പോക്സോ കേസിലെ ബാലികയുടെ മരണം; ശിശുക്ഷേമ സമിതി ഓഫിസിലേക്ക് പ്രകടനം
Mail This Article
കൊച്ചി∙ പീഡിപ്പിക്കപ്പെട്ടതിനെ തുടർന്ന് സിഡബ്ല്യുസി സംരക്ഷണം ഏറ്റെടുത്ത പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കാക്കനാട് ചിൽഡ്രൻസ് ഹോമിനു മുന്നിൽ മൃതദേഹവുമായി പ്രതിഷേധം. കാലടി സ്വദേശിനിയായ 14കാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. 2018 മാർച്ചിൽ സമീപവാസിയുടെ പീഡനത്തിന് ഇരയായ കുട്ടിയെ സിഡബ്ല്യുസി ഏറ്റെടുത്തശേഷം സ്വകാര്യ കെയർ ഹോമിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഈ പെൺകുട്ടിയെ കാണാനെത്തിയ മുത്തശ്ശിക്ക് അതിനു സാധിച്ചില്ലെന്നും ആരോപിക്കുന്നു.
ഓട്ടിസം ബാധിച്ചിരുന്ന പെൺകുട്ടിയുടെ ചികിത്സയോ സുരക്ഷയോ ശിശുക്ഷേമ സമിതി ഉറപ്പാക്കിയില്ല എന്നാരോപിച്ചാണ് മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം ഏറ്റെടുത്ത് മുന്നോട്ടു വന്നിട്ടുണ്ട്. മരണത്തിന്റെ ഉത്തരവാദിത്തം ശിശുക്ഷേമ സമിതി ഏറ്റെടുക്കണമെന്നാണ് ആവശ്യം. പോക്സോ കേസ് വിചാരണയിലിരിക്കെ പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്നാണ് ആരോപണം. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം വരാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ.
അതേസമയം, പെൺകുട്ടി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നതായും വേണ്ട ചികിത്സ നൽകിയെന്നുമാണ് ശിശുക്ഷേമ സമിതി പറയുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ സമിതി തയാറായിട്ടില്ല.
പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയില്ലെന്നും ന്യൂമോണിയയാണ് മരണകാരണമെന്നു പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതായും ഡിസിപി ഐശ്വര്യ ഡോങ്റെ പറഞ്ഞു. ശിശുക്ഷേമ സമിതിക്കു സംഭവത്തിൽ വീഴ്ചയില്ലെന്നാണു പ്രാഥമിക നിഗമനമെന്നും അവർ കൂട്ടിച്ചേർത്തു.
English Summary: Rape victim dies in Kochi