400 വർഷത്തിനു ശേഷം സന്ധ്യാമാനത്ത് ഇന്ന് അപൂർവ ‘ക്രിസ്മസ്’ ഗ്രഹ സംഗമം
Mail This Article
ലോകമെമ്പാടും വാന കുതുകികൾ ഏറെക്കാലമായ് കാത്തിരിക്കുന്ന മഹാഗ്രഹസംഗമം ഇന്നു (21) വൈകുന്നേരം സൂര്യാസ്തമയത്തിന് ശേഷം തെക്ക് പടിഞ്ഞാറൻ മാനത്ത് അരങ്ങേറുകയാണ്. വാതക ഭീമൻമാരായ വ്യാഴവും (ജൂപ്പിറ്റർ) ശനിയും (സാറ്റേൺ) ആണ് ഈ സംഗമ നാടകത്തിലെ കഥാപാത്രങ്ങൾ. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. രണ്ടാം സ്ഥാനം ശനിക്കും.
ഈ ഗ്രഹസംഗമം ഭൂമിയിൽനിന്നുള്ള ഒരു വെറും കാഴ്ച മാത്രമാണ്. യഥാർത്ഥത്തിൽ ഈ ഗ്രഹങ്ങൾ കോടിക്കണക്കിന് കിലോമീറ്ററുകൾ അകലെയാണ്. എല്ലാ 20 വർഷം കൂടുമ്പോഴും ഈ ഗ്രഹങ്ങൾ അടുത്തു വരുന്നതായി കാണാം. പക്ഷേ, ഇത്തവണത്തേത് അസാധാരണമായ അടുപ്പമാണ്. അതായത് ഈ രണ്ടു ഗ്രഹങ്ങളും വെറും കണ്ണു കൊണ്ട് പരസ്പരം തിരിച്ചറിയാൻ കഴിയാത്ത അത്ര അടുപ്പം കണ്ടേക്കാം. ഇത്തരം അടുപ്പം നൂറ്റാണ്ടുകളിൽത്തന്നെ അപൂർവമായിരിക്കും. 1623 ൽ ഗലീലിയോ ഗലീലി ജീവിച്ചിരുന്ന കാലത്താണ് ഇതുപോലൊരു അടുപ്പം ഇതിനു മുൻപു കണ്ടത്. ഇനിയാകട്ടെ 2080ലും.
അധികം വെളിച്ചമില്ലാത്തതും തെക്കുപടിഞ്ഞാറൻ മാനം നന്നായി കാണാവുന്നതുമായ സ്ഥലത്തുനിന്നു നേരം ഇരുട്ടുന്നതോടെ നോക്കിയാൽ മനോഹരമായ ഈ സംഗമം വെറും കണ്ണു കൊണ്ടു കാണാം. ഒരു ചെറിയ ടെലസ്കോപ്പിന്റെ ഒരു ഫീൽഡിൽത്തന്നെ രണ്ടു ഗ്രഹങ്ങളെയും അവയുടെ ഏതാനും ചന്ദ്രന്മാരെയും കാണാം എന്നതുകൊണ്ട് ഈ സംഗമം അസ്ട്രാ ഫോട്ടോഗ്രഫർമാരെ സംബന്ധിച്ചടത്തോളം ചാകര തന്നെ. ക്രിസ്മസ്, ദക്ഷിണ അയനാന്തം, (സൂര്യനെ ഏറ്റവും തെക്കുഭാഗത്തായി നാം കാണുന്ന ദിവസം) മഹാഗ്രഹസംഗമം എന്നിവ ഒന്നിച്ചു വന്നതു വാന കുതികളെ സംബന്ധിച്ചിടത്തോളം എറെ കൗതുകം നൽകുന്ന കാര്യമാണ്.
പടിഞ്ഞാറൻ മാനത്ത് ക്രിസ്മസ് നക്ഷത്രം ഉദിക്കുമെന്നു പലരും പറഞ്ഞു പ്രചരിപ്പിച്ചത് അതുകൊണ്ടായിരിക്കാം. ആകാശം അധികം മേഘാവൃതമാകാതെ ഇരുന്നാൽ മാത്രമേ ഈ ദൃശ്യം കാണാനാവൂ. അതുപോലെ രാത്രി എട്ടുകഴിയുന്നതോടെ ഇവ മറയുകയും ചെയ്യും.
(കോഴിക്കോട്ടെ അമച്വർ വാനനിരീക്ഷകനും അസ്ട്രോ കോളമിസ്റ്റുമാണ് ലേഖകൻ– ഫോൺ: 9947473909)
English Summary: Great conjunction: Jupiter, Saturn to come close on Dec 21