ഇന്ത്യയിൽ കോവാക്സിൻ വിതരണാനുമതി തേടി ഭാരത് ബയോടെക്; തയാറായി ബ്രിട്ടൻ
Mail This Article
ലണ്ടന്‍ ∙ കോവിഡ് വാക്സീൻ സംബന്ധിച്ച് രണ്ടു സന്തോഷ വാർത്തകൾ. വാക്സീൻ വിതരണം ചെയ്യാൻ ബ്രിട്ടൻ ഒരുങ്ങുന്നതാണ് ലോകം ആകാംക്ഷയോടെ കാണുന്നത്. ഫൈസറും ബയോൺടെക്കും സംയുക്തമായി വികസിപ്പിച്ച വാക്‌സീനാണു വിതരണാനുമതി ലഭിച്ചത്. ഇന്ത്യയിലാകട്ടെ, അടിയന്തരമായി വാക്സീൻ വിതരണം ചെയ്യുന്നതിന് അനുമതി തേടി കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചു.
ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വാക്സീനാണ് കോവാക്സിൻ. ഫൈസറും സീറം ഇൻസ്റ്റിറ്റ്യൂട്ടും വാക്സീൻ വിതരണത്തിന് അനുമതി തേടിയതിനു പിന്നാലെയാണ് ഭാരത് ബയോടെക്കും കേന്ദ്ര ഡ്രഗ് റഗുലേറ്ററെ സമീപിച്ചത്. ഫൈസർ, സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവയുടെ അപേക്ഷകൾ വിദഗ്ധ സമിതി പരിശോധിച്ച ശേഷമായിരിക്കും അനുമതി നൽകുന്നത്.
വാക്‌സീന് അനുമതി നല്‍കിയ ആദ്യ പാശ്ചാത്യ രാജ്യമാണ് യുകെ. ഫൈസര്‍/ബയോൺടെക് വാക്‌സീന്‍ വളരെ താഴ്ന്ന താപനിലയില്‍ സൂക്ഷിക്കണമെന്നതും മൂന്നാഴ്ചത്തെ ഇടവേളയില്‍ കുത്തിവയ്ക്കണമെന്നതും അടക്കമുള്ള നിബന്ധനകള്‍ വാക്‌സീന്‍ വിതരണം സങ്കീര്‍ണമാക്കുന്നു.
വാക്‌സീന്റെ 40 ലക്ഷം ഡോസുകള്‍ ഡിസംബര്‍ അവസാനത്തോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫൈസറിന്റെ വാക്‌സീന്‍ കോവിഡ് ബാധയെ 95 ശതമാനവും പ്രതിരോധിക്കുമെന്നാണ് പരീക്ഷണങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളത്. നാല് കോടി ഡോസുകള്‍ക്കാണ് യുകെ ഇതുവരെ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്..
Content Highlights: UK prepares for first Covid vaccinations