കാഞ്ഞങ്ങാട്ടെ കൊലപാതകം ആസൂത്രിതമെന്ന് മൊഴി: യൂത്ത് ലീഗ് നേതാവ് അടക്കം പ്രതി
Mail This Article
കാഞ്ഞങ്ങാട് ∙ കല്ലൂരാവി മുണ്ടത്തോടില്‍ ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് മൊഴി. കല്ലൂരാവി യൂണിറ്റ് അംഗം അബ്ദുല്‍ റഹ്മാന്‍ ഹൗഫ് (32) ആണ് കൊല്ലപ്പെട്ടത്. എസ്എസ്എഫിന്റെ യോഗത്തിനിടെയാണ് അബ്ദുൽ റഹ്മാൻ ഹൗഫിന്റെ കൊലപാതക വിവരം അറിയുന്നതെന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച നാട്ടുകാരനായ റിയാസ് മനോരമ ന്യൂസിനോട് പറഞ്ഞു. ആസൂത്രിതമായ കൊലപാതകമാണ് നടന്നത് എന്നും റിയാസ് പറഞ്ഞു.
സാരമായി പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി ഇര്‍ഷാദും (26) അബ്ദുല്‍ റഹ്മാന്റെ കൊലപാതകത്തിൽ പ്രതിയാണെന്നു പൊലീസ് പറയുന്നു. സംഭവത്തിൽ ഇർഷാദ് ഉൾപ്പെടെയുള്ള മൂന്ന് ലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ അബ്ദുല്‍ റഹ്മാന്‍ ഹൗഫിനൊപ്പം ഉണ്ടായിരുന്ന ശുഹൈബും ഇത് ആസൂത്രിത കൊലപാതകമാണെന്ന് മൊഴി നൽകിയിരുന്നു.
കൊലപാതകത്തിനു പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് അബ്ദുൽ റഹ്മാന്റെ മരണത്തിലേക്കുനയിച്ചത്. പ്രതിഷേധസൂചകമായി കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ എൽഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്.
English Summary: DYFI worker stabbed to death in Kanhangad