ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭയില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയ നോട്ടിസ് നൽകി പി.ടി.തോമസ് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചപ്പോഴാണ് അദ്ദേഹം രൂക്ഷമായി സംസാരിച്ചത്. പൂരപ്പാട്ടിന്റെ സ്ഥലമാണോ സഭയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പിണറായി പുത്രിവാല്‍സല്യത്താല്‍ അന്ധനെന്ന പി.ടി.തോമസിന്‍റെ പരാമര്‍ശമായിരുന്നു പ്രകോപനം.

പി.ടി.തോമസിനെ നിയന്ത്രിക്കാന്‍ ചെന്നിത്തലയ്ക്കാവില്ലെന്നും ഗ്രൂപ്പ് വേറെയാണല്ലോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പി.ടി.തോമസിന് പിണറായിയെ മനസ്സിലായിട്ടില്ല. കുറേനാൾ ലാവ്‌ലിനിൽ പ്രതിയാക്കാൻ നടന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറയാനുള്ള കരുത്ത് ഈ നെഞ്ചിനുണ്ട്, കൈകൾ ശുദ്ധം. എവിടെയും ഒപ്പിടുന്നയാളാണ് താനെന്ന് ഒപ്പമുള്ള ഉദ്യോഗസ്ഥർ പറയില്ല.

മകളുടെ വിവാഹം നടന്നത് ക്ലിഫ് ഹൗസിലെ വലിയ മുറിയിലാണ്. പ്രതിപക്ഷത്തിന് അറിയാവുന്ന മുറിയാണത്. വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യയുടെ ഫോട്ടോയിലെ തല വെട്ടി സ്വപ്നയുടെ തല വച്ചു. അവിടെയാണ് ഉളുപ്പ് വേണ്ടത്. എന്നിട്ട് അതേറ്റെടുത്ത് വരികയാണ്. വിവാഹത്തിന്റെ തലേദിവസം സ്വപ്ന ക്ലിഫ് ഹൗസിൽ വന്നിരുന്നോ എന്നാണ് ചോദ്യം.

വിവാഹത്തലേന്ന് സ്വപ്ന വന്നിട്ടില്ല. കുടുംബാംഗങ്ങളെ ചോദ്യം ചെയ്യണമെന്നു ചിലർക്കു മോഹം ഉണ്ട്. പ്രമേയ അവതാരകനും ശ്രമം നടത്തിയിട്ടുണ്ടാകും. ഒരു ചോദ്യം ചെയ്യലും ഉണ്ടായിട്ടില്ല. നിരാശപ്പെടേണ്ട, ഇനിയും ശ്രമം നടത്തികൊള്ളൂ. താനൊരു പ്രത്യേക ജനുസ്സാണ്. അത് നിങ്ങൾക്ക് മനസ്സിലാവില്ല. എല്ലാവരേയും വലവീശാൻ കേന്ദ്ര ഏജൻസികള്‍ നോക്കി. വലിയ വലയില്‍ പരല്‍ മീന്‍ പോലും കുടുങ്ങിയില്ല. താൻ യുഎപിഎ കേസില്‍ പ്രതിയാകണമെന്ന മോഹം പ്രതിപക്ഷത്തിനുണ്ട്. എന്നാൽ അതൊരു മോഹമായിതന്നെ അവശേഷിക്കും.

ഇടിവെട്ടി ക്ലിഫ് ഹൗസിലെ രേഖ നശിച്ചെന്നാണ് പ്രതിപക്ഷം പറയുന്നത്. സെക്രട്ടേറിയറ്റിലെ ഇടിവെട്ടിനെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞപ്പോൾ ക്ലിഫ് ഹൗസിലെ ടിവി ഇടിവെട്ടിൽ നശിച്ചെന്നു പറഞ്ഞു. ഇടിവെട്ടി രേഖ നശിച്ചെന്നു എവിടെയാണ് പറഞ്ഞത്? കംപ്യൂട്ടർ നശിച്ചെന്ന് എവിടെയാണ് പറഞ്ഞത്? സെക്രട്ടേറിയറ്റിലെ ഇടിവെട്ടെന്നു കേട്ടപ്പോൾ ആ ഇടിവെട്ടും ക്ലിഫ് ഹൗസിലെ ഇടിവെട്ടും ഒന്നാക്കി മാറ്റി.

പിആര്‍ ഏജന്‍സികളല്ല എന്നെ പിണറായി വിജയനാക്കിയത്. അഭിമാനിക്കാന്‍ വകയുള്ളതുകൊണ്ടാണ് സർക്കാർ ഞെളിഞ്ഞിരിക്കുന്നത്. സർക്കാരിന് ആശങ്കപ്പെടാൻ വകയില്ല. സകല ആളുകളെയും പിടിക്കാനാണ് കേന്ദ്ര ഏജൻസികൾ വലവീശുന്നത്. എന്താണ് വലയിൽ ഒരു പരൽമീൻപോലും പെടാത്തത്. സർക്കാരിന്റെ സ്ഥാനം ചവറ്റുകൊട്ടയിലാണെന്നത് പ്രതിപക്ഷത്തിന്റെ പ്രവചനമാണ്. അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ജനങ്ങൾ ഒരുവിധി പറ‍ഞ്ഞിട്ടുണ്ട്. മറ്റുള്ളത് പിന്നാലെ നോക്കാം.

സ്വപ്ന സുരേഷ് എങ്ങനെ ബെംഗളൂരുവിലെത്തിയെന്നു കേന്ദ്ര ഏജൻസി അന്വേഷിക്കട്ടെ. ലാവ്‌ലിൻ കേസിന് ഒത്താശ ചെയ്തത് ശിവശങ്കറാണെന്നാണ് പറയുന്നത്. പിണറായി വിജയന് എന്ത് സഹായമാണ് ശിവശങ്കറിൽനിന്ന് ലഭിച്ചത്. ലാവ്‌ലിൻ കേസ് നിലനിൽക്കില്ല എന്നു കോടതി കണ്ടെത്തി. അപ്പീൽ പോയപ്പോൾ ഹൈക്കോടതിയും അതുതന്നെ പറഞ്ഞു.

ഏത് ടോയ്‌ലറ്റ് പേപ്പർ കൊടുത്താലും ഒപ്പിടുന്ന മുഖ്യമന്ത്രിയെന്നു ശിവശങ്കർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് പ്രതിപക്ഷം ഇവിടെ പറഞ്ഞത്. എന്നോടൊപ്പം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് ആ അഭിപ്രായം ഉണ്ടെന്നു തോന്നുന്നില്ല. പ്രതിപക്ഷത്തിന് അടുപ്പമുള്ള ഉദ്യോഗസ്ഥരോട് ചോദിച്ചാൽ കാര്യങ്ങളറിയാം. കള്ളപ്പണം എണ്ണിത്തിട്ടപ്പെടുത്താൻ നേതൃത്വം കൊടുക്കുമ്പോൾ കേന്ദ്ര ഏജൻസികൾ എത്തിയപ്പോൾ ശരവേഗത്തിൽ പാഞ്ഞതു മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവരല്ല.

പ്രതിപക്ഷം ശപിച്ചാല്‍ താന്‍ അധോലോക നായകനാകില്ല. സ്വര്‍ണക്കടത്ത് കേസില്‍ സി.എം.രവീന്ദ്രനെ കുറ്റക്കാരനാക്കുന്നത് വികലമനസിന്റെ വ്യാമോഹമാണ്. അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെതിരെ ഒന്നും കണ്ടെത്തിയിട്ടില്ല. നടക്കുന്നത് വിവരശേഖരണം മാത്രമാണ്. എന്‍ഐഎ കുറ്റപത്രം പ്രതിപക്ഷം കാണണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English Summary: CM Pinarayi Vijayan against PT Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com