ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധത്തിനു സ്വീകരിച്ച കർശന നിയന്ത്രണ നടപടികളും നഗരത്തിലെ ഒരു വിഭാഗം ജനങ്ങൾക്കു സ്വയം ലഭ്യമായ പ്രതിരോധ ശേഷിയുമെല്ലാം ഡൽഹിയിലെ കോവിഡ് വ്യാപനം കുറയാൻ സഹായിച്ചതായി വിദഗ്ധർ. രോഗവ്യാപന ശേഷിയും പോസിറ്റിവിറ്റി നിരക്കും മരണവും ക്രമാതീതമായി കുറഞ്ഞതിനു പിന്നാലെയാണു വിലയിരുത്തൽ.

ജനുവരിയിൽ 500ൽ താഴെ പ്രതിദിന കേസുകളാണു റിപ്പോർട്ട് ചെയ്യുന്നത്. പോസിറ്റിവിറ്റി നിരക്ക് ഒന്നിൽ താഴെയെത്തി. ജനുവരിയിലെ ശരാശരി നില പ്രതിദിനം 348 കേസുകളാണ്. എന്നാൽ രോഗം പൂർണമായി തുടച്ചുനീക്കാനാവില്ലെന്നാണു സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ആർടിപിസിആർ ഉൾപ്പെടെയുള്ള പരിശോധന ഇരട്ടിയാക്കിയതോടെ കോവിഡ് രോഗികളെ കണ്ടെത്താനും അവരെ ക്വാറന്റീൻ ചെയ്യാനും രോഗം പരക്കുന്നത് തടയാനുമെല്ലാം സാധിച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്നു കോവിഡ് വ്യാപിച്ചെത്തുന്നവരുടെ എണ്ണവും കുറഞ്ഞെന്നാണു വിലയിരുത്തൽ.

അതേസമയം, കോവിഡ് കേസുകൾ കുറഞ്ഞെന്നതിന്റെ പേരിൽ ആശ്വസിക്കേണ്ടെന്നും നേരിയ രോഗലക്ഷണം കാട്ടുന്ന പലരും പരിശോധന ഒഴിവാക്കുന്നുണ്ടെന്നും അതിനാൽ കൃത്യമായ നില കണ്ടെത്തുക പ്രയാസമായിട്ടുണ്ടെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു.

ഡൽഹിയെ രക്ഷിച്ച മൂന്ന് കാര്യങ്ങൾ

1. പ്രതിദിന പരിശോധന വർധിച്ചതും സമ്പർക്കത്തിലുള്ളവരെ കണ്ടെത്താൻ സാധിക്കുന്നതുമെല്ലാം നഗരത്തിലെ കോവിഡ് പ്രതിരോധത്തെ ഏറെ സഹായിച്ചുവെന്നു എൽഎൻജെപി ആശുപത്രി മെഡിക്കൽ ഡയറക്ടർ സുരേഷ് കുമാർ പറഞ്ഞു. ‘ഡൽഹിയിൽ ഒരു കോടിയിലേറെ കോവിഡ് പരിശോധന നടന്നു കഴിഞ്ഞു. പ്രതിദിനം 60,000–70,000 പരിശോധനയാണു നടക്കുന്നത്. കോവിഡ് രോഗ പ്രതിരോധം കൂടുതൽ ഊർജിതമാക്കാൻ ഇതിലൂടെ സാധിച്ചു’ അദ്ദേഹം വിശദീകരിച്ചു. ഈ മാസം 20നു ഡൽഹിയിലെ കോവിഡ് പരിശോധന ഒരു കോടി കടന്നിരുന്നു. ഈ മാസം ഒന്നു മുതൽ 21 വരെയായി 14 ലക്ഷത്തിലേറെ പരിശോധനയാണു നടന്നത്. പ്രതിദിന ശരാശരി 66,863 പരിശോധന.

2. ഒട്ടേറെപ്പേർക്കു സ്വയം പ്രതിരോധ ശേഷി ആർജിച്ചിട്ടുണ്ടെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. എന്നാൽ ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ ഏറ്റവും പുതിയ സിറോ സർവേയിലൂടെ മാതമേ വ്യക്തമാകൂവെന്നാണു വിലയിരുത്തൽ. ഡൽഹി നിവാസികൾ ഇതിനോടകം ഹേർഡ് ഇമ്യൂണിറ്റി (സ്വയം പ്രതിരോധം) നേടിയിട്ടുണ്ടാകാമെന്നാണു രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ കോവിഡ് നോഡൽ ഓഫിസർ ഡോ. അജിത് ജെയിന്റെ വിലയിരുത്തൽ. ഓഗസ്റ്റിൽ നടത്തിയ സെറോ സർവേയിൽ നഗരത്തിലെ 29.1% പേർക്കു പ്രതിരോധ ശേഷി ലഭിച്ചിട്ടുണ്ടെന്നായിരുന്നു കണ്ടെത്തൽ.

3. നഗരത്തിലെ കോവിഡ് ബാധിതരിൽ ഒരു ഭാഗം അയൽ സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നെന്നും ഇപ്പോൾ അവരുടെ വരവ് കുറഞ്ഞെന്നും വിദഗ്ധർ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റിലെ കണക്കനുസരിച്ചു നഗരത്തിലെ ആശുപത്രികളിലുണ്ടായിരുന്ന 30% കോവിഡ് ബാധിതർ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു.

Content Highlights: COVID19, Delhi, Herd Immunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com