സീറ്റ് കൂടുതൽ തേടാൻ ആർഎസ്പി; രണ്ട് സീറ്റ് വച്ചുമാറാനും പദ്ധതി
Mail This Article
കൊല്ലം ∙ ആർഎസ്പി ഇക്കുറി കഴിഞ്ഞ തവണത്തെപ്പോലെ യുഡിഎഫിൽ 5 സീറ്റുകൾ കൊണ്ടു തൃപ്തരാകുമോ? കൂടുതൽ സീറ്റു ചോദിക്കണമെന്നും ഇല്ലാത്ത പക്ഷം നിലവിലുള്ള അഞ്ചിൽ രണ്ടെണ്ണം വച്ചു മാറണമെന്നുമുള്ള അഭിപ്രായം പാർട്ടിയിൽ ഉയർന്നു കഴിഞ്ഞു. കൂടുതൽ സീറ്റുകൾ ചോദിക്കുമെന്ന് ആർഎസ്പി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
എൽഡിഎഫ് ഘടകകക്ഷിയായിരിക്കെ 11 സീറ്റുകളിൽ വരെ മത്സരിച്ച പാരമ്പര്യമുള്ള ആർഎസ്പി ആ മുന്നണിയിൽ ഏറ്റവുമൊടുവിൽ 4 സീറ്റുകളിലാണു (ചവറ, കുന്നത്തൂർ, ഇരവിപുരം, അരുവിക്കര) മത്സരിച്ചത്. യുഡിഎഫിലെത്തിയപ്പോൾ കഴിഞ്ഞ തവണ 5 സീറ്റുകൾ ലഭിച്ചു- ചവറ, കുന്നത്തൂർ, ഇരവിപുരം, കയ്പമംഗലം, ആറ്റിങ്ങൽ എന്നിവ. ഇതിൽ കുന്നത്തൂരും ആറ്റിങ്ങലും സംവരണ മണ്ഡലങ്ങൾ.
ഇക്കുറി ഏഴു സീറ്റെങ്കിലും വേണമെന്നാണു പാർട്ടിയുടെ ആവശ്യം. കിട്ടുന്നില്ലെങ്കിൽ ആറ്റിങ്ങലും കയ്പമംഗലവും വച്ചുമാറണമെന്നും ആവശ്യമുന്നയിക്കും. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ എന്നീ ജനറൽ സീറ്റുകളാണു പാർട്ടി നോട്ടമിടുന്നത്. ഇരവിപുരം വിട്ടുകൊടുത്തു പകരം കൊല്ലമോ കുണ്ടറയോ ആവശ്യപ്പെടണ വാദവും ഉണ്ട്.
2016 ൽ പാർട്ടി മത്സരിച്ച 5 സീറ്റിലും പരാജയമായിരുന്നു ഫലം. ഇക്കുറി അതുണ്ടാകാതിരിക്കാനുള്ള ജാഗത്രയാകും യുഡിഎഫിലെ സീറ്റു വിഭജന ചർച്ചയിൽ പാർട്ടി നേതൃത്വം കാട്ടുക.
English Summary: RSP to demand more seats from UDF