ADVERTISEMENT

തിരുവനന്തപുരം∙ ബാർ കോഴ ആരോപണത്തിൽ മുൻ മന്ത്രിമാർക്കെതിരായ അന്വേഷണാനുമതിയിൽ ഗവർണറുടെ തീരുമാനം ഉടനുണ്ടാകില്ല. അവധി കഴിഞ്ഞ് മടങ്ങിയെത്തുന്ന വിജിലൻസ് ഡയറക്ടർ സുധേഷ് കുമാർ ഗവർണറെ നേരിട്ടു കണ്ടേക്കും. മുൻ മന്ത്രിമാരായ കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെയുള്ള പ്രാഥമിക അന്വേഷണത്തിന് അനുമതി തേടിയാണ് സർക്കാർ ഫയൽ ഗവർണർക്ക് കൈമാറിയത്.

ബാർ കോഴ ആരോപണത്തിൽ വിശദമായ നിയമ പരിശോധനയ്ക്ക് ശേഷം മാത്രം അനുമതി നൽകിയാൽ മതിയെന്നാണ് രാജ്ഭവൻ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്ടറോട് നേരിട്ട് കേസിന്റെ വിശദാംശങ്ങൾ ധരിപ്പിക്കാൻ ആവശ്യപ്പെട്ടത്. രണ്ടാഴ്ചയായി  അവധിയിലായ സുധേഷ് കുമാർ ഇതുവരെയും മടങ്ങിയെത്തിയിട്ടില്ല. ഡൽഹിയിൽ കർഷക സമരം കാരണം വിമാനത്താവളത്തിലേക്ക് എത്താൻ കഴിയുന്നില്ലെന്നാണ് അവധി നീട്ടാൻ കാരണമായി അദ്ദേഹം പറയുന്നത്.

തുടർന്നാണ് ഐജി എച്ച്.വെങ്കിടേഷ് കേസ് വിവരങ്ങൾ രാജ്ഭവന് കൈമാറിയത്. എന്നാൽ സർക്കാരിനോട് കൂടുതൽ വിശദാംശങ്ങൾ ഗവർണർ തേടുകയായിരുന്നു. മാത്രമല്ല രണ്ട് അന്വേഷണം നടന്നതാണെന്നും, തെളിവില്ലെന്ന റിപ്പോർട്ട് സമർപ്പിച്ചുവെന്നും അതുകൊണ്ടുതന്നെ ഇപ്പോഴത്തെ അന്വേഷണാവശ്യം രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഗവർണർക്ക്  കത്ത് കൈമാറിയിരുന്നു.

രാജ്ഭവൻ ചില മുതിർന്ന അഭിഭാഷകരിൽ നിന്നും നിയമോപദേശം തേടിയതായി സൂചനയുണ്ട്. രമേശ് ചെന്നിത്തലയ്ക്കെതിരെയുള്ള അന്വേഷണത്തിനു സ്പീക്കർ നേരത്തെ അനുമതി നൽകിയിരുന്നു. ബാറുകളുടെ ലൈസൻസ് ഫീസ് കുറയ്ക്കാൻ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും, മന്ത്രിമാരായിരുന്ന കെ.ബാബുവിനു 50 ലക്ഷവും വി.എസ്.ശിവകമാറിനു 25 ലക്ഷവും കൈമാറിയെന്നായിരുന്നു ബാറുടമ ബിജു രമേശിന്റെ ആരോപണം.

Content Highlights: Bar bribery case, Governor, vigilance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com