സോണിയ നേരിട്ട് സംസാരിച്ചു, അഭ്യൂഹങ്ങൾക്ക് വിട; കെ.വി. തോമസ് കോൺഗ്രസ് വിടില്ല
Mail This Article
കൊച്ചി ∙ ഇടഞ്ഞുനിന്ന മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസ് കോൺഗ്രസ് വിടില്ല. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് സംസാരിച്ചതായും പ്രശ്നങ്ങൾ അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെത്തുന്ന കേന്ദ്ര നേതാക്കളെ കാണാൻ സോണിയ നിർദേശിച്ചതായും അദ്ദേഹം വ്യക്തമാക്കി.
സോണിയ എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും. മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫോണിൽ വിളിച്ചു. ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായി. പാർട്ടിയുമായി പ്രശ്നങ്ങളില്ല. പാർട്ടിയിൽ പദവികൾ ചോദിക്കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ല.
ചില സഹപ്രവർത്തകർ വളരെയധികം ആക്ഷേപിച്ചു. ഓണ്‍ലൈനിലും അല്ലാതെയും ഏറെ അധിക്ഷേപങ്ങൾ കേൾക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ.വി.തോമസ് ശനിയാഴ്ച കൊച്ചിയിൽ നടത്താനിരുന്ന വാർത്താസമ്മേളനവും മാറ്റി.
തിരുവനന്തപുരത്തു തിരഞ്ഞെടുപ്പ് നിരീക്ഷകനായി എത്തുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രിയും എഐസിസി പ്രതിനിധിയുമായ അശോക് ഗെലോട്ടുമായി അദ്ദേഹം ചര്‍ച്ച നടത്തും. തോമസ് ഇടതുമുന്നണിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി കെ.വി.തോമസിനെ സ്വാഗതം ചെയ്തെങ്കിലും സിപിഐ നിലപാട് വ്യക്തമാക്കിയിരുന്നില്ല.
English Summary: KV Thomas to meet Congress leaders