ADVERTISEMENT

കൊച്ചി∙ നാടിനു വേണ്ടി ഒൻപതു ദിവസം ജയിലിൽ കിടക്കാൻ നാണക്കേടുമില്ല, മാനക്കേടുമില്ലെന്ന് വിഫോർ കേരള ക്യാംപെയിൻ കോ–ഓർഡിനേറ്റർ നിപുൻ ചെറിയാൻ. വൈറ്റില മേൽപാലം ഉദ്ഘാടനത്തിനു മുൻപു തുറന്നു കൊടുത്തതിന്റെ പേരിൽ ജയിലിലിൽ കിടക്കേണ്ടിവന്നതിനു പിന്നാലെ മന്ത്രി ജി. സുധാകരൻ ഉദ്ഘാടന വേദിയിൽ ഉയർത്തിയ ചോദ്യങ്ങൾക്കു മറുപടിയായാണ് പ്രതികരണം. കുണ്ടന്നൂരിൽ പാലം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുമ്പോൾ ‘ഇവർക്കു നാണവും മാനവുമുണ്ടോ’ എന്നായിരുന്നു ജി. സുധാകരന്റെ ചോദ്യം. മന്ത്രി ഉയർത്തിയ ഓരോ ആക്ഷേപങ്ങൾക്കും അക്കമിട്ടു മറുപടി പറയുകയാണ് നിപുൻ ചെറിയാൻ.

സ്കൂളിൽ പഠിച്ചിട്ടുണ്ടോ? വിദ്യാഭ്യാസമുണ്ടോ?

ഇതായിരുന്നു മന്ത്രി ഉയർത്തിയ മറ്റൊരു ചോദ്യം. നിപുന്റെ മറുപടി ഇങ്ങനെ: ‘കൊച്ചി തൃക്കാക്കര ഗവൺമെന്റ് മോഡൽ എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനിയറിങ്ങിൽ ബിടെക് നേടിയിട്ടുണ്ട്. പത്താംക്ലാസ്, പ്ലസ്ടു വിദ്യാഭ്യാസം കളമശേരി രാജഗിരി പബ്ലിക് സ്കൂളിലായിരുന്നു. വിഫോർ കേരളയ്ക്കായി ഒപ്പം നിൽക്കുന്ന എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും സ്കൂളിൽ പഠിച്ചിട്ടുള്ളവരുമാണ്.’ 

വീഫോർ അസ് എന്നു പറയേണ്ട ചെറിയൊരു ആൾക്കൂട്ടം?

nipun-cherian-g-sudhakaran
നിപുൻ ചെറിയാൻ, ജി.സുധാകരൻ

കേവലം മൂന്നു മാസത്തെ പ്രവർത്തനങ്ങൾ കൊണ്ടാണ് കൊച്ചിയിലെ 22,000 ജനങ്ങൾ വിഫോർ കേരളയ്ക്ക് വോട്ടു ചെയ്തത്. ഇതു തന്നെയാണ് മുന്നോട്ടു കുതിക്കാനുള്ള കരുത്തും. കേരളത്തിന്റെ 14 ജില്ലകളിൽനിന്നു വിവിധ മേഖലകളിൽ ജോലി ചെയ്തു ജീവിക്കുന്ന ആളുകൾ ബന്ധപ്പെട്ട് ഈ മുന്നേറ്റം കേരളം മൊത്തം വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിപുൻ.

ജനാധിപത്യവാദിയെന്നു നടിക്കുന്ന കുബുദ്ധി?

ജനാധിപത്യം നിശ്ചലമല്ല, കാലങ്ങളായി സംഭവിക്കേണ്ട വളർച്ച അതിനു സംഭവിക്കും. ഭരണപ്രക്രിയയിൽ ജനങ്ങളുടെ പങ്കാളിത്തം വർധിച്ചു വരുന്നത് ഈ കാലത്തിന്റെ ജനാധിപത്യമാണ്. പതിറ്റാണ്ടുകൾക്കു മുൻപ് അധികാര വികേന്ദ്രീകരണം നടപ്പാക്കിയതും 2005ൽ വിവരാവകാശ നിയമം നടപ്പാക്കിയതും അവരുടെ കുബുദ്ധികൊണ്ടാണ് എന്നാണോ ഇപ്പോൾ ഭരിക്കുന്നവർ കരുതുന്നത്? ഇത് അനിവാര്യതയാണ്. ജനാധിപത്യത്തിന്റെ വളർച്ചയാണ്. ജനാധിപത്യവാദികളാണ് ഇത്തരം മുന്നേറ്റങ്ങൾക്കു മുന്നിൽ നിൽക്കുന്നത്.

നിപുൻ ആരാണ്? 

കൺസ്ട്രക്ഷൻ റോബോട്ടിക്സാണ് മേഖല. ക്രാഫ്റ്റ്സ്മാക് ലാബ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപനം നടത്തുന്നുണ്ട്. ബ്ലോക് ലെയിങ് റോബോട്സാണ് കമ്പനിയുടെ ഉൽപന്നം. ആറു വർഷത്തെ ഗവേഷണത്തിലൂടെ ഭിത്തി പണിതുയർത്തുന്ന ഒരു റോബോട്ടിനെ സൃഷ്ടിച്ചെടുത്തു. കഴിഞ്ഞ സെപ്റ്റംബറിൽ അതിനെ വ്യാവസായികമായി അവതരിപ്പിച്ചു. 

സ്മാർട്സിറ്റിയിൽ ഒരു കെട്ടിടത്തിനു വേണ്ടി ലോകത്ത് ആദ്യമായി ഒരു റോബോട്ട് ഭിത്തി പണിതു. ഇന്ത്യയിലെ തന്നെ നിർമാണ കമ്പനിക്കു വേണ്ടിയാണ് ആദ്യ മെഷീൻ വിൽപന നടത്തിയത്. 20 കിലോയുടെ കോൺക്രീട്ട് കട്ടയും ഡ്രോയിങ്ങും കൂടി ഇൻസേർട്ടു ചെയ്തു കൊടുത്താൽ മെഷീൻ തനിയെ ഭിത്തി പണിയും. 

ചേറായിയാണ് സ്വന്തം ദേശം. പിതാവ് ആന്റണി മാഞ്ഞൂരാൻ. സ്റ്റേറ്റ് ബാങ്കിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ്. അമ്മ സീന ആന്റണി. ഭാര്യ ഡോണ നിപുൻ. 

English Summary: V4 Kerala Co-Ordinatior Nipun Cherian Replies to Minister G Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com