ADVERTISEMENT

ന്യൂഡൽഹി∙ കർഷക സമരം കേന്ദ്രം കൈകാര്യം ചെയ്യുന്ന രീതിയിൽ അതൃപ്തി അറിയിച്ച് സുപ്രീം കോടതി. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതു മാറ്റിവച്ചില്ലെങ്കിൽ കോടതി അത് ചെയ്യുമെന്നും മുന്നറിയിപ്പ് നൽകി. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കവെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയാണ് ഈ നിലപാടെടുത്തത്. കാർഷിക നിയമം ഈ രീതിയിൽ നടപ്പാക്കണമോയെന്ന് ചോദിച്ച കോടതി നിരവധി സംസ്ഥാനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതായും അറിയിച്ചു. ചർച്ചകൾ നടക്കുന്നതായി സർക്കാർ ആവർത്തിക്കുമ്പോഴും എന്ത് ചർച്ചയാണ് നടപ്പാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. 

നിയമങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ കമ്മിറ്റിയെ നിയമിക്കണമെന്നും അവരുടെ റിപ്പോർട്ട് വരുന്നതുവരെ നിയമങ്ങൾ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നും ഇല്ലെങ്കിൽ ഞങ്ങൾക്കതു ചെയ്യേണ്ടിവരുമെന്നും രൂക്ഷമായ ഭാഷയിൽ കോടതി സർക്കാരിനു മുന്നറിയിപ്പു നൽകി.

സർക്കാരും കർഷകരും അവരുടെ നിലപാടുകളിൽ മാറ്റമില്ലാതെ നിലകൊള്ളുന്നു. ഇതു ചോര വീഴുന്ന കളിയാണ്, ചോര വീഴ്ത്താൻ ആഗ്രഹമില്ലെന്നും പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും കോടതി നിർദേശിച്ചു. സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്, ആളുകൾ മരിച്ചുവീഴുകയാണ്. ഈ സാഹചര്യത്തിൽ നിയമം നടപ്പിലാക്കുന്നതു നീട്ടിവയ്ക്കുന്നതിൽ എന്താണ് പ്രശ്നമെന്നും കോടതി ചോദിച്ചു. കഴിഞ്ഞ തവണ വാദം കേൾക്കുമ്പോഴും ഇക്കാര്യം കോടതി ചോദിച്ചിരുന്നു, എന്നാൽ സർക്കാർ അതിനു മറുപടി നൽകിയില്ലെന്നും കോടതി അതൃപ്തി അറിയിച്ചു. 

അതേസമയം, നിയമം സ്റ്റേ ചെയ്യാൻ സുപ്രീം കോടതിക്കു കഴിയില്ലെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു. അധികാര പരിധി കടന്നുകൊണ്ട് ഏതെങ്കിലും ഒരു നിയമനിർമാണ സഭ ഒരു നിയമം ഉണ്ടാക്കിയാൽ, പൗരന്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്ന നിയമങ്ങൾ, ഭരണഘടനയുടെ മറ്റു വ്യവസ്ഥകൾക്ക് വിരുദ്ധമായിട്ടുള്ള നിയമം എന്നിങ്ങനെ മൂന്നു സന്ദർഭങ്ങളിലാണ് കോടതിക്ക് നിയമം സ്റ്റേ ചെയ്യാനാകുന്നതെന്നും എന്നാൽ ഈ സാഹചര്യങ്ങളൊന്നും ഇവിടെ ഇല്ലെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം.

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഹർജികൾ കോടതിക്കു മുന്നിൽ വന്നിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും ഈ മുന്നു കാര്യങ്ങൾ ചൂണ്ടിക്കാണിക്കാനായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. എന്നാൽ ഇവ കണ്ടെത്താനിയില്ലെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിലും നിയമങ്ങൾ സ്റ്റേ ചെയ്ത ചരിത്രം കോടതിക്കുണ്ടെന്ന് മഹാരാഷ്ട്രയിലെ മറാത്ത സംവരണം സ്റ്റേ ചെയ്തത് ഉദാഹരണമാക്കി കോടതി അറിയിച്ചു. നിയമം സ്റ്റേ ചെയ്യുന്നതും നിയമം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും കോടതി അറിയിച്ചു. 

നിയമം സ്റ്റേ ചെയ്യുകയാണെങ്കിൽ പ്രതിഷേധം അവസാനിപ്പിക്കാൻ ഉത്തരവിടണമെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. എന്നാൽ സമധാനപരമായി നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഉത്തരവിടുക സാധ്യമല്ലെന്നും എല്ലാം ഒരുത്തരവിലൂടെ നടപ്പാക്കാനാകില്ലെന്നും കോടതി അറിയിച്ചു. അതേസമയം റിപബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തുന്നത് കർഷകർ ഒഴിവാക്കുമെന്ന് കര്‍ഷകർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 

കർഷകരുമായി കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ സുപ്രീം കോടതിയുടെ തീരുമാനം എന്തായാലും അത് അംഗീകരിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. എന്നാൽ കോടതി അല്ല കേന്ദ്ര സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും പാർലമെന്റിൽ നിയമം മരവിപ്പിക്കണമെന്നുമാണ് കർഷകർ നിലപാടെടുത്തത്.

English Summary : Put Farm Laws On Hold Or We Will Do It, Chief Justice Tells Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com