ADVERTISEMENT

കോട്ടയം∙ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ ഇക്കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇത്തവണ. ബജറ്റ് രേഖകളിലുള്ള സർക്കാരിന്റെ വരുമാനക്കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. (സംസ്ഥാനത്തിന്റെ ആകെ വരുമാനവും ആകെ ചെലവും ഓരോ രൂപയായി കണക്കാക്കിയാണ് വിവിധ വിഭാഗങ്ങളായി തിരിച്ച് എത്ര പൈസ നേടിയെന്നും ചെലവായെന്നും കണക്കുകൾ തയാറാക്കുന്നത്) 2019ലെ ബജറ്റിൽ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിൽ 50.66 ശതമാനമായിരുന്നു സംസ്ഥാന നികുതിയുടെയും തീരുവകളുടെയും പങ്ക്. 2020ലെ ബജറ്റിൽ അത് 51.93 ആയി ഉയർന്നു. എന്നാൽ ഇത്തവണ സംസ്ഥാന നികുതിയും തീരുവകളും വഴിയുള്ള വരുമാനം 50.33 ശതമാനമാണ്. 

കേന്ദ്ര നികുതിയിൽനിന്നുള്ള വരുമാനവും കുത്തനെ കുറഞ്ഞു. 2019ൽ കണക്കു പ്രകാരം 17.23% ആയിരുന്നു ആകെ വരുമാനത്തിലെ കേന്ദ്ര നികുതിയുടെ പങ്ക്. 2020ൽ അത് 16.12 ആയി. ഇത്തവണ 11.54 ശതമാനവും! എന്നാൽ നികുതിയിതര വരുമാനം വർധിച്ചിട്ടുണ്ട്. 2019ൽ 20.83% ആയിരുന്നിടത്ത് ഇത്തവണ 26.35 ശതമാനമാണ് വരുമാനം. കഴിഞ്ഞ വർഷം നികുതിയിതര വരുമാനം ആകെ വരുമാനത്തിന്റെ 20.11% ആയിരുന്നു.

2019ൽ റവന്യൂകമ്മി ആകെ വരുമാനത്തിന്റെ 11.12% ആയിരുന്നു. കഴിഞ്ഞ വർഷം അത് 11.77 ശതമാനമായി. ഇത്തവണ 11.64 ശതമാനവും. ഒരു സാമ്പത്തിക വർഷത്തെ സർക്കാരിന്റെ റവന്യൂ ചെലവിൽനിന്നു റവന്യൂ വരുമാനം കുറച്ചാൽ ലഭിക്കുന്നതാണ് റവന്യൂ കമ്മി. ധനക്കമ്മി 3 ശതമാനത്തിൽ നിർത്തുകയും റവന്യൂകമ്മി പടിപടിയായി കുറച്ചുകൊണ്ടു വരികയും ചെയ്താൽ മാത്രമേ സംസ്ഥാനത്തിന്റെ ധനസ്ഥിതി സുസ്ഥിരമാവുകയുള്ളൂവെന്നും മന്ത്രി ഡോ.തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.

വികസന പദ്ധതികൾക്കായി സർക്കാർ ചെലവഴിച്ച തുകയും 2019നെ അപേക്ഷിച്ച് ഇത്തവണ കുറവാണ്. 2019ൽ സർക്കാരിന്റെ ആകെ ചെലവിന്റെ 54.97 ശതമാനമായിരുന്നു വികസന ചെലവുകൾ. ഇത്തവണ അത് 52.86 ശതമാനമായി കുറഞ്ഞു. സർക്കാർ കടം 2019ൽ ആകെ ചെലവിന്റെ 12.92 ശതമാനമായിരുന്നു. ഇത്തവണ അത് 15.10 ശതമാനത്തിലേക്കുയർന്നു. മറ്റു ചെലവുകളിലും 2019നെ അപേക്ഷിച്ച് വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട് (ഗ്രാഫ് കാണുക). എന്നാൽ ഭരണ നിർവഹണ ചെലവ് 2019നെ അപേക്ഷിച്ച് കുറവാണ്. 2019ൽ ആകെ ചെലവിന്റെ 13.20% ഭരണ നിർവഹണ ചെലവുകൾക്കായി പോയപ്പോൾ ഇത്തവണ അത് 12.84 ശതമാനമായി. 

2021–22ൽ സംസ്ഥാനത്തിന്റെ വരവും ചെലവും മുൻ വർഷത്തെ അപേക്ഷിച്ച് ഗണ്യമായി ഉയരുമെന്നും ധനമന്ത്രി വ്യക്തമാക്കുന്നു. 2021–22ലെ ധനകമ്മി 3.5 ശതമാനമാക്കിയിരിക്കുകയാണ്. 2020–21ലേക്ക് അനുവദിച്ച വായ്പയുടെ ഒരു ഭാഗം അടുത്ത വർഷത്തേക്കു നീക്കിവച്ചതിനാലാണിത്. 

ഇടക്കാല ധനനയ രേഖയിൽ വ്യക്തമാക്കിയതു പോലെ തുടർന്നുള്ള വർഷങ്ങളിൽ ധനകമ്മി 3 ശതമാനമായി താഴും. റവന്യൂ വരുമാനം കൂടുതൽ മെച്ചപ്പെടുമെന്നാണു പ്രതീക്ഷിക്കുന്നത്. ആ കാഴ്ചപ്പാടാണ് 2021–22ലെ ബജറ്റ് മുന്നോട്ടു വയ്ക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.

Story Highlights: Kerala Budget 2021, Revenue Deficit, Dr. TM Thomas Isaac, Kerala Economy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com