മദ്യപിച്ചെത്തി ഹേംനാഥ് വഴക്കിട്ടു; വിവാഹം ഉപേക്ഷിക്കാൻ അമ്മ നിർബന്ധിച്ചു: ഒടുവിൽ ആത്മഹത്യ
Mail This Article
ചെന്നൈ∙ ജനപ്രിയ സീരിയൽ നടിയും അവതാരകയുമായ വി.ജെ.ചിത്രയുടെ ആത്മഹത്യയ്ക്കു കാരണം കടുത്ത മാനസിക സമ്മർദമെന്നു പൊലീസ്. അമ്മ വിജയയുടെയും പ്രതിശ്രുത വരൻ ഹേംനാഥിന്റെയും പെരുമാറ്റം മാനസിക സമ്മർദത്തിനു കാരണമായി. സീരിയൽ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.
ഇത് അറിയിച്ചപ്പോൾ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ അമ്മ നിർബന്ധിച്ചു. പ്രതിശ്രുത വരനും അമ്മയും നൽകിയ മാനസിക സമ്മർദമാണു ജീവനൊടുക്കാൻ ചിത്രയെ പ്രേരിപ്പിച്ചതെന്നാണു പൊലീസിന്റെ നിഗമനം. തുടർച്ചയായ മൂന്നാം ദിനവും ഹേംനാഥിനെയും ഹോട്ടൽ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്തു. മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതിനെത്തുടർന്നു അസിസ്റ്റന്റ് കമ്മിഷണർ ദീപ സത്യൻ ഹേംനാഥിനെ നേരിട്ടു ചോദ്യം ചെയ്തു.
ചിത്ര മരിക്കുന്നതിനു മുൻപ് അവസാനമായി വിളിച്ചത് അമ്മ വിജയയെയാണെന്നു ഫോൺ പരിശോധിച്ചപ്പോൾ വ്യക്തമായിരുന്നു. ഹേംനാഥ് ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയതായി സഹപ്രവർത്തകരെ ചോദ്യം ചെയ്തപ്പോഴാണു വിവരം ലഭിച്ചത്. വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ റജിസ്റ്റർ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയിൽ വിവാഹം നടത്താനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെ ഹേംനാഥ് വഴക്കിട്ടതും വിവാഹം ഉപേക്ഷിക്കാൻ അമ്മ നിർബന്ധിച്ചതും ചിത്രയെ സമ്മർദത്തിലാക്കിയെന്നാണു പൊലീസിന്റെ നിഗമനം.
ചിത്രയുടെ മൊബൈൽ ഫോണിൽ നിന്നു സംഭാഷണങ്ങൾ, ചിത്രങ്ങൾ, വാട്സാപ് സന്ദേശങ്ങൾ എന്നിവ വീണ്ടെടുത്തു പരിശോധിക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നു. അതിനിടെ, ഹേംനാഥിന്റെ മൊഴിയിൽ വൈരുധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഇന്നലെയും ചോദ്യം ചെയ്യൽ തുടർന്നു. ചിത്രീകരണം കഴിഞ്ഞെത്തിയ ശേഷം കുളിക്കാനായി പോയ ചിത്ര തന്നോടു പുറത്തു കാത്തിരിക്കാൻ പറഞ്ഞുവെന്നായിരുന്നു ഹേംനാഥ് നേരത്തെ മൊഴി നൽകിയിരുന്നത്.
എന്നാൽ, കാറിൽ മറന്നുവച്ച വസ്തു എടുത്തുകൊണ്ടുവരാൻ ചിത്ര ആവശ്യപ്പെട്ടതു കൊണ്ടാണു പുറത്തുപോയതെന്നു പിന്നീട് പറഞ്ഞു. ചിത്രയുടെ മരണത്തിനു കാരണക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നു മന്ത്രി ഡി.ജയകുമാർ പറഞ്ഞു.
English Summary: Chithra was constantly harassed by her fiancesays police