16കാരിയെ വധുവാക്കി മലയാളിയായ അബ്ദുള്‍ ലത്തീഫ്; 2.5 ലക്ഷം നല്കി: രക്ഷിച്ച് പൊലീസ്
Mail This Article
ഹൈദരാബാദ്∙ കേരളത്തിൽനിന്നുള്ള 56 വയസ്സുകാരന്‍ നിർബന്ധിതമായി വിവാഹം കഴിച്ച 16 വയസ്സുകാരിയെ ഹൈദരാബാദ് പൊലീസ് മോചിപ്പിച്ചു. അബ്ദുൽ ലത്തീഫ് പറമ്പൻ എന്നയാളാണ് ഇടനിലക്കാർ മുഖേന പെൺകുട്ടിയെ വിവാഹം കഴിച്ചത്. പെൺകുട്ടിയുടെ ആന്റിയാണെന്ന് അവകാശപ്പെട്ട സ്ത്രീ, രണ്ട് ഇടനിലക്കാർ, പുരോഹിതൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൂറുന്നീസ, അബ്ദുൽ റഹ്മാൻ, വസീം ഖാൻ, ഖാസി മുഹമ്മദ് ബദിയുദീൻ ക്വാദ്രി എന്നിവരാണു പിടിയിലായത്.
അബ്ദുൽ ലത്തീഫ് പറമ്പനെ ഇതുവരെ പിടികൂടിയിട്ടില്ല. പൊലീസ് അന്വേഷണം തുടരുന്നു. പെൺകുട്ടിയുടെ അമ്മ നേരത്തേ മരിച്ചുപോയി, പിതാവ് കിടപ്പിലുമാണ്. ഈ സാഹചര്യം മുതലെടുത്താണ് അകന്ന ബന്ധുവായ സ്ത്രീ നിർബന്ധിത വിവാഹം നടത്തിയത്. പെണ്‍കുട്ടിയുടെ മറ്റൊരു ബന്ധു തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. വിവാഹം നടത്താനായി മലയാളിയോട് ഹൂറുന്നീസ 2.5 ലക്ഷം രൂപ വാങ്ങിയിരുന്നു. 1.5 ലക്ഷം എടുത്ത ശേഷം ബാക്കി തുക ഇടനിലക്കാർക്കും പുരോഹിതനും വീതിച്ചുനൽകി.
പോക്സോ നിയമ പ്രകാരം വരനെതിരെ പൊലീസ് കേസെടുത്തു. ബാലവിവാഹ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്ക് ഹൂറുന്നീസയ്ക്കെതിരെയും കേസെടുത്തു. ഇളയ പെൺകുട്ടിയുടെ വിവാഹം നടത്തുന്നതിനായി മൂത്ത സഹോദരിയുടെ രേഖകളാണ് ഹൂറുന്നീസ ഉപയോഗിച്ചത്.
English Summary: Hyderabad Girl Forcibly Married To 56-Year-Old Man Rescued By Police