ADVERTISEMENT

ന്യൂഡൽഹി ∙ യഥാർഥ നിയന്ത്രണ രേഖയിലെ (എൽ‌എസി) ഒന്നിലധികം മേഖലകളിൽ തൽസ്ഥിതി മാറ്റുന്നതിനായി ചൈനീസ് സൈന്യത്തിന്റെ ഏകപക്ഷീയവും പ്രകോപനപരവുമായ നടപടികൾക്ക് ഉറച്ചതും സംഘർഷ തീവ്രത കൂട്ടാത്തതുമായ പ്രതികരണം നൽകിയെന്ന് ഇന്ത്യ. പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണു ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ വിലയിരുത്തലുള്ളത്.

ചൈനീസ് സേനയുടെ ഏതെങ്കിലും തെറ്റായ സാഹസികതകളെ നേരിടാൻ ഇന്ത്യൻ സൈനികർ സജ്ജരാണ്. ഏതു സാഹചര്യത്തിനും ഒരുക്കമാണ്. അതിർത്തിയിലെ സംഘർഷം രമ്യമായി പരിഹരിക്കാനുള്ള ചർച്ചകളും പുരോഗമിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റവും ഗൗരവമായ സൈനിക സംഘട്ടനമാണ് കഴിഞ്ഞ ജൂൺ 15ന് ഗൽവാൻ താഴ്‍വരയിലുണ്ടായത്. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ചൈനീസ് ഭാഗത്തും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. 

കിഴക്കൻ ലഡാക്കിലെ നമ്മുടെ അവകാശത്തിന്റെ പവിത്രത സൂക്ഷിച്ചുകൊണ്ടാണു ചൈനീസ് പ്രകോപനങ്ങൾക്കു സൈന്യം മറുപടി നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രോട്ടോക്കോളുകളും കരാറുകളും ഇന്ത്യൻ സൈന്യം കാത്തുസൂക്ഷിക്കുന്നു. അതേസമയം, പാരമ്പര്യേതര ആയുധങ്ങൾ വിന്യസിച്ചും വൻതോതിൽ സൈനികരെ നിയോഗിച്ചും പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സ്ഥിതിഗതികൾ വഷളാക്കുകയാണ്.

കിഴക്കൻ ലഡാക്കിൽ എട്ടു മാസത്തോളമായി സംഘർഷം നിലനിൽക്കുകയാണ്. പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും നയതന്ത്ര-സൈനിക ചർച്ചകൾ നടത്തുന്നുണ്ട്. വ്യോമസേനയുടെ സഹായത്തോടെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ത്യ ശക്തമായ സൈനിക വിന്യാസം നടത്തി. മഞ്ഞുകാലത്തെ കൊടുംതണുപ്പിനെ അതിജീവിച്ചു സൈനികർ എന്തിനും തയാറായി നിൽക്കുകയാണ്. നിയന്ത്രണ രേഖയിലും (എൽസി) യഥാർഥ നിയന്ത്രണ രേഖയിലും (എൽഎസി) ഇന്ത്യൻ സൈന്യം എതിരാളികളെ ശക്തമായി നേരിട്ടിട്ടുണ്ട്.

1200-galwan-ladakh
ഗൽ‌‍വാൻ താഴ്‍വര

പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിനിർത്തൽ നിയമലംഘനങ്ങൾക്കും ഉചിതമായ മറുപടി നൽകി. അയൽ രാജ്യത്തിന്റെ സൈന്യത്തിന് കാര്യമായ നാശനഷ്ടമുണ്ടായി. നിയന്ത്രണ രേഖയിൽ നിരവധി തീവ്രവാദികളെ നിർവീര്യമാക്കി, ആയുധങ്ങൾ പിടിച്ചെടുത്തു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്കുമേൽ വിജയം നേടാനായി. ജമ്മു കശ്മീരിലെ ജനങ്ങൾക്കു സമാധാനപരമായ ജീവിതം നയിക്കാൻ അവസരമൊരുക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary: China Escalated LAC Issue Using "Unorthodox Weapons": Defence Ministry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com