ADVERTISEMENT

റിഗ ∙ പ്രമുഖ കൊറിയൻ ചലച്ചിത്ര സംവിധായകൻ കിം കി-ഡുക് (60) അന്തരിച്ചു. ബാൾട്ടിക് രാജ്യമായ ലാത്വിയയിൽ ആയിരുന്ന കിം കി–ഡുക് ഇവി‌ടെ കോവിഡാനന്തരമുള്ള അസ്വസ്ഥതകളിലായിരുന്നു. നവംബർ 20ന് ഇവിടെയെത്തിയ കിം, ജുർമാലയിൽ വീട് വാങ്ങാൻ ഉദ്ദേശിച്ചിരുന്നെന്നും ലാത്വിയൻ മാധ്യമങ്ങൾ പറയുന്നു. ലോകത്തിലേറെ ആരാധകരുള്ള കിം കി–ഡുക്കിനെ മലയാളി സിനിമാപ്രേമികൾക്കും ഏറെ പ്രിയങ്കരനായിരുന്നു. 2013ൽ തിരുവനന്തപുരത്തു നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ മുഖ്യാതിഥിയായിരുന്നു. അറുപതാം പിറന്നാളിന് 9 ദിവസം ബാക്കി നിൽക്കെയായിരുന്നു മരണം.

പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെ 1.20ന് ആശുപത്രിയിലായിരുന്നു കിമ്മിന്റെ അന്ത്യം. കിഴക്കൻ ഏഷ്യയിലെ പ്ര തിഭാധനരായ ചലച്ചിത്ര പ്രവർത്തകരിൽ മുൻനിരയിലാണു കിമ്മിന്റെ സ്ഥാനം. വെനിസ് ചലച്ചിത്ര മേളയിൽ ഗോൾഡൻ ലയൺ (പിയാത്ത), സിൽവർ ലയൺ (3–അയൺ), ബെർലിൻ ചലച്ചിത്ര മേളയിൽ സിൽവർ ബെയർ (സമരിയ), കാൻ ചലച്ചിത്ര മേളയിൽ പുരസ്കാരം (അറിറാങ്) എന്നീ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1960 ഡിസംബർ 20ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോങ്‍വയിലാണു ജനിച്ചത്.

1995ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ മത്സരത്തിൽ തിരക്കഥയ്ക്ക് ഒന്നാം സമ്മാനം കിട്ടിയതു കിമ്മിന്റെ ജീവിതത്തിൽ നിർണായകമായി. ആദ്യകാലത്തെ ശാന്തമായ സിനിമകൾക്കു ശേഷം വയലൻസും ലൈംഗികതയും കിമ്മിന്റെ സിനിമകളിൽ അധികമായെന്ന വിമർശനമുയർന്നിരുന്നു. ഇതേപ്പറ്റി ചോദിപ്പോൾ, എല്ലാവരും ജീവിതത്തിന്റെ വെളിച്ചത്തെക്കുറിച്ച് സിനിമകളെടുക്കുന്നു, ഞാൻ ഇരുളിനെക്കുറിച്ചും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ ആൻഡ് സ്പ്രിങ്, ദ് ബോ, ഡ്രീം, ബ്യൂട്ടിഫുൾ, ദ് നെറ്റ്, മോബിയസ്, പിയത്ത തു‌ടങ്ങിയവ പ്രധാനപ്പെട്ട സിനിമകളാണ്.

English Summary: Famous Korean filmmaker Kim Ki-duk reportedly dies of coronavirus in Latvia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com