ടയറില്‍ പെട്രോളൊഴിച്ച് തീകൊളുത്തി എറിഞ്ഞ് കാട്ടാനയെ കൊന്നു – വിഡിയോ
Mail This Article
ഗൂഡല്ലൂർ ∙ തമിഴ്നാട് മസിനഗുഡിയിൽ കാട്ടാനയെ തീകൊളുത്തി കൊന്നു. ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ നേര്‍ക്ക് ഇരുചക്ര വാഹനത്തിന്റെ ടയറിനുള്ളില്‍ പെട്രോള്‍ നിറച്ചു തീകൊളുത്തി എറിയുകയായിരുന്നു. സംഭവത്തില്‍ 2 പേര്‍ വനംവകുപ്പിന്റെ കസ്റ്റഡിയിലായി. മസിനഗുഡി സ്വദേശികളായ പ്രശാന്ത്, റയ്മന്‍ഡ് എന്നിവരാണു പിടിയിലായത്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്.
മൂന്നാം പ്രതി റിക്കി ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ക്രൂരസംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാണു നടന്നതെന്നതില്‍ വ്യക്തതയില്ല. ഗുരുതര പരുക്കേറ്റ നിലയില്‍ മസിനഗുഡി- സിങ്കാര റോഡില്‍ ഈ കാട്ടാനയെ കഴിഞ്ഞയാഴ്ച വനംവകുപ്പ് കണ്ടെത്തിയിരുന്നു.
ചെവിക്കു ചുറ്റും ചീഞ്ഞളിഞ്ഞ് അവശയായിരുന്നു ആന. മുറിവേറ്റ ഭാഗത്തുനിന്നു രക്തവും പഴുപ്പും ഒഴുകുന്നുണ്ടായിരുന്നു. കടുവയോ മറ്റോ ആക്രമിച്ചതാകാമെന്നാണു കരുതിയിരുന്നത്. പിന്നീട് ഈ ആനയ്ക്കു ഭക്ഷണത്തില്‍ മരുന്നുവച്ചു നല്‍കിയെങ്കിലും ജനുവരി 19ന് ചെരിഞ്ഞു. കഴിഞ്ഞ നവംബറിലാണ് ആനയെ തീകൊളുത്തിയതെന്നു കരുതുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തീപിടിച്ച തലയുമായി കാട്ടാന തിരിഞ്ഞോടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് ആനയ്ക്കു പരുക്കേറ്റതെങ്ങനെയെന്നു വ്യക്തമായത്. ദിവസങ്ങള്‍ക്കു മുന്‍പ് മരവകണ്ടി ഡാമിലെ വെള്ളത്തില്‍ ഒരു ദിവസം മുഴുവന്‍ ഈ ആന ഇറങ്ങിനിന്നതു കണ്ടവരുണ്ട്. വേദന രൂക്ഷമാകുമ്പോഴാണ് ആന വെള്ളത്തിലിറങ്ങുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് കാട്ടാനയെ വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു.
English Summary: Injured wild elephant dies in Tamil Nadu's Masinagudi