പൊലീസ് പിടിച്ചത് കാരണം പറയാതെ; പിന്നെ അറിഞ്ഞത് മരണം: ഷെഫീഖിന്റെ ഭാര്യ
Mail This Article
കോട്ടയം ∙ തട്ടിപ്പു കേസിൽ റിമാൻഡിലായിരുന്ന യുവാവ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. പൊലീസ് പിടിച്ചുകൊണ്ടുപോയത് കാരണം പറയാതെയെന്ന് കസ്റ്റഡിയിലിരിക്കെ മരിച്ച കാഞ്ഞിരപ്പള്ളി വട്ടകപ്പാറ തൈപ്പറമ്പിൽ ഷെഫീഖിന്റെ (36) ഭാര്യ സെറീന മനോരമ ന്യൂസിനോട് പറഞ്ഞു.
കാഞ്ഞിരപ്പള്ളി സ്റ്റേഷനിലാണെന്നു ഷെഫീഖ് ഫോണ്‍ ചെയ്ത് അറിയിച്ചു. അവിടെ എത്തിയപ്പോള്‍ ഉദയംപേരൂര്‍ പൊലീസ് കൊണ്ടുപോയെന്ന് പറഞ്ഞു. പിന്നെ അറിയുന്നത് മരണവിവരമെന്നും സെറീന പറഞ്ഞു. തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുമ്പോൾ വൈകിട്ട് മൂന്നിനാണ് മരണം. ‘ഷെഫീഖിന്റെ തലയ്ക്ക് പിന്നിൽ വലിയ മുറിവുണ്ട്. ഇത് പൊലീസ് മർദനത്തിൽ സംഭവിച്ചതാണ്, മർദനമാണ് മരണകാരണം’– പിതാവ് മുഹമ്മദ് ഇസ്മായിൽ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് അബോധാവസ്ഥയിലാണ് ഷെഫീഖിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തലയ്ക്കേറ്റ ക്ഷതമാണ് രക്തം കട്ടപിടിക്കാൻ കാരണമെന്നു കരുതുന്നതായി ന്യൂറോ സർജൻ ഡോ. പി.കെ.ബാലകൃഷ്ണൻ പറഞ്ഞു. ഞരമ്പു പൊട്ടിയതല്ലെന്നും വീഴ്ച മൂലമോ തല എവിടെയെങ്കിലും ശക്തമായി ഇടിച്ചതു മൂലമോ ആകാം ക്ഷതമേറ്റതെന്നും പറഞ്ഞു.
ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ കബളിപ്പിച്ച് 3000 രൂപയും സ്വർണക്കമ്മലും തട്ടിയെടുത്തെന്ന കേസിലാണ് ഷെഫീഖിനെ തിങ്കളാഴ്ച ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് ജില്ലാ ജയിലിനോടനുബന്ധിച്ച ബോസ്റ്റൽ സ്കൂൾ ക്വാറന്റീൻ സെന്ററിൽ പാർപ്പിച്ചു. അപസ്മാരബാധയെത്തുടർന്നു ചൊവ്വാഴ്ച കൊച്ചി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
അറസ്റ്റ് ചെയ്ത 11നു വൈകിട്ടു തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതാണെന്ന് ഉദയംപേരൂർ പൊലീസ് ഇൻസ്പെക്ടർ കെ.ബാലൻ പറഞ്ഞു. ഫോർട്ട് കൊച്ചി സബ് കലക്ടർ ഹാരിസ് റഷീദിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ സബ് കലക്ടറോട് സംസാരിക്കണമെന്നാവശ്യപ്പെട്ടു. ആശുപത്രിക്കു മുന്നിൽ വലിയ ആൾക്കൂട്ടമുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് നീക്കം ചെയ്തു.
English Summary: Man in judicial custody dies while undergoing treatment; family suspects foul play