കടലിൽ ചാടി യുവതിയുടെ മരണം: ദുരൂഹതയെന്ന് ബന്ധുക്കൾ; പരാതി നൽകി
Mail This Article
കോഴിക്കോട് ∙ കടലിൽ ചാടി യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. മരിച്ച യുവതിയുടെ സ്വകാര്യചിത്രങ്ങൾ യുവാവ് മൊബൈലിൽ പകർത്തിയത് സംബന്ധിച്ചാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്ന് ബന്ധുക്കൾ പറയുന്നു. ഒരു കുഞ്ഞുമായി ഭർത്താവിനൊപ്പം കഴിയുന്ന യുവതി സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുന്നുണ്ടായിരുന്നു. അവിടെ നിന്നാണ് സ്വകാര്യ ദൃശ്യങ്ങൾ യുവാവ് മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയത്.
ഭീഷണി തുടർന്നതോടെ യുവാവിനെതിരെ പന്നിയങ്കര പൊലീസിൽ പരാതി നൽകി. ഇതേതുടർന്ന്, പീഡനക്കേസ് ചുമത്തി യുവാവിനെ 45 ദിവസം ശിക്ഷിച്ചു. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ യുവാവ് യുവതിയോട് കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. തന്റെ ജീവിതം നശിച്ചെന്നും നാട്ടിൽ ചീത്തപ്പേരുണ്ടായെന്നും യുവതി ഇയാളോട് പറഞ്ഞു. കേസ് പിൻവലിച്ച ശേഷം ഭർത്താവിനെ ഉപേക്ഷിച്ചു തന്റെ കൂടെ വന്നാൽ താൻ സ്വീകരിക്കാമെന്ന് യുവാവ് ഉറപ്പ് നൽകി. ഇതനുസരിച്ച് കേസും പിൻവലിച്ച് ഭർത്താവിനെയും ഉപേക്ഷിച്ചു യുവാവിന്റെ അടുത്തെത്തിയപ്പോൾ യുവാവ് വാക്ക് മാറി. ഈ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തെന്ന് ബന്ധുക്കൾ പറയുന്നു. കൂടാതെ തന്റെ മരണത്തിനു ഉത്തരവാദി യുവാവാണെന്നും പറഞ്ഞ് വാട്സാപ് സ്റ്റാറ്റസും ഇട്ടിട്ടുണ്ട്.
കടലിൽ ചാടിയ യുവതിയെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച വൈകിട്ടോടെ മരിച്ചു. പന്നിയങ്കര പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കുറ്റക്കാരനായ യുവാവിനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
English Summary: Relatives file complaint accusing mystery in lady's death