ADVERTISEMENT

ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ 200 സീറ്റുകൾ നേടുകയെന്ന ലക്ഷ്യം കുറിച്ച് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പ്രചാരണത്തിനിറങ്ങുന്നു. അണ്ണാഡിഎംകെയുടെ പ്രചാരണത്തിനു മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി തുടക്കമിട്ടതിനു പിന്നാലെയാണു സ്റ്റാലിൻ കളത്തിലിറങ്ങുന്നത്. ജനുവരി ആദ്യവാരം സ്റ്റാലിൻ പ്രചാരണം തുടങ്ങും. ഇന്നലെ ചേർന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിലാണു ഇക്കാര്യം പ്രഖ്യാപിച്ചത്. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒട്ടേറെ സീറ്റുകളിൽ ഒരു ശതമാനത്തിൽ താഴെ വോട്ടുകൾക്കാണു പാർട്ടി തോറ്റതെന്നു സ്റ്റാലിൻ പറഞ്ഞു. അമിത ആത്മവിശ്വാസമാണു പരാജയത്തിനു കാരണമായത്. അതിനാൽ, ചരിത്ര വിജയം നേടുകയെന്ന ലക്ഷ്യത്തോടെ ഇത്തവണ പ്രവർത്തകർ കഠിനാധ്വാനം ചെയ്യണം. എംഎൽഎയും മന്ത്രിയുമാകാനല്ല, കലൈജ്ഞറുടെ സ്വപ്നത്തെ അധികാരത്തിലേറ്റാനാണു പ്രവർത്തകർ ശ്രമിക്കേണ്ടതെന്നു സ്റ്റാലിൻ പറഞ്ഞു. 

സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയവും നീറ്റ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ നിലപാടുകളും ഉയർത്തിക്കാട്ടിയാവും ഡിഎംകെയുടെ പ്രചാരണം. അണ്ണാഡിഎംകെയുടെ പണക്കൊഴുപ്പും മാധ്യമ സംവിധാനങ്ങളും ഡിഎംകെയ്ക്കെതിരെ പ്രവർത്തിക്കുകയാണ്. ഇതാദ്യമായല്ല ഡിഎംകെ ഇത്തരം വെല്ലുവിളികൾ  നേരിടുന്നത്. കേവല ഭൂരിപക്ഷമല്ല, 200 സീറ്റെന്ന ലക്ഷ്യത്തിൽ നിന്നു  ഒരിഞ്ച് പിന്നോട്ടു പോകാത്ത ജയമാണു ലക്ഷ്യം വയ്ക്കേണ്ടതെന്നു സ്റ്റാലിൻ പറഞ്ഞു. 

‘വി റിജക്ട് എഡിഎംകെ’ 

പത്തു വർഷത്തെ അണ്ണാഡിഎംകെ ഭരണത്തിലെ വീഴ്ചകൾ തന്നെയായിരിക്കും പ്രധാന പ്രചാരണ വിഷയം. ‘ഞങ്ങൾ അണ്ണാഡിഎംകെയെ നിരാകരിക്കുന്നു’എന്നതായിരിക്കും പ്രധാന പ്രചാരണ മുദ്രവാക്യം. നീറ്റ്, ഹിന്ദി അടിച്ചേൽപ്പിക്കൽ തുടങ്ങിയ വൈകാരിക പ്രശ്നങ്ങളും ഉയർത്തും. 

1600 ഗ്രാമസഭകൾ 

പാർലമെന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിൽ വൻ വിജയമായ ഗ്രാമസഭകൾ ഇത്തവണയും സംഘടിപ്പിക്കാൻ ഡിഎംകെ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 23 മുതൽ അടുത്ത മാസം 10 വരെ 1600 ഗ്രാമസഭകൾ സംഘടിപ്പിക്കും. പ്രമുഖ നേതാക്കൾ പങ്കെടുക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കുറ്റപത്രം ഗ്രാമസഭകളിൽ വായിക്കും.

ഡിഎംകെയുടെ വിജയം തടയാനായി ചിലരെ നിർബന്ധിച്ചു രാഷ്ട്രീയത്തിലിറക്കുകയാണ്. ഡിഎംകെയ്ക്ക് ഇത്തരം വെല്ലുവിളികൾ പുതുമയല്ലെന്നും എം.കെ.സ്റ്റാലിൻ പറഞ്ഞു.

English Summary: DMK president M K Stalin to start election campaign from first week of January

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com