‘ജെസ്ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു വിവരവുമില്ല; പ്രധാനമന്ത്രിക്ക് പരാതി നൽകും’
Mail This Article
പത്തനംതിട്ട∙ രണ്ടു വർഷം മുൻപ് കാണാതായ കാഞ്ഞിരപ്പള്ളി എസ്‍ഡി കോളജിലെ രണ്ടാം വർഷ വിദ്യാർഥിന ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രധാനമന്ത്രിക്ക് പരാതി നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറാനായി മാർ മാത്യു അറയ്ക്കലിന് നിവേദനം കൈമാറി. ജെസ്ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു വിവരവും ഇല്ലെന്നും ഈ സാഹചര്യത്തിലാണ് പരാതിയെന്നും പിതാവ് പറഞ്ഞു.
ജെസ്നയുടെ തിരോധാനത്തിനു പിന്നിലെ കാരണം കണ്ടെത്തിയതായി പൊലീസ് കഴിഞ്ഞിടയ്ക്ക് സൂചന നൽകിയിരുന്നു. ജെസ്ന തമിഴ്നാട്ടിലേക്കാണ് പോയതെന്നും ജീവിച്ചിരിപ്പുണ്ടെന്നുമുള്ള അനൗദ്യോഗിക വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ വർഷം മാർച്ചവസാനം ജെസ്നയെ സംബന്ധിച്ച് ചില വിവരങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും കോവിഡ് വ്യാപനമായതിനാൽ അന്വേഷണത്തിൽ തടസ്സങ്ങൾ നേരിട്ടിരുന്നു. തുടർന്ന് വിവരങ്ങൾ എത്രയും പെട്ടെന്ന് പുറത്തുവരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കേസ് അന്വേഷിച്ച എസ്പി കെ.ജി. സൈമൺ വിരമിച്ചത്.
കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്‌ഷൻ എന്ന സംഘടന ജെസ്നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകിയെങ്കിലും സാങ്കേതിക പിഴവുകളെ തുടർന്ന് പിൻവലിച്ചിരുന്നു.
English Summary : Jesna missing case updates