രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്ത്; പിന്മാറ്റം ആരോഗ്യ കാരണങ്ങളാൽ
Mail This Article
ചെന്നൈ∙ രാഷ്ട്രീയ പ്രവേശനത്തിൽനിന്ന് പിന്മാറി സൂപ്പർസ്റ്റാർ രജനീകാന്ത്. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്മാറ്റം. തൽക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത് ട്വിറ്ററിൽ കൂടി അറിയിച്ചു. വാക്കു പാലിക്കാനാകാത്തതിൽ കടുത്ത വേദനയുണ്ട്. കോവിഡ് സാഹചര്യം ഒഴിവാക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്നവരും ദുഃഖിക്കാൻ ഇടവരരുതെന്നും രജനീകാന്ത് ട്വിറ്ററിൽ കുറിച്ചു.
രണ്ടു വർഷങ്ങൾക്കുമുൻപ് രജനി മക്കൾ മൻട്രം രൂപീകരിച്ചതോടെയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന ശ്രുതി പരന്നത്. ആധ്യാത്മികതയുടെ രാഷ്ട്രീയമായിരിക്കും തന്റേതെന്ന് വ്യക്തമാക്കിയ രജനി ബിജെപിയോടു കൈകോർക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. ഡിസംബർ 31ന് പാർട്ടി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.
2016ൽ യുഎസിൽ വച്ച് വൃക്ക മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായതിനാൽ കോവിഡ്–19 മഹാമാരിയുടെ സമയം പൊതുപ്രവർത്തനത്തിന് ഇറങ്ങുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. ഇതു തള്ളിയാണ് അദ്ദേഹം പാർട്ടി പ്രഖ്യാപന നടപടികളുമായി മുന്നോട്ടുപോയത്. എന്നാൽ രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെത്തുടർന്ന് 3 ദിവസം ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ ഇദ്ദേഹം അടുത്തിടെ ചികിത്സയിൽ കഴിഞ്ഞിരുന്നു.
ഡിസംബർ 26നാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായതും പ്രായവും മറ്റും പരിഗണിച്ച് കോവിഡ് പിടിപെടാൻ സാധ്യതയുള്ള സാഹചര്യങ്ങൾ പൂർണമായി ഒഴിവാക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നത്. അതോടെയാണ് രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കാൻ രജനി തീരുമാനിച്ചത്.
English Summary: Rajinikanth says will serve people without entering electoral politics