ആലപ്പുഴയിലെ അച്ചടക്കനടപടി: അയഞ്ഞ് സിപിഎം; സുധാകരൻപക്ഷത്തിന് തിരിച്ചടി
Mail This Article
ആലപ്പുഴ∙ ജില്ലയിൽ മന്ത്രി ജി.സുധാകരന്‍ പക്ഷത്തിന് പാര്‍ട്ടിയില്‍ തിരിച്ചടി. കൂട്ടരാജിയുണ്ടാകുമെന്ന സൂചന വന്നതോടെ പരസ്യപ്രതിഷേധം നടത്തിയവര്‍ക്കതിരായ അച്ചടക്കനടപടി പാര്‍ട്ടിനേതൃത്വം മയപ്പെടുത്തി. പ്രതിഷേധജാഥ സംഘടിപ്പിച്ചതില്‍ അന്വേഷണ കമ്മിഷനും വേണ്ടന്നുവച്ചു. മാരാരിക്കുളം ഏരിയാകമ്മിറ്റി പിടിക്കാനുള്ള സുധാകരപക്ഷത്തിന്റെ നീക്കവും സംസ്ഥാനനേതൃത്വം ഇടപെട്ട് തടഞ്ഞു.
കൂടുതല്‍ വിവാദങ്ങളിലേക്ക് പോകേണ്ടെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. എന്നാല്‍ ജില്ലാകോടതി ഏരിയയ്ക്ക് കീഴിലെ ആറുബ്രാഞ്ചുകളും പ്രതിഷേധക്കാരെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആലപ്പുഴയിലെ വിഭാഗീയത ചര്‍ച്ചയ്ക്കെടുക്കും.
ജി.സുധാകരന്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും കെ.ഡി.മഹീന്ദ്രന്‍ തന്നെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും. സംസ്ഥാന നേതൃത്വത്തിന്റെ നേരിട്ടുള്ള നിര്‍ദേശമാണ് സുധാകരപക്ഷത്തിന് തിരിച്ചടിയായത്. മഹീന്ദ്രന്റെ ഒഴിവില്‍ മാരാരിക്കുളം ഏരിയാകമ്മിറ്റി പിടിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. സെക്രട്ടറിയെ തീരുമാനിക്കാനുള്ള യോഗം തര്‍ക്കത്തോടെ പിരിഞ്ഞു.
മുന്‍ ജില്ലാപഞ്ചായത്ത് അംഗം കെ.ടി മാത്യുവിനെയാണ് തോമസ് ഐസക് ഏരിയാസെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. മഹീന്ദ്രന് ബ്ലോക്ക് പ്രസിഡന്റ് പദവി നല്‍കിയാല്‍ ഏരിയാസെക്രട്ടറി സ്ഥാനം പകരം വേണമെന്നായിരുന്നു സുധാകരപക്ഷത്തിന്റെ ആവശ്യം. സംഘടനാതലത്തില്‍ ജില്ലയുടെ ചുമതല വഹിക്കുന്ന എം.വി.ഗോവിന്ദന്‍ ഇടപെട്ട് തീരുമാനം ഏകകണ്ഠമാകണമെന്ന് നിര്‍ദേശിച്ചതോടെ പകരംസ്ഥാനമെന്ന് ആവശ്യവും നടപ്പായില്ല.
English Summary: Alappuzha CPM Protest Action, Follow Up