ADVERTISEMENT

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ 10 ദശലക്ഷത്തോളം കോവിഡ് വാക്സീനുകളാണ് പാക്കിസ്ഥാൻ ഒഴികെയുള്ള അയൽ രാജ്യങ്ങൾക്കു ഇന്ത്യ നൽകാൻ പോകുന്നത്. അതും സൗജന്യമായി. സാമ്പത്തിക ഇടനാഴിയും വ്യാപാര കരാറുകളും ഒക്കെയായി അയൽരാജ്യങ്ങളിൽ പിടിമുറുക്കിയ ചൈനയെ കോവിഡ് വാക്സീൻ നയതന്ത്രത്തിൽ തളയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. അതും പല രാജ്യങ്ങളും ചൈനീസ് വാക്സീനോട് താൽപര്യം കാണിക്കാതെ ഇന്ത്യയുടേതു മതിയെന്ന് നിലപാട് എടുത്ത പശ്ചാത്തലത്തിൽ ഈ വാക്സീൻ നയതന്ത്രത്തിന് പ്രാധാന്യമേറുന്നു.

രാജ്യത്ത് ആവശ്യത്തിന് വാക്സീൻ ഉണ്ടെന്നു ഉറപ്പുവരുത്തിയാണ് അയൽ രാജ്യങ്ങൾക്കായുള്ള ഇന്ത്യയുടെ കരുതൽ. ബുധനാഴ്ച മുതൽ ബംഗ്ലദേശ്, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ആകെ 3.2 ദശലക്ഷം വാക്സീനുകളാണ് ഇന്ത്യ കയറ്റി അയച്ചത്. മൗറീഷ്യസിലേക്കും മ്യാൻമറിലേക്കും സീഷെൽസിലേക്കുമുള്ള വാക്സീനുകൾ കയറ്റുമതിക്ക് തയാറായിക്കഴിഞ്ഞു. ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമാണ് പട്ടികയിൽ അടുത്തത്. ഇതുകൂടാതെ വാണിജ്യാടിസ്ഥാനത്തിൽ ബ്രസീലിലേക്കും മൊറോക്കോയിലേക്കും വാക്സീൻ കയറ്റി അയയ്ക്കാനും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

വാക്സീൻ വ്യവസായത്തിലെ കരുത്തൻ

ഈ കയറ്റുമതിയെല്ലാം ഒരു കാര്യ അടിവരയിടുന്നു. വാക്സീൻ വ്യവസായത്തിൽ ശക്തിമത്തായ ഒരു രാജ്യമാണ് ഇന്ത്യ. മഹാമാരി വ്യാപിച്ചപ്പോൾത്തന്നെ പല രാജ്യങ്ങളും വാക്സീൻ നിർമാണത്തിലേക്കു ശ്രദ്ധ പതിപ്പിച്ചിരുന്നു. മികച്ച വാക്സീൻ നൽകി ആഗോള തലത്തിൽ തങ്ങളുടെ സ്വാധീനം മെച്ചപ്പെടുത്തുക എന്നതും ഇവരുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഈ കളിയിൽ ആദ്യ ഗോളടിച്ചത് ഇന്ത്യൻ സർക്കാർ തന്നെയാണെന്നു പറയേണ്ടിവരും.

യുഎസിൽ ഫൈസർ, മോഡേർണ വാക്സീനുകൾ വിതരണം ചെയ്ത് അധികം വൈകാതെതന്നെ ഇന്ത്യയിലും വാക്സിനേഷൻ തുടങ്ങാനായി. ഇന്ത്യയിൽ വിതരണം ചെയ്തതിനൊപ്പം അയൽരാജ്യങ്ങളിലേക്കും ആ വാക്സീൻ കരുതൽ കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെടുത്ത നയപരമായ തീരുമാനമാണ് ഏറ്റവും ശ്രദ്ധേയം. അതും അയൽ രാജ്യങ്ങളിലേക്ക് ആദ്യ കയറ്റുമതി സൗജന്യമാക്കുകയും ചെയ്തു.

തങ്ങളുടെ വാക്സീൻ മികച്ചതാണെന്നും വാങ്ങണമെന്നും ആഗോളതലത്തിൽ പല രാജ്യങ്ങൾക്കു മേലും ചൈന സമ്മർദ്ദം ചെലുത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. മ്യാൻമർ, കംബോഡിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ ചൈനീസ് വാക്സീൻ വാങ്ങിയേക്കുമെന്നാണ് വിവരം. എന്നാൽ ഇവർക്കു സൗജന്യമായാണോ വാക്സീൻ നൽകുന്നതെന്ന് വ്യക്തമല്ല. ചൈനീസ് വാക്സീനായിരിക്കും പാക്കിസ്ഥാൻ ഉപയോഗിക്കുക. 5 ലക്ഷം വാക്സീൻ ഡോസുകൾ ജനുവരി 31ന് അകം ചൈന പാക്കിസ്ഥാനു കൈമാറുമെന്നാണ് പാക്ക് വിദേശകാര്യമന്ത്രി പറഞ്ഞത്.

മാലദ്വീപിലെത്തിയ കോവിഷീൽഡ് വാക്സീൻ വിതരണ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകാനായി മാറ്റുന്നു.(Photo by - / AFP)
മാലദ്വീപിലെത്തിയ കോവിഷീൽഡ് വാക്സീൻ വിതരണ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകാനായി മാറ്റുന്നു.(Photo by - / AFP)

#വാക്സീൻമൈത്രി

വാക്സീൻ മൈത്രി (വാക്സീൻ സൗഹൃദം) എന്ന ഹാഷ്ടാഗോടുകൂടിയാണ് ഇന്ത്യൻ നയതന്ത്ര സംഘം ഈ കരുതലിനെ സമീപിച്ചത്. ആഗോള സമൂഹത്തിന്റെ ആരോഗ്യ ആവശ്യങ്ങളെ എന്നും നേരിടാൻ ദീർഘകാല പങ്കാളിയായി ഇന്ത്യ ആദരിക്കപ്പെടുന്നതിൽ അഭിമാനമുണ്ടെന്ന് ജനുവരി 19ന് മോദി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയിലെ കോവിഡ് കേസുകൾ കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് വാക്സീൻ നയതന്ത്രത്തെ കാണേണ്ടത്.

ലോകത്തെ ഏറ്റവും വലിയ വാക്സീൻ നിർമാതാക്കളാണ് പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവിഡ് മഹാമാരിയുടെ തുടക്കകാലത്തു തന്നെ ഓക്സ്ഫഡ് സർവകലാശാലയും – അസ്ട്രാസെനക്കയും ചേർന്നു വികസിപ്പിക്കുന്ന വാക്സീൻ ഉത്പാദിപ്പിക്കാൻ സീറം ഇൻസ്റ്റിറ്റ്യൂട്ടും പങ്കാളിയായിരുന്നു. ഈ വർഷമായപ്പോൾ 80 മില്യൺ ഡോസ് വാക്സീനുകൾ സീറം ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കി. ഇതിൽ കുറച്ച് ദരിദ്ര രാജ്യങ്ങളിലെ വാക്സീൻ വിതരണത്തിനായി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യുടെ നേതൃത്വത്തിലുള്ള കോവാക്സ് ഇനീഷ്യേറ്റീവിനു നല്‍കും. ആഫ്രിക്കൻ യൂണിയനും സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി വാക്സീനു കരാർ ഒപ്പിട്ടിട്ടുണ്ട്.

CHINA-SCO/
പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് (ഫയൽ ചിത്രം)

കളംപിടിക്കാനൊരുങ്ങി, വാക്സീനിൽ പതറി ചൈന

മഹാമാരിയെ നേരിടാൻ നേപ്പാളിനൊപ്പമുണ്ടാകുമെന്നു ചൈന വ്യക്തമാക്കിയെങ്കിലും ചൈനീസ് കമ്പനിയായ സൈനോഫാം വികസിപ്പിച്ചെടുത്ത വാക്സീന് നേപ്പാൾ ഇതുവരെ അനുമതി കൊടുത്തിട്ടില്ല. 1,10,000 ഡോസ് വാക്സീൻ സൗജന്യമായി ചൈനയുടെ സൈനോവാക് ബയോടെക് കമ്പനി നൽകാമെന്ന് ബംഗ്ലദേശിനോടു പറഞ്ഞിരുന്നു. എന്നാൽ വാക്സീൻ വികസിപ്പിക്കുന്നതിന്റെ പണം നൽകണമെന്ന് ആവശ്യപ്പെട്ടതോടെ വിഷയത്തിൽ തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണ് ബംഗ്ലദേശ്. ഇതിനുപിന്നാലെയാണ് ഇന്ത്യയിലേക്ക് അവർ നോക്കിയത്.

തുറമുഖങ്ങളും റോഡുകളും വൈദ്യുത നിലയങ്ങളും ഉൾപ്പെടെ തങ്ങളുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി വൻതോതിൽ പണമിറക്കി ശ്രീലങ്ക, നേപ്പാൾ, മാലദ്വീപ് തുങ്ങി ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ ചൈന പിടിമുറുക്കുകയായിരുന്നു. വിനോദസഞ്ചാരത്തെ ആശ്രയിച്ചു കഴിയുന്ന ഈ സമ്പദ്‌വ്യവസ്ഥകൾക്ക് എത്രയും പെട്ടെന്ന് കോവിഡ് മുക്തി നേടി തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്. ഇക്കാരണത്താലാണ് അവർ ഇന്ത്യയെ സമീപിച്ചത്. അടുത്ത ഒരുമാസത്തിനുള്ളിൽ 12–20 ദശലക്ഷം വാക്സീൻ ഡോസുകൾ ഇന്ത്യ അയൽ രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇതുകൂടാതെ, ഈ രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തകർക്ക് ഇന്ത്യ പരിശീലനം നൽകുന്നുമുണ്ട്. വാക്സീൻ വിതരണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കാനും ഇന്ത്യ സഹായിക്കുന്നു. ‘കൃത്യമായി ആസുത്രണം ചെയ്തുള്ള നടപടികളാണ് നമ്മൾ കാണുന്നത്. അയൽരാജ്യങ്ങൾ ആദ്യം എന്ന നമ്മുടെ നയം അടിവരയിടുന്നതാണ് ഈ നീക്കം. ശാസ്ത്രത്തിലും ഫാർമസിയിലുമുള്ള നമ്മുടെ ശക്തിയാണ് കാണിക്കുന്നു. ഈ സമയമാണ് നമ്മൾ തിളങ്ങേണ്ടതും’ – മുൻ ഇന്ത്യൻ അംബാസഡർ രാജീവ് ഭാട്ടിയ റോയിട്ടേഴ്സിനോടു പറഞ്ഞു.

നേപ്പാളിലെത്തിയ കോവിഷീൽഡ് വാക്സീൻ വിതരണ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകാനായി മാറ്റുന്നു. (Photo by PRAKASH MATHEMA / AFP)
നേപ്പാളിലെത്തിയ കോവിഷീൽഡ് വാക്സീൻ വിതരണ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോകാനായി മാറ്റുന്നു. (Photo by PRAKASH MATHEMA / AFP)

‘ഇന്ത്യ സൗമനസ്യം കാട്ടി’

‘1971ലെ വിമോചന യുദ്ധകാലത്ത് ഇന്ത്യ ബംഗ്ലദേശിനൊപ്പം നിന്നു. ഇന്ന് ലോകം മുഴുവൻ മഹാമാരിയിൽ പെട്ട് ഉഴലുമ്പോൾ വാക്സീൻ സമ്മാനമായി നൽകി ഇന്ത്യ വീണ്ടുമെത്തി’ – ആദ്യ വാക്സീൻ ഡോസുകൾ എത്തിയതിനു പിന്നാലെ ബംഗ്ലദേശ് വിദേശകാര്യമന്ത്രി ഡോ. എ.കെ. അബ്ദുൽ മോമെൻ പറഞ്ഞു. വാക്സീനുകൾ നൽകി ഇന്ത്യ സൗമനസ്യം കാട്ടിയെന്ന് നേപ്പാൾ ആരോഗ്യമന്ത്രി ഹൃദയേഷ് ത്രിപാഠിയും വ്യക്തമാക്കി. മാലദ്വീപ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് നഷാദും ഇന്ത്യയുടെ സമ്മാനത്തിൽ നന്ദി പറഞ്ഞു.

ഇന്ത്യയോടു നന്ദിയുണ്ടാകുമോ?

അതിർത്തി തർക്കം പരിഹരിക്കാത്ത നേപ്പാളുമായുള്ള വാക്സീൻ നയതന്ത്രം നിലവിലെ സംഘർഷം ലഘൂകരിക്കുമോ എന്നതിൽ പല വിദഗ്ധരും സംശയം ഉന്നയിക്കുന്നുണ്ട്. എല്ലാം മറന്ന് അവർ ഇന്ത്യയോട് നന്ദിയുള്ളവരായി മാറുമോ എന്നു സംശയമുണ്ടെന്ന് ന്യൂഡൽഹി ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനിലെ ഫോറിൻ പോളിസി അനലിസ്റ്റും സീനിയർ ഫെല്ലോയുമായ മനോജ് ജോഷി വാഷിങ്ടൻ പോസ്റ്റിനോടു പറഞ്ഞു.

അയൽ രാജ്യങ്ങളിലേക്കുള്ള സൗജന്യ വാക്സീൻ വിതരണ പട്ടികയിൽ ഇല്ലാതിരിക്കുന്ന ഒരു രാജ്യമുണ്ട് – പാക്കിസ്ഥാൻ. അടുത്തിടെ പാക്കിസ്ഥാൻ അസ്ട്രാസെനക്ക വാക്സീന് അനുമതി നൽകിയിരുന്നു. എന്നാൽ കയറ്റി അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയെ അവർ സമീപിച്ചിട്ടില്ല.

English Summary: India's Vaccine Diplomacy In South Asia Pushes Back Against China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com