ADVERTISEMENT

കൊച്ചി∙ ഏതാനും വർഷങ്ങളായി കേരളതീരങ്ങളിൽ കുറവായിരുന്ന മത്തിയുടെ തിരിച്ചുവരവായി കരുതപ്പെടുന്ന ചെറുമത്തിക്കൂട്ടങ്ങൾ കൊല്ലം, ആലപ്പുഴ തീരങ്ങളിൽ കണ്ടുതുടങ്ങി. കഴിഞ്ഞ മേയിൽ വിഴിഞ്ഞം തീരത്ത്  മുട്ടമത്സ്യങ്ങളുടെ ചെറിയ കൂട്ടങ്ങൾ പ്രത്യക്ഷപ്പെട്ടതിന്റെ തുടർച്ചയായാണ് ഇപ്പോൾ  കൊല്ലം, ആലപ്പുഴ ഭാഗങ്ങളിൽ ചെറുമത്തിക്കൂട്ടങ്ങളുടെ സാന്നിധ്യം

മത്തിയുടെ വളർച്ചയ്ക്ക് അനുകൂല കാലാവസ്ഥ നിലനിൽക്കുന്നതിനാൽ, പൂർണവളർച്ചയെത്തുംമുൻപ് ഇവയെ പിടിക്കരുതെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ പിടിക്കപ്പെട്ടത് 14-16 സെ.മീ. വലിപ്പമുള്ള ചെറുമത്തിയാണ്. ഇവ പ്രത്യുൽപാദന ഘട്ടത്തിലെത്തിയിട്ടില്ലെന്ന് സിഎംഎഫ്ആർഐ ഗവേഷകർ നടത്തിയ വളർച്ചാപരിശോധനയിൽ കണ്ടെത്തി.

പ്രത്യുൽപാദനത്തിന് ഇവ സജ്ജമാകാൻ ഇനിയും മൂന്നു മാസം വേണ്ടിവരും. മാത്രമല്ല, മുട്ടയിടാൻ പാകത്തിനുള്ള വലിയ മത്തികൾ നിലവിൽ കേരളതീരങ്ങളിൽ തീരെ കുറവാണെന്ന് സിഎംഎഫ്ആർഐയുടെ പഠനം വ്യക്തമാക്കുന്നു.

നിയമാനുസൃതമായി പിടിക്കാവുന്ന മത്തിയുടെ വലിപ്പം 10 സെ.മീ. ആണെങ്കിലും നിലവിലെ സാഹചര്യം പരിഗണിച്ച,് ഇവയെ പിടിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് ഈ മേഖലയിൽ പഠനം നടത്തുന്ന സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഇ. എം. അബ്ദു സമദ് പറഞ്ഞു.

∙ ഇത്തവണ പ്രതീക്ഷ

മലയാളിയുടെ ഇഷ്ടമൽസ്യമായ മത്തിയുടെ ലഭ്യത സംസ്ഥാനത്ത് ഏതാനും വർഷങ്ങളായി താഴോട്ടാണ്. 2 വർഷമായി മത്തി കാര്യമായി കിട്ടുന്നില്ലെന്നു തന്നെ പറയാം. എൽനിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കടലിലെ കാലാവസ്ഥാ മാറ്റങ്ങളാണു മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾക്കു കാരണമെന്ന് പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.

സമുദ്രജലത്തിന്റെ ചൂടു കൂടുന്ന പ്രതിഭാസമാണത്. ഇതിൽ നിന്നു മാറി, താരതമ്യേന അനുകൂലമായ ‘ലാനിന’ പ്രതിഭാസം ഈ വർഷം തുടർന്നേക്കാമെന്ന് നാഷനൽ ഓഷ്യനിക് ആൻഡ് അറ്റ്മോസ്ഫെറിസ് അഡ്മിനിസ്ട്രേഷൻ നടത്തുന്ന പ്രവചനത്തിൽ പ്രതീക്ഷയർപ്പിക്കുകയാണു മൽസ്യ ഗവേഷകർ.

2019ൽ സംസ്ഥാനത്തെ മത്തി ലഭ്യത കഴിഞ്ഞ 2 ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു– 44,320 ടൺ മാത്രം. 2012ൽ 3.9 ലക്ഷം ടൺ മത്തി കിട്ടിയ ശേഷം, 2017ലൊഴികെ വർഷം തോറും കുറയുകയായിരുന്നു.

English Summary:  Scattered schools of juvenile sardine reported in Kerala coast, CMFRI advise not to catch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com