കോവിഡ് ബാധിതരിൽ അപൂർവ ഫംഗസ് ബാധിക്കുന്നതായി ഡോക്ടർമാർ; മുന്നറിയിപ്പ്
Mail This Article
അഹമ്മദാബാദ് ∙ കോവിഡ് ബാധിതരില്‍ അപൂര്‍വവും ഗുരുതരവുമായ ഫംഗസ് ബാധ ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍. അന്‍പതു ശതമാനം രോഗികളില്‍ മരണകാരണമായേക്കാവുന്ന മ്യുകോര്‍മികോസിസ് എന്ന അപൂര്‍വ ഫംഗസ് ബാധ അഞ്ച് രോഗികളില്‍ കണ്ടെത്തിയെന്ന് അഹമ്മദാബാദിലെ റെറ്റിന ആന്‍ഡ് ഒകുലാര്‍ ട്രോമാ സര്ജന് പാര്‍ഥ് റാണ ചൂണ്ടികാട്ടി. ഇവരില്‍ രണ്ടു പേര് മരണത്തിനു കീഴടങ്ങി. രണ്ടു പേര് രോഗമുക്തി നേടിയെങ്കിലും കാഴ്ചശക്തി നഷ്ടമായി.
രോഗം ബാധിച്ചവരില്‍ നാലു പേര് 34 നും 47 നു മധ്യേ പ്രായമുള്ള പുരുഷന്മാരാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഗുരുതരാവസ്ഥയില്‍ 67 കാരനെ ഭുജില്‍ നിന്ന് അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നേത്രഗോളം വലുതായി പുറത്തേക്കു തള്ളിയ നിലയിലായിരുന്നു രോഗികള്‍. നാലു രോഗികളും അനിയന്ത്രിതമായ പ്രമേഹം ബാധിച്ചവരായിരുന്നു. ഇവര്‍ക്ക് രോഗപ്രതിരോധ ശേഷം നന്നേ കുറവായിരുന്നു. കോവിഡ് ബാധിതരില്‍ 15 മുതല്‍ 30 ദിവസത്തിനുള്ളിലാണ് മ്യുകോര്‍മികോസിസ് എന്ന ഫംഗസ് ബാധ ഉണ്ടാകാന്‍ സാധ്യതയുള്ളത്. എന്നാല്‍ ഈ നാലു രോഗികളില്‍ രണ്ടു മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഫംഗസ് ബാധയുണ്ടായിയെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
കോവിഡ് മുക്തരായ 19 ആളുകളില്‍ കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഫംഗസ് ബാധ കണ്ടെത്തിയെന്ന് ഡോ. അതുല്‍ പട്ടേല്‍ വ്യക്തമാക്കി. പ്രമേഹം നിയന്ത്രിക്കാത്തതും സ്റ്റിറോയിഡുകള്‍ അമിത തോതില്‍ ഉപയോഗിക്കുന്നതും രോഗപ്രതിരോധശേഷി കുറയുന്നതുമാണ് അപൂര്‍വ ഫംഗസ് ബാധയുണ്ടാകാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു.
English Summary: Rare fungus is preying on corona patients says doctors