‘മകനെ ഭീഷണിപ്പെടുത്തി പറയിച്ചതാകാം; പൊലീസ് പറയുന്ന ഗുളികയെപ്പറ്റി അറിയില്ല’
Mail This Article
തിരുവനന്തപുരം∙ മകനെ പിഡീപ്പിച്ചതായുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും തന്നെ കുടുക്കിയതാണെന്നും കടയ്ക്കാവൂർ പോക്സോ കേസിലെ പ്രതിയായ അമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതയായത്. എല്ലാ അമ്മമാർക്കും വേണ്ടി സത്യം പുറത്തുവരണമെന്നും യുവതി ആവശ്യപ്പെട്ടു.
പൊലീസ് മോശമായി ഒന്നും പറഞ്ഞില്ല. കേസിൽ അട്ടിമറി നടന്നോ എന്ന് അറിയില്ല, ഇപ്പോൾ അതിനെക്കുറിച്ച് പറയുന്നില്ല. ജയിലിലും എല്ലാവരും നല്ല രീതിയിൽ പെരുമാറി. സത്യം പുറത്തുവരണമെന്നാണ് ജയിലിലെ എല്ലാവരും പറഞ്ഞത്. സത്യം പുറത്തുവരുമെന്നും നീതി ലഭിക്കുമെന്നും വിശ്വസിക്കുന്നു.
ജോലി സ്ഥലത്തുനിന്ന് സ്റ്റേറ്റ്മെന്റ് എടുക്കാനെന്നു പറഞ്ഞാണ് പൊലീസ് കൊണ്ടുപോയത്. അവിടെ എത്തിയപ്പോഴാണ് മകന്റെ പരാതിയിൽ റിമാൻഡ് ചെയ്യുകയാണെന്നു പറഞ്ഞത്. തന്റെ കൂടെയുള്ള മകനെ തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിട്ടുകൊടുക്കാത്തതിനാൽ, എന്തു വിലകൊടുത്തും കൊണ്ടു പോകുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തി.
ഭർത്താവ് നേരത്തെ കുട്ടികളെ മർദിക്കുമായിരുന്നു. ഭർത്താവിന്റെ രണ്ടാം ഭാര്യയും ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് സംശയമുണ്ട്. മകനെ ഭീഷണിപ്പെടുത്തി തനിക്കെതിരെ പറയിച്ചതാകാം. മകനു താൻ നൽകിയതായി പൊലീസ് പറയുന്നത് ഏതു ഗുളികയാണെന്ന് അറിയില്ല. തനിക്കെതിരെ പരാതി നൽകിയ മകന് അലർജിയുള്ളതിനാൽ ഡോക്ടറെ കാണിച്ച് മരുന്നു നൽകിയിരുന്നു.
പരാതി നൽകിയ മകനും ഇപ്പോൾ മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകും. കുട്ടികളെ തിരിച്ചുകിട്ടാനാണ് കേസ് കൊടുത്തത്. തന്റെ കുട്ടികളെ തിരിച്ചു വേണം. കൂടുതൽ സംസാരിക്കാനുള്ള മാനസിക അവസ്ഥയിൽ അല്ലെന്നും യുവതി പറഞ്ഞു.
English Summary: Kadakkavoor POCSO case: Pressmeet of Victim's mother