പെൺകുട്ടിയുടെ 27 പവനും 50,000 രൂപയും തട്ടിയെടുത്ത യുവാവ് പിടിയിൽ
Mail This Article
മുട്ടം ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയിൽ നിന്നു 27.5 പവൻ സ്വർണവും 50,000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയെ മുട്ടം പൊലീസ് പിടികൂടി. കൊല്ലം പത്തനാപുരം പുന്നല ബംഗ്ലദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയിൽ തൻസീർ (25) ആണ് അറസ്റ്റിലായത്.
വിവാഹ വാഗ്ദാനം നൽകി രണ്ടു തവണയായി തുടങ്ങനാട് സ്വദേശിനിയായ പതിനെട്ടുകാരിയിൽ നിന്നു സ്വർണവും പണവും തട്ടിയെടുക്കുകയായിരുന്നു. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. 3 മാസം മുൻപാണ് 2 തവണയായി സ്വർണം തട്ടിയെടുത്തത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ മുട്ടം പൊലീസ് കേസെടുത്തു. 12 പവൻ സ്വർണം കണ്ടെടുത്തു. ബാക്കി സ്വർണം ചാലക്കുടിയിലെ 4 സ്വർണക്കടകളിൽ വിറ്റതായി പൊലീസിനോടു സമ്മതിച്ചു. കൊട്ടാരക്കരയിൽ നിന്നാണു പിടികൂടിയത്.
തട്ടിപ്പുനടത്തിയ ശേഷം 2 ആഴ്ചയിലേറെയായി ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. പൊലീസ് കൊട്ടാരക്കരയിലെത്തി പഴയ മൊബൈൽ ലൊക്കേഷൻ വച്ചാണു പിടികൂടിയത്. കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുട്ടം എസ്‌ഐ എൻ.എസ്. റോയി, എഎസ്‌ഐ കെ.പി. അജി, ജയേന്ദ്രൻ, സിപിഒമാരായ എസ്.ആർ. ശ്യാം, കെ.ജി. അനൂപ്, വി.പി. ഇസ്മായിൽ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
English Summary: Youth arrested for fraud