ADVERTISEMENT

ന്യൂഡല്‍ഹി ∙ തുറന്ന മനസ്സോടെ ചർച്ചയാകാമെന്ന കേന്ദ്ര സർക്കാർ നിലപാടിനെപ്പറ്റി ആലോചിക്കാൻ 40 കർഷക സംഘടനകൾ ശനിയാഴ്ച യോഗം ചേരും. ഡൽഹിയുടെ അതിർത്തികളിൽ കർഷക സമരം തുടങ്ങിയിട്ട് 31 ദിവസമായ പശ്ചാത്തലത്തിൽ ഭാവി പരിപാടികളും ആസൂത്രണം ചെയ്യും. കഴിഞ്ഞദിവസം പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കൃഷിക്കാരുടെ ഭൂമി തട്ടിയെടുക്കുമെന്നു ചിലർ കെട്ടുകഥകളും നുണകളും പ്രചരിപ്പിക്കുകയാണെന്നു പറഞ്ഞിരുന്നു. 9 കോടി കര്‍ഷക കുടുംബങ്ങൾക്കു 18,000 കോടി രൂപ പ്രധാനമന്ത്രി അനുവദിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ചയാകും.

പുതിയ കാര്‍ഷിക നിയമങ്ങള്‍ ഒരു വര്‍ഷത്തേക്കു നടപ്പാക്കാന്‍ അനുവദിക്കണമെന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിങ് പറഞ്ഞത് സർക്കാരിന്റെ സ്വരംമാറ്റമായാണു ചില സംഘടനകൾ കാണുന്നത്. താങ്ങുവിലയെ കുറിച്ചുള്ള തെറ്റിധാരണകളെല്ലാം അവസാനിക്കും. പ്രധാനമന്ത്രി അത് ഉറപ്പുനൽകിയിട്ടുണ്ട്. നിയമം കർഷകർക്കു ഗുണകരമല്ലെങ്കില്‍ മാറ്റം വരുത്താമെന്നും ബിജെപി റാലിയിൽ രാജ്നാഥ് പറഞ്ഞിരുന്നു. കര്‍ഷക സമരത്തില്‍ തുറന്ന മനസ്സോടെ ചര്‍ച്ച നടത്താമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. ആറു സംസ്ഥാനങ്ങളിലെ കർഷകരുമായി ഓൺലൈനിൽ സംവദിക്കുമ്പോഴാണു പ്രധാനമന്ത്രി മോദി രാഷ്ട്രീയ പാർട്ടികളെ കുറ്റപ്പെടുത്തിയത്.

‘രാജ്യമെമ്പാടും പുതിയ കാർഷിക നിയമങ്ങളെ കർഷകർ പിന്തുണയ്ക്കുകയാണ്. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചിലർ കർഷകരുടെ ചുമലിലേറി വിമർശനം തൊടുക്കുകയാണ്. കരാർ കൃഷിയിലേക്കു കർഷകർ പോയാൽ അവരുടെ ഭൂമി തട്ടിയെടുക്കുമെന്നു ചിലർ കെട്ടുകഥകളും നുണകളും പ്രചരിപ്പിക്കുന്നു. പുതിയ മൂന്നു നിയമങ്ങളും കർഷകർക്കു ഗുണപ്രദമല്ലെന്നു പറഞ്ഞു രാഷ്ട്രീയനേട്ടത്തിനായി കർഷകരെ വഴിതെറ്റിക്കുന്നു. ബംഗാൾ മാത്രമാണു കേന്ദ്രത്തിന്റെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം–കിസാൻ) പദ്ധതിയുമായി സഹകരിക്കാത്തത്. ഇതേ ബംഗാൾ സർക്കാരാണു പഞ്ചാബിൽ പോയി കർഷക സമരത്തിനു പിന്തുണ പ്രഖ്യാപിക്കുന്നത്’– മോദി പറഞ്ഞു. 

HamdicapFarmersprotest

അതേസമയം, കർഷകരുടെ ആവശ്യങ്ങളെ ഗൗരവമായല്ല സർക്കാർ എടുക്കുന്നതെന്നാണു മനസ്സിലാകുന്നതെന്നു കർഷക സംഘടനാ പ്രതിനിധിയും മുതിർന്ന നേതാവുമായ ശിവ്കുമാർ കക്ക പറഞ്ഞു. വീണ്ടും ചർച്ചയ്ക്കു സാഹചര്യമൊരുങ്ങണമെങ്കിൽ നിയമങ്ങൾ പിൻവലിക്കുകയാണു വേണ്ടത്. ആറാം വട്ട ചർച്ചയ്ക്കു തീയതി നിശ്ചയിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം കത്തയച്ചതു സമരത്തിനെതിരായ പ്രചാരവേലയുടെ ഭാഗമാണ്. ചർച്ചയ്ക്കു കർഷകർക്കു താൽപര്യമില്ലെന്നു വരുത്താനാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമരതീവ്രത കൂട്ടുന്നതിന്റെ ഭാഗമായി 11 അംഗ സംഘം 24 മണിക്കൂർ വീതം റിലേ നിരാഹാര സത്യഗ്രഹം തുടങ്ങിയിട്ടുണ്ട്.

English Summary: Farmers To Hold Meet Day After PM Modi's Fresh Appeal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com