ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ വ്യവസായ മേഖലയ്ക്ക് ഉണർവേകാനായി, ആയിരം കോടി രൂപയുടെ പുതിയ വായ്പകൾ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്‌സി) അവതരിപ്പിക്കുന്നു. ഈ വർഷം ഇതിനകം വിതരണം ചെയ്ത 2450 കോടി രൂപയ്ക്ക് പുറമെയാണിത്. ആയിരം കോടി രൂപയും കൂടി ആകുമ്പോൾ ഈ വർഷം മൊത്തം വായ്പ വിതരണം 3450 കോടി രൂപ ആകും. കഴിഞ്ഞ വർഷം മൊത്തത്തിൽ 1446 കോടി രൂപ വിതരണം ചെയ്ത സ്ഥാനത്താണ് ഈ നേട്ടത്തിലെത്തുക എന്ന് കെഫ്‌സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ ജെ.തച്ചങ്കരി അറിയിച്ചു. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കോവിഡിന്റെ പശ്ചാത്തലത്തിൽ, ഉദാരമായ വായ്പകൾ നൽകാൻ മടിച്ചു നിൽകുന്നിടത്താണ്, കെഎഫ്‌സിയുടെ ഈ ആകർഷകമായ നീക്കം.

കൊളാറ്ററൽ സെക്യൂരിറ്റി ഇല്ല

ബാങ്കുകൾ പ്രാഥമിക ഈടു കൂടാതെ കൊളാറ്ററൽ സെക്യൂരിറ്റി കൂടി വാങ്ങുമ്പോൾ, കെഫ്‌സി ഉദാരവും ലളിതവുമായ സമീപനമാണ് ഇതിൽ സ്വീകരിക്കുന്നത്. തന്മൂലം ഈട് കുറവുള്ള സംരംഭകർക്കും എളുപ്പത്തിൽ വായ്പ ലഭിക്കുന്നതിന് കാരണമാകുന്നു. സ്വന്തമായി വസ്തുവകകൾ ഇല്ലാത്ത സംരംഭകർക്ക് ഇനി മുതൽ തേർഡ് പാർട്ടി സെക്യൂരിറ്റിയും കെഎഫ്‌സിയിൽ നൽകാം. നിയമങ്ങളിൽ അതിനുള്ള മാറ്റം വരുത്തിയതായി കെഎഫ്‌സി അറിയിച്ചു.

സംരംഭക വികസന പദ്ധതി

യാതൊരു ഈടും ഇല്ലാതെയാണ് കെഎഫ്‌സി ഒരു ലക്ഷം വരെയുള്ള വായ്പകൾ സംരംഭക വികസന പദ്ധതിയിൽ അനുവദിക്കുന്നത്. ഇതിൽ പതിനായിരത്തിൽപരം അപേക്ഷകൾ ഇതുവരെ ലഭിച്ചു കഴിഞ്ഞു. ഇതൊക്കെ കൂടാതെയാണ് സാധാരണ സ്കീമിൽ ആയിരം കോടി രൂപ കൂടി പുതിയതായി കെഎഫ്‌സി അനുവദിക്കുന്നത്.

കോവിഡ് ‘അധിക വായ്പാ പദ്ധതി’

ഇപ്പോഴുള്ള സംരംഭകർക്ക് കോവിഡ് പ്രതിസന്ധി അതിജീവിക്കാനായി നൽകുന്ന 20% ‘അധിക വായ്പാ പദ്ധതി’യുടെ കാലാവധി അടുത്ത വർഷം മാർച്ച്‌ 31 വരെ നീട്ടി. പ്രസ്തുത പദ്ധതിയിൽ ഇതുവരെ 379 സംരംഭകർക്കായി 233 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതു കൂടാതെ നിലവിലെ സംരംഭകർക്കു അവരുടെ വായ്‌പകൾ പുനക്രമീകരിക്കാനും (Restructuring) അവസരം നൽകും. പലിശ കുടിശികൾ പുതിയ വായ്പയായി മാറ്റി തവണകളായി തിരിച്ചടക്കാനുള്ള സൗകര്യവും (Interest Funding) നൽകും.

കോവിഡിന്റെ പശ്ചാത്തലത്തിൽ, ബാങ്കുകളെപോലെ, കെഎഫ്‌സിയും വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. ദിനംപ്രതി പലിശ തിരിച്ചടവ് വരുമാനത്തിൽ തുച്ഛമായ തുക ലഭിക്കുമ്പോൾ, വായ്പാ വിതരണം വഴി ദിവസവും ചെലവഴിക്കുന്നത് കോടികളാണ്. ചിലരെങ്കിലും വിചാരിക്കുന്നത് പോലെ, സർക്കാർ പണമല്ല കെഎഫ്‌സി വായ്പയായി വിതരണം ചെയ്യുന്നത്. ബാങ്കുകളിൽനിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പ എടുത്താണ് സംരംഭകർക്ക് കെഫ്‌സി പണം നൽകുന്നത്. കോവിഡ് കാലത്തും ബാങ്കുകൾ കെഎഫ്‌സിക്ക് ഇളവുകളോ മൊറട്ടോറിയമോ അനുവദിച്ചിട്ടില്ല. മൊറട്ടോറിയത്തിനും കൂട്ടുപലിശ ഇളവുകൾക്കുമായി കേന്ദ്ര സർക്കാർ ബാങ്കുകൾക്ക് അനുവദിച്ചുകൊടുത്ത സഹായങ്ങൾ ഒന്നും തന്നെ കെഎഫ്‌സിക്ക് ലഭിച്ചതുമില്ല. എന്നിട്ടും മേൽപറഞ്ഞ ആനുകൂല്യങ്ങൾ, കെഎഫ്‌സി സംരംഭർക്ക് നൽകിയെന്നു സിഎംഡി അറിയിച്ചു.

സിബിലിൽ വിവരങ്ങൾ കൈമാറി

പണം തിരിച്ചടക്കാത്തവരുടെ വിവരങ്ങൾ സിബിലിൽ കയറ്റാൻ തുടങ്ങിയതോടെ കോർപറേഷന്റെ വായ്പ തിരിച്ചടവിൽ വർധന ഉണ്ടായി. മുൻപുള്ള മാസങ്ങളിൽ 60 കോടി രൂപ തിരിച്ചു കിട്ടുമായിരുന്നപ്പോൾ, കഴിഞ്ഞ നവംബർ മാസം ഇത് 100 കോടി കവിഞ്ഞു. ഏകദേശം 18,500 പേരുടെ വിവരങ്ങൾ സിബിലിൽ ഇതുവരെ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു. അതായതു 95% പേരുടെയും വിവരങ്ങൾ കൈമാറി. കേരള സർക്കാരിന്റെ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ, വ്യക്തി വിവരങ്ങൾ സിബിലിനു കൈമാറുന്ന ആദ്യ സ്ഥാപനമാണ് കെഎഫ്‌സി.

സിനിമാ വായ്പ

മുൻകാലങ്ങളിൽ സിനിമ വ്യവസായത്തിന് നൽകിയ വായ്പകൾ ഭൂരിഭാഗവും കിട്ടാകടമായി മാറിയിരുന്നു. എന്നാൽ, തിയറ്ററുകൾ നിശ്ചലമായ വേളയിൽ സിനിമാ വ്യവസായത്തിനു ഉണർവേകാൻ, പ്രൊഡ്യൂസേർസ് അസോസിയേഷനുമായി സഹകരിച്ചു, വ്യവസ്ഥകളോടെ സിനിമകൾക്കുള്ള വായ്പകൾ പുനരാരംഭിക്കുവാനും കെഎഫ്‌സി തീരുമാനിച്ചു.

English Summary: KFC introducing new loans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com