ADVERTISEMENT

തിരുവനന്തപുരം∙ സീറ്റ് വിഭജന ചര്‍ച്ച വൈകിപ്പിച്ച് വെട്ടിലാക്കാന്‍ സിപിഎം ശ്രമമെന്ന് എന്‍സിപി വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച മെല്ലെപ്പോക്കിനുള്ള തന്ത്രമാണെന്ന് മനസ്സിലാക്കി കേന്ദ്രനേതൃത്വത്തിന്റെ സന്ദര്‍ശനത്തിന് കാക്കുകയാണ് സംസ്ഥാന നേതൃത്വം. ചര്‍ച്ചകള്‍ വൈകിപ്പിച്ച് അവസാനം കബളിപ്പിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നാണ് എന്‍സിപി നേതൃത്വത്തിന്റെ വികാരം.

ചര്‍ച്ചകള്‍ വേഗത്തിലാക്കണമെന്ന് എന്‍സിപി ആവശ്യപ്പെടുമ്പോഴും അതിന് സിപിഎം മുതിരുന്നില്ല. എന്‍സിപി പോയാലും ഒരു മണ്ഡലത്തിലും ക്ഷീണമുണ്ടാകില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരനെ ഇടുക്കിയില്‍ നിന്ന് വിളിച്ചുവരുത്തിയിട്ടും മുഖ്യമന്ത്രി ഒരു ഉറപ്പും നല്‍കാത്തതില്‍ എന്‍സിപിക്ക് കടുത്ത അമര്‍ഷമുണ്ട്.

അതിനിടെ, നിയമസഭാ സമ്മേളനമാണെങ്കിലും വ്യക്തിപരമായ ആവശ്യത്തിന് മാണി സി.കാപ്പന്‍ എംഎൽഎ സംസ്ഥാനത്തിന് പുറത്തേക്ക് പോയി. നേത്ര ശസ്ത്രക്രിയക്ക് ശേഷം മന്ത്രി എ.കെ.ശശീന്ദ്രന് വിശ്രമം അനിവാര്യമായതില്‍ ചര്‍ച്ചകള്‍ക്ക് താൽകാലിക ഇടവേളയാണ്. പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാര്‍ കേരളത്തിലെത്തുമെന്ന് മാണി സി.കാപ്പന്‍ വിഭാഗം പറയുമ്പോഴും ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.

ഡല്‍ഹിയില്‍ നിന്ന് മുബൈയിലെത്തിയ ശരദ് പവാര്‍ കേരളത്തിലേക്ക് എത്തുമോ പ്രഫുല്‍ പട്ടേലിനെ നിയോഗിക്കുമോ എന്ന് രണ്ടു ദിവസത്തിനകം അറിയാം. പാലാ സീറ്റ് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നെങ്കില്‍ ഇന്നലെ തന്നെ മുന്നണി വിടുന്നത് പ്രഖ്യാപിക്കാനായിരുന്നു മാണി സി.കാപ്പന്‍ വിഭാഗത്തിന്റെ ആലോചന.

Content Highlight: CM intervenes in NCP dispute over Pala seat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com