ADVERTISEMENT

ന്യൂഡൽഹി ∙ മലയാള മനോരമ ഡൽഹി സീനിയർ കോഒാർഡിനേറ്റിങ് എഡിറ്റർ ഡി.വിജയമോഹൻ (65) അന്തരിച്ചു. തിരുവനന്തപുരം  നെടുമങ്ങാട് കരിങ്ങയിൽ കാരയ്ക്കാട്ടുകോണത്തു വീട്ടിൽ 1955 ഫെബ്രുവരി 28ന് ജനിച്ചു. അച്ഛൻ. പി.കെ. ദാമോദരൻ നായർ. അമ്മ. എസ് മഹേശ്വരി അമ്മ.

ബാംഗ്ലൂർ കൈരളിനികേതൻ സ്കൂൾ, നെടുമങ്ങാട് ഗവ ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഈവാനിയോസ് കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ പഠനം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും യൂണിവേഴ്സിറ്റി കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. 1978 ലാണ് മനോരമയിൽ േചർന്നത്. 1985 മുതൽ ഡൽഹി ബ്യൂറോയിൽ. അതിനു മുൻപ് കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ബ്യൂറോകളിലും പ്രവർത്തിച്ചു.

കോമൺവെൽത്ത് പ്രസ് യൂണിയന്റെ ഹാരി ബ്രിട്ടൻ ഫെല്ലോഷിപ്പിൽ ഇംഗ്ലണ്ടില്‍ പത്രപ്രവർത്തനത്തിൽ ഉപരിപഠനം നടത്തി. പത്രപ്രവർത്തനത്തിന്റെ ഭാഗമായി 23 വിദേശ രാഷ്ട്രങ്ങൾ സന്ദർശിച്ചു. ഡൽഹി ഫിലിം സെൻസർ ബോർഡ്, ലോക്സഭാ പ്രസ് അഡ്വൈസറി സമിതി എന്നിവയിൽ അംഗമായിരുന്നു.

കൃതികൾ: ചെന്താർക്കഴൽ(കവിതാസമാഹാരം), ഈ ലോകം അതിലൊരു മുകുന്ദൻ, സ്വാമി രംഗനാഥാനന്ദ(ജീവചരിത്രം), എ രാമചന്ദ്രന്റെ വരമൊഴികൾ, ഹ്യൂമർ ഇൻ പാർലമെന്റ്.

മലയാള മനോരമ ചീഫ് എഡിറ്റേഴസ് ഗോൾഡ് മെഡൽ(1995) ആദ്യമായി നേടുന്നത് ഡി.വിജയമോഹനാണ്.  കേരള പ്രസ് അക്കാദമിയുടെ വി കരുണാകരൻ നമ്പ്യാർ അവാർഡ് (1986),തിരുവനന്തപുരം പ്രസ് ക്ലബിന്റെ ശിവറാം അവാർഡ്(1987),കേരള സർക്കാറിന്റെ അവാർഡ് (2004) എന്നിവ നേടി. എ രാമചന്ദ്രന്റെ വരമൊഴികൾക്ക് കേരള ലളിത കല അക്കാദമിയുടെ അവാർഡും (2005) സ്വാമി രംഗനാഥാനന്ദയുടെ ജീവചരിത്രത്തിന് പി കെ പരമേശ്വരൻ നായർ അവാർഡും (2007) ലഭിച്ചു. ഭാര്യ: എസ്.ജയശ്രീ, മകൻ: അഡ്വ.വി.എം.വിഷ്ണു. മരുമകൾ:നീനു.

അനുശോചനങ്ങൾ

മുഖ്യമന്ത്രി

ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികൾ വസ്തുനിഷ്ഠമായി മലയാളി വായനക്കാർക്ക് പറഞ്ഞുകൊടുത്ത പ്രഗത്ഭനായ പത്രപ്രവർത്തകനായിരുന്നു ഡി വിജയമോഹനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുൻവിധിയില്ലാതെയും ഊഹാപോഹങ്ങൾക്കു ചെവി കൊടുക്കാതെയും വസ്തുതകൾ അടിസ്ഥാനമാക്കി വാർത്തകൾ കൈകാര്യം ചെയ്തുവെന്നതാണു ഡി. വിജയമോഹനെ വേർതിരിച്ചു നിർത്തുന്നത്.

മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ സമൂഹത്തെ ധ്രുവീകരിക്കാൻ ശക്തമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് തികച്ചും മതനിരപേക്ഷമായ കാഴ്ചപ്പാടോടെ അദ്ദേഹം മാധ്യമ പ്രവർത്തനം നടത്തി. രാഷ്ട്രീയത്തോടൊപ്പം സാമ്പത്തിക പ്രശ്നങ്ങളും വിശകലനം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഡൽഹിയിലെ മലയാളി സംഘടനകളുമായി അദ്ദേഹം സഹകരിച്ചു പ്രവർത്തിച്ചു. എല്ലാ മലയാളി കൂട്ടായ്മകളിലും വിജയമോഹന്റെ സാന്നിധ്യമുണ്ടായിരുന്നു. വിജയമോഹന്റെ അപ്രതീക്ഷിതവേർപാട് പത്ര പ്രവർത്തന മേഖലക്കും ഡൽഹിയിലെ മലയാളി കൂട്ടായ്മകൾക്കും വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.കെ. കുഞ്ഞാലിക്കുട്ടി

മലയാള മനോരമ ന്യൂഡൽഹി ബ്യൂറോ സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ ഡി. വിജയമോഹന്റെ ദേഹവിയോഗ വാർത്ത ഏറെ വേദനയോടെയാണ് കേൾക്കാൻ സാധിച്ചത്. കഴിഞ്ഞ മുപ്പതു വർഷത്തിലേറെ കാലമായി മലയാള മനോരമയുടെ ഡൽഹി ബ്യുറോയിൽ സേവനം അനുഷ്ടിക്കുന്ന അദ്ദേഹം, വികസന കാഴ്ചപാടോടു കൂടി പത്രപ്രവർത്തനം നടത്തിയിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻകൂടിയായിരുന്നു. നല്ല പുസ്തക രചയിതാവും, ദേശീയ അന്തർദേശീയ വിഷയങ്ങളിൽ നല്ല അറിവുമുണ്ടായിരുന്ന അദ്ദേഹം നിരവധി പുരസ്കാരങ്ങളും നേടി ശ്രദ്ധേയനായിരുന്നു. രാജ്യതലസ്ഥാനത്തെ, തലമുതിർന്ന ഒരു മാധ്യമ സുഹൃത്തിനെയാണ് നമുക്ക് നഷ്ടപെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ മുസ്‌ലിം ലീഗ് പാർട്ടിയുടെയും എന്റെയും അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം സഹപ്രവർത്തകരുടെയും കുടുംബങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

രമേശ് ചെന്നിത്തല

മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോഓര്‍ഡിനേറ്റിങ് എഡിറ്ററും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ഡി.വിജയമോഹന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. തന്റെ പൊതു പ്രവര്‍ത്തന ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന ഡി വിജയമോഹന്‍. പാര്‍ലമെന്റംഗമായും എഐസിസി ഭാരവാഹിയായും ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത്് വിജയമോഹനുമായി വളരെ അടുപ്പം പുലര്‍ത്താന്‍ തനിക്ക്് കഴിഞ്ഞിരുന്ന കാര്യവും രമേശ് ചെന്നിത്തല അനുസ്മരിച്ചു.

സഹോദര തുല്യമായ സ്‌നേഹവും പരിണഗണനയും അദ്ദേഹം എന്നും തനിക്ക് നല്‍കിയിരുന്നു. ജോലി തേടിയും വിദ്യാഭ്യാസത്തിനുമെല്ലാം ഡല്‍ഹിയിലെത്തുന്ന ഏത് മലയാളിക്കും അത്താണിയായിരുന്നു വിജയമോഹന്‍. ഡല്‍ഹിയിലെ മലയാളി സംഘടനകളുടെ പ്രവര്‍ത്തനത്തിലും വിജയമോഹന്റെ സജീവമായ പങ്കാളിത്തമുണ്ടായിരുന്നു.

രാജ്യ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ദേശീയവും അന്തര്‍ദേശീയവുമായി വിഷയങ്ങളെക്കുറിച്ചു ആഴത്തിലുള്ള അറിവുള്ളയാളായിരുന്നു അദ്ദേഹം. ഡി വിജയമോഹന്റെ മരണത്തിലൂടെ അനുഭവ സമ്പത്തും അറിവും തലയെടുപ്പുമുള്ള മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിനു നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

English Summary: Malayala Manorama delhi senior co-ordinating editor D. Vijayamohan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com