ADVERTISEMENT

തിരുവനന്തപുരം∙ ‘വിമാനത്താവളത്തിന്റെ വില എത്രയാ?, അതു നൽകാൻ കഴിയുന്ന ഒരു സർക്കാർ ഇവിടെയുണ്ട്...’ സമൂഹമാധ്യമങ്ങളിൽ വൈറലായ എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി.തോമസിന്റെ പ്രസംഗം വീണ്ടും കുത്തിപ്പൊക്കി കോൺഗ്രസ് നേതാവ് ടി.സിദ്ദിഖ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്കു കൈമാറ്റുന്ന കരാറിൽ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒപ്പുവച്ച വാർത്തയ്ക്ക് പിന്നാലെയാണ് പരിഹാസം. 

‘തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്. എയർപോർട്ട് അതോറിറ്റിയും അദാനിയും ഇതു സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു. 50 വർഷത്തേക്കാണ് കരാർ. വിമാനത്താവളം ജൂലൈയിൽ ഏറ്റെടുക്കും. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. ‘അങ്ങനെ വരാൻ വഴിയില്ലല്ലോ, പിണറായി പറഞ്ഞുവച്ചതാണല്ലോ.’– സിദ്ദീഖ് കുറിച്ചു.

വിമാനത്താവളം വിൽക്കുന്നെങ്കിൽ പറഞ്ഞോ, എത്രയാ വിമാനത്താവളത്തിന്റെ വില? ഞങ്ങൾ വാങ്ങിക്കോളാം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു എന്നാണ് ജെയ്ക് ഒരു പൊതുവേദിയിൽ പ്രസംഗിക്കുന്നത്. ഈ വിഡിയോ മുൻപ് തന്നെ സമൂഹമാധ്യമങ്ങളിലും ട്രോൾ പേജുകളിലും വൈറലായിരുന്നു. 

വിമാനത്താവളം അദാനിക്ക് കൈമാറുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ അനുമതി നല്‍കിയതിന് പിന്നാലെയാണ് കൈമാറ്റ നടപടികള്‍ വേഗത്തിലാവുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.വി.സുബ്ബറയ്ഡുവും അദാനി എയര്‍പോര്‍ട്ട് സിഇഒ ബഹ്നാദ് സന്തിയും തമ്മിലാണ് കൈമാറ്റകരാര്‍ ഒപ്പിട്ടത്.

വളരെ വേഗം വിമാനത്താളം ഏറ്റെടുത്താനാകുമെന്ന് അദാനി ഗ്രൂപ്പ് പ്രതീക്ഷ പ്രകടിപ്പിച്ചു. മികച്ച യാത്രാ അനുഭവം യാത്രക്കാര്‍ക്ക് സമ്മാനിക്കുമെന്ന് അദാനിഗ്രൂപ്പ് വ്യക്തമാക്കി. സുപ്രീംകോടതിയിലുള്ള കേസിന്റെ വിധിക്ക് അനുസരിച്ച് കൈമാറ്റക്കരാറില്‍ ഭേദഗതിവരുത്തുമെന്നു നേരത്തേ ധാരണപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിമാനത്താവള കൈമാറ്റം സാധൂകരിച്ച വിധി സുപ്രീംകോടതിയും അംഗീകരിക്കുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കരുതുന്നത്. പരമോന്നത കോടതിയും വിമാനത്താവള കൈമാറ്റത്തെ അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് പിന്നീട് എതിര്‍പ്പ് തുടരാനാവില്ല.

English Summary: T Siddique Social Media Post On Jaick C Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com