ADVERTISEMENT

സാന്‍ഫ്രാന്‍സിസ്‌കോ ∙ കാപ്പിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ശരിയായ തീരുമാനമായിരുന്നുവെന്നും എന്നാല്‍ അപകടകരമായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെട്ടുവെന്നും ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ (സിഇഒ) ജാക്ക് ഡോര്‍സെ. ആരോഗ്യപരമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയെന്ന അന്തിമ ലക്ഷ്യത്തിന്റെ പരാജയമാണ് വിലക്കെന്നു കരുതുന്നുവെന്നും ജാക്ക് ട്വീറ്റ് ചെയ്തു. 

88 മില്യൻ ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ട്രംപിന്റെ അക്കൗണ്ട് കഴിഞ്ഞയാഴ്ചയാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരം ആക്രമിച്ച സാഹചര്യത്തില്‍ കൂടുതല്‍ അക്രമം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അക്കൗണ്ട് നീക്കം ചെയ്തതെന്നാണ് ട്വിറ്റര്‍ അറിയിച്ചത്. എന്നാല്‍ സ്വതന്ത്രമായി സംസാരിക്കാനുള്ള ട്രംപിന്റെ അവകാശം അടിച്ചമര്‍ത്തുകയാണ് ട്വിറ്റര്‍ ചെയ്തതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

സ്വതന്ത്രമായ ആശയവിനിമയത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം സ്വകാര്യ കമ്പനികളല്ല തീരുമാനിക്കേണ്ടതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലും വിമര്‍ശിച്ചിരുന്നു. ട്രംപിനെ വിലക്കിയതില്‍ ആഘോഷിക്കുകയോ അഭിമാനിക്കുകയോ ഇല്ലെന്ന് ജാക്ക് ട്വീറ്റ് ചെയ്തു. കൃത്യമായ മുന്നറിയിപ്പിനു ശേഷമാണ് നടപടി സ്വീകരിച്ചത്. സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്ന് വ്യക്തമായ വിവരം ലഭിച്ചിരുന്നു. അതു ശരിയായിരുന്നോ?– ജാക്ക് കുറിച്ചു.

അക്കൗണ്ടുകള്‍ പൂര്‍ണമായി നീക്കുന്ന സാഹചര്യം ഒഴിവാക്കാനായി പലവിധ നടപടികള്‍ ട്വിറ്റര്‍ സ്വീകരിച്ചിരുന്നുവെന്ന് ജാക്ക് അറിയിച്ചു. തുറന്ന ഇന്റര്‍നെറ്റ് എന്ന ആശയത്തിന് അപകടകരമായി ഈ കീഴ്‌വഴക്കം ഭാവിയില്‍ മാറുമെന്നു ജാക്ക് ആശങ്കപ്പെടുന്നു. ട്വിറ്ററിനു പിന്നാലെ മറ്റു സാമൂഹിക മാധ്യമങ്ങളും ട്രംപിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. കാപ്പിറ്റോള്‍ അക്രമത്തിന്റെ പേരില്‍ ട്രംപിനെ രണ്ടാമതും ഇംപീച്ച് ചെയ്തു. ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് രണ്ടു തവണ ഇംപീച്ച്‌മെന്റ് നേരിടുന്നത്.

English Summary: Banning Trump "Sets Precedent I Feel Is Dangerous": Twitter's Jack Dorsey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com