സംസാരത്തിനിടെ വാക്കേറ്റമുണ്ടായി. മദ്യലഹരിയിലായിരുന്ന അശോകനെ മണിലാൽ അടിച്ചതായി പറയുന്നു. തുടർന്ന് അശോകൻ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു.
മണിലാലിനെ പരിസരവാസികൾ കൊല്ലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മണിലാൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്നു. സിപിഎം അനുഭാവിയായിരുന്ന അശോകൻ അടുത്തിടെ ബിജെപിയിൽ ചേർന്നതായി പറയുന്നു. മണിലാലിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ജയശ്രീ. മകൾ: അരുണിമ (എംസിഎ വിദ്യാർഥിനി).
English Summary: CPM worker stabbed to death in Kollam