ഡോളര്‍ കടത്ത്: പ്രോട്ടോക്കോള്‍ ഓഫിസറെ ചോദ്യം ചെയ്യും; കസ്റ്റംസ് നോട്ടിസ്
Mail This Article
കൊച്ചി∙ സംസ്ഥാന പ്രോട്ടക്കോൾ ഓഫിസറോട് ജനുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടിസ് നൽകി. അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസറെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് പ്രോട്ടോകോൾ ഓഫിസർ ഷൈൻ എ.ഹക്കിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവർ നൽകിയ മൊഴികളാണ് ചോദ്യം ചെയ്യലിന് ആധാരം. നയതന്ത്ര പ്രതിനിധികൾ അല്ലാത്തവർക്ക് നയതന്ത്രപ്രതിനിധികൾക്കുള്ള തിരിച്ചറിയൽ കാർഡ് പ്രോട്ടോക്കോൾ ഓഫിസർ നൽകി എന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളിൽ ഒരാളെന്നു കസ്റ്റംസ് കണ്ടെത്തിയിട്ടുള്ള ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ല. എന്നാൽ ഇദ്ദേഹത്തിന് ഇത്തരത്തിൽ തിരിച്ചറിയൽ രേഖ നൽകിയെന്നു കണ്ടെത്തിയിരുന്നു.
നേരത്തെ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്. ഹരികൃഷ്ണനെ ചോദ്യം ചെയ്തത് വിവാദമായിരുന്നു. ഇദ്ദേഹത്തെ കസ്റ്റംസ് അന്വേഷണ സംഘം ചോദ്യം ചെയ്യുമ്പോൾ മർദിച്ചെന്നും അസഭ്യവാക്കുകൾ ഉപയോഗിച്ചെന്നും ചൂണ്ടിക്കാണ്ടി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. കസ്റ്റംസിനെതിരെ അസോസിയേഷൻ നോട്ടിസ് ഇറക്കുകയും ചെയ്തിരുന്നു. ഡിജിപിക്കു നൽകിയ പരാതിയിൽ തുടർ നടപടികൾ ആരംഭിച്ചിരുന്നു.
English Summary: Dollar Smuggling Case: Customs will quiz protocol officer