ചുളിവുകൾ മുഖത്ത് മാത്രം; സമരഭൂമിയിലെ 5 കർഷകർ; ജീവിതവും ചിത്രങ്ങളും
Mail This Article
മനസും ജീവിതവും മണ്ണിൽ ചേർത്തുനട്ട കുറച്ചു മനുഷ്യർ. വീടും പാടവും വിട്ട് അവരിപ്പോൾ ഇന്ദ്രപ്രസ്ഥത്തിന്റെ അതിര്‍ത്തിയിലുണ്ട്. സ്വന്തം കൃഷിജീവിതം തകർത്തു കളയുമെന്നുറപ്പുള്ള കര്‍ഷകവിരുദ്ധനിയമങ്ങളെ പിഴുതെറിയാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് അവര്‍. ഡല്‍ഹിയെ പുതച്ചിരിക്കുന്ന കൊടുംതണുപ്പ് അവരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്പില് കീഴടങ്ങിയ മട്ടാണ്. നേരുണ്ടെങ്കില്‍ മണ്ണും പ്രകൃതിയും ചതിക്കില്ലെന്ന് ജീവിതത്തിലൂടെ പഠിച്ച കര്‍ഷകസമൂഹം പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ്.
സമരവീര്യം കെടുത്താൻ പല കഥകൾ പ്രചരിക്കുന്നുണ്ട്. അതിലൊന്നാണ് സമരത്തിനു വന്നിരിക്കുന്നവരെല്ലാം പണക്കാരാണെന്നും കർഷകര്‍ പാവങ്ങളല്ലെന്നുമുള്ള ആരോപണം. ഏഴ് പതിറ്റാണ്ടിലധികം മണ്ണില്‍ പണിയെടുത്ത എന്പതും തൊണ്ണൂറും പിന്നിട്ട നൂറുക്കണക്കിന് കര്‍ഷകര്‍ ആത്മവീര്യത്തോടെ സിംഘുവില്‍ നിലയുറുപ്പിച്ചിട്ടുണ്ട്. മുഖത്ത് വീണ ചുളിവ് മനസില്‍ വീഴാതെ യുവത്വം കാത്തുസൂക്ഷിച്ചിരിക്കുന്ന സിംഘുവില്‍ കണ്ട അഞ്ച് മുതിര്‍ന്ന കര്‍ഷകരെ പരിചയപ്പെടാം.
1. ജിഗീര്‍ സിങ് – വയസ് 91
മൊഹാലിയില്‍ നിന്ന് പന്ത്രണ്ട് ദിവസം മുന്‍പ് ട്രാക്ടറിലേറി സിംഘുവിലെത്തിയതാണ് ജിഗീര്‍ സിങ്. എന്നാണ് ആദ്യം പാടത്തിറങ്ങിയതെന്ന് ജിഗീര്‍ സിങ്ങിന് ഓര്മപ്പോലുമില്ല. നെല്ലാണ് പ്രധാനകൃഷി. രണ്ടേക്കര്‍ സ്ഥലമുണ്ട്. നിയമങ്ങളെ ഈ മുത്തശ്ശന് ഭയക്കുന്നു. കോര്‍പ്പറേറ്റുകളോട് ഏറ്റുമുട്ടാന്‍ മാത്രം കരുത്ത് ബാക്കിയില്ലെന്ന് ജിഗീര്‍ സിങ്.
2. കര്‍പാര്‍ കൗര്‍ – വയസ് 85
സിംഘു സമരഭൂമയിലെ ആവേശം. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പമാണ് അമൃത്സറില് നിന്നെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം പാടത്ത് കളിച്ചുവളര്‍ന്ന കുട്ടിക്കാലം പിന്നിട്ട് അമൃത്സറില് ഭര്‍തൃവീട്ടിലേക്ക് വന്നതോടെ കര്‍പാര്‍ കൗര്‍ കൃഷിക്കാരിയായി. ഇന്ന് മക്കളാണ് കൃഷി നോക്കുന്നതെങ്കിലും അവര്‍ക്ക് വേണ്ടിയാണ് ഈ പോരാട്ടം.
3. ഗോപിചന്ദ് – വയസ് 90
ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്നാണ് വരവ്. നെല്ലും ബാജ്രയുമാണ് പ്രധാനകൃഷി. ഏഴുപതിറ്റാണ്ടു മുന്‍പാണ് മാതാപിതാക്കാള്ക്കൊപ്പം പാടത്തേക്ക് ആദ്യം ഇറങ്ങിയത്. കൃഷി അല്ലാതെ മറ്റൊന്നുമറിയില്ലെന്ന് രണ്ട് ഏക്കര്‍ കൃഷി ഭൂമി മാത്രമുള്ള ഗോപിചന്ദ് പറയുന്നു. അതുകൊണ്ട് ഈ സമരം വിജയിച്ചേ ഗോപിചന്ദിന് മടങ്ങാനാകു.
4. കരംസിങ് – വയസ് 88
കോര്‍പ്പറേറ്റുകള്‍ക്ക് മണ്ണിലിറങ്ങാന്‍ അവസരം നല്കുന്ന കരാര്‍കൃഷിയാണ് കരംസിങ് ഏറ്റവും ഭയക്കുന്നത്. നിയമത്തില്‍ എന്താണ് പ്രശ്നമെന്ന ചോദ്യത്തിന് കോര്‍പ്പറേറ്റുകളുടെ അടിമയാകാന്‍ താന്‍ ഇല്ലെന്ന് ഉറച്ചശബ്ദത്തില്‍ മറുപടി. പഞ്ചാബിലെ കപൂര്ത്തയില് എട്ട് ഏക്കര്‍ ഭൂമിയുണ്ട്. കാര്‍ഷിക കുടുംബത്തിലെ ആറാംതലമുറക്കാരനാണ് താന്‍ എന്ന് സാക്ഷ്യപ്പെടുത്തലും. പ്രായം ചോദിച്ചപ്പോള്‍ പാടത്ത് അനായാസം ഇപ്പോഴും ട്രാക്ടര്‍ ഇറക്കാറുണ്ടെന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ ശേഷം 88 എന്ന ഉത്തരം പിന്നാലെ വന്നു.
5. ഗുല്‍വന്ത് സിങ് – വയസ് 85
ഗുരുദാസ്പുരിലെ ഇന്ത്യ – പാക്കിസ്ഥാന് രാജ്യാന്തര അതിര്‍ത്തിക്ക് സമീപമുള്ള ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകനും മുന്‍ സൈനികനുമാണ് ഗുല്‍വന്ത് സിങ്. പതിനഞ്ച് വര്‍ഷം കരസേനയില്‍ ക്ലര്‍ക്കായി ജോലി നോക്കി. ബെംഗളൂരു മുതല്‍ കശ്മീര്‍ വരെ. 1971ലെ യുദ്ധത്തില്‍ ഇന്ത്യ വിജയക്കൊടി പാറിക്കുന്നത് കണ്ടശേഷമാണ് വിരമിച്ചത്. പിന്നെ ചെയ്തിട്ടുള്ളത് കൃഷിപ്പണി മാത്രമാണ്. അമൃത്സറില് നിന്നുള്ള ഗുല്വന്തിന് ആറ് ഏക്കര്‍ സ്ഥലമുണ്ട്. നെല്ലും ഗോതമ്പുമാണ് കൃഷി ചെയ്യുന്നത്.
(സന്തോഷ് പിള്ള മനോരമ ന്യൂസ് ഡൽഹി ബ്യൂറോയിലെ ക്യാമറാമാനാണ്.)
English Summary : Elder farmers in the face of protest in Delhi