സീറ്റിൽ ആളില്ലാതെ കോഴിക്കോട് കോർപ്പറേഷൻ ഓഫിസ്; നട്ടംതിരിഞ്ഞ് നാട്ടുകാർ
Mail This Article
കോഴിക്കോട് ∙ കോർപ്പറേഷൻ ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി ചെന്നവർ വട്ടം കറങ്ങി. അവരെ കാത്തിരുന്നത് ആളൊഴിഞ്ഞ കസേരകൾ മാത്രം. കോർപ്പറേഷൻ ഓഫിസിനു മുന്നിൽ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടക്കുന്ന സമരത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ജീവനക്കാർ പോയത്.
നൂറുകണക്കിന് നഗരവാസികൾ ഓഫിസിലെത്തി മടങ്ങി. ജീവനക്കാർ പുറത്തു പോയിരിക്കുകയാണെന്നും ഉച്ചയ്ക്ക് രണ്ടിനുശേഷം വന്നാലേ കാര്യങ്ങൾ നടക്കുകയുള്ളൂ എന്നും പറഞ്ഞ് ആവശ്യക്കാരെ മടക്കുകയാണ് ചെയ്തത്. രാവിലെ മുതൽ നൂറു കണക്കിന് ആളുകളാണ് കോർപ്പറേഷനിൽ എത്തിയത്. ഉച്ചയ്ക്ക് 12 മണി ആയിട്ടും ആളൊഴിഞ്ഞ കസേരകൾ തന്നെയായിരുന്നു കാഴ്ച.
ചുരുക്കം ചില കസേരകളിൽ ഉണ്ടായിരുന്നവരാവട്ടെ, തങ്ങളെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന ദയനീയ അവസ്ഥയും വ്യക്തമാക്കി. മുനിസിപ്പിൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിലാണ് കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോർപ്പറേഷൻ ഓഫിസിനു മുന്നിൽ ധർണ നടത്തിയത്. ചുരുക്കം ചില ഉദ്യോഗസ്ഥർ മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു.
പുതിയ കോർപ്പറേഷൻ കൗൺസിലിലെ സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പും ഇതേ സമയത്താണ് നടന്നത്. പല ജീവനക്കാരും കൗൺസിലിലെ കാഴ്ച കാണാൻ പോയിരുന്നതാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഏതായാലും പ്രവൃത്തി ദിവസമായിട്ടും വിവിധ ആവശ്യങ്ങൾക്ക് എത്തിയവർക്ക് കാത്തിരിപ്പാണ് വിധിച്ചത്. ജീവനക്കാർക്ക് ഈ സമയത്തെ ശമ്പളം നൽകുന്നില്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം.
English Summary: No staff in Kozhikode corporation office