ADVERTISEMENT

തിരുവനന്തപുരം∙ പൊലീസ് കന്റീനുകളുടെ പ്രവർത്തനം സംബന്ധിച്ച് എജി ഓഡിറ്റ് നടത്താൻ സർക്കാർ നീക്കം. സർക്കാർ നിർദേശത്തെത്തുടർന്ന് എജിയുടെ ഓഫിസ് വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. അടൂർ സബ്‌സിഡിയറി സെന്‍ട്രൽ പൊലീസ് കന്റീനിൽ വൻ അഴിമതി നടക്കുന്നതായി വ്യക്തമാക്കി കെഎപി മൂന്നാം ദളം കമൻഡാന്റ് ജയനാഥ് ജെ. ഐപിഎസ് ഡിജിപിക്കു റിപ്പോർട്ട് നൽകിയിരുന്നു.

പുറത്തുള്ള ഏജൻസിയെകൊണ്ട് അഴിമതി അന്വേഷിക്കണമെന്നായിരുന്നു റിപ്പോർട്ടിലെ ശുപാർശ. സംസ്ഥാനത്തൊട്ടാകെയുള്ള കന്റീനുകളിൽ ക്രമക്കേടുകൾ നടക്കുന്നതായി സംശയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഓഡിറ്റിനു തയാറെടുക്കുന്നത്. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ അംഗങ്ങളായ സംസ്ഥാനതല കന്റീൻ പർച്ചേസ് കമ്മിറ്റി യോഗത്തിൽ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തിയാണ് കന്റീൻ കണക്കുകൾ പരിശോധിച്ചിരുന്നത്.

കന്റീനിലേക്കു സാധനങ്ങൾ വാങ്ങുന്നതും ഓഡിറ്റ് ചെയ്യുന്നതും ഒരേ ആളായത് ക്രമക്കേടുകൾക്കു വഴിതുറന്നിരുന്നു. ജയനാഥിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെ പൊലീസ് കൺട്രോളര്‍ കൊല്ലത്തെയും അടൂരിലെയും കന്റീനുകളിൽ പരിശോധന നടത്തിയെങ്കിലും സ്റ്റോക്ക് നോക്കാതെയുള്ള പരിശോധന പ്രഹസനമായി. 2018–19 സാമ്പത്തിക വർഷം 42,29,956 രൂപയുടെ ചെലവാക്കാന്‍ സാധ്യതയില്ലാതിരുന്ന സാധനങ്ങൾ അടൂർ കന്റീനിൽ വാങ്ങിക്കൂട്ടിയതായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

മേലധികാരികളിൽനിന്നുള്ള വാക്കാലുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാങ്ങൽ നടന്നത്. കന്റീൻ സ്റ്റോക്കിൽ 11,33,777 രൂപയുടെ സാധനങ്ങൾ കാണാനില്ല. 2018–19 കാലഘട്ടത്തിൽ  വാങ്ങിയ ഉൽപന്നങ്ങളാണ് കാണാതായത്. അടൂർ കന്റീനിൽ അനാവശ്യമായി വാങ്ങിക്കൂട്ടിയ പഴകിയ ഉൽപന്നങ്ങൾ ഉദ്യോഗസ്ഥരുടെമേൽ അടിച്ചേൽപ്പിക്കുന്നതു മനുഷ്യത്വരഹിതമായ നടപടിയാണെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

English Summary: Purchase scam in police canteen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com