ADVERTISEMENT

ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ഒരു കർഷകൻ മരിച്ചതാണ് സംഘർഷം കൂടുതൽ വഷളാകാൻ കാരണം. ഉത്തരാഖണ്ഡ് സ്വദേശി നവ്ദീപ് സിങ് (26) ആണ് മരിച്ചത്. നവ്ദീപിന്റെ മൃതദേഹവുമായി സമരക്കാർ റോഡ് ഉപരോധിച്ചു. പൊലീസിന്റെ വെടിയേറ്റാണ് നവ്‌ദീപ് മരിച്ചതെന്ന ആരോപണമുയർത്തിയായിരുന്നു ഉപരോധം. രാത്രിയോടെ മൃതദേഹം സമരകേന്ദ്രത്തിലേക്ക് മാറ്റി.

എന്നാൽ ബാരിക്കേഡിൽ തട്ടി ട്രാക്ടർ മറിഞ്ഞാണ് കർഷകൻ മരിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഇതിന് ആധാരമായി സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടു. ഐടിഒയിൽ പൊലീസ് സ്ഥാപിച്ച മഞ്ഞ ബാരിക്കേഡുകളിൽ തട്ടി നീലനിറത്തിലുള്ള ഒരു ട്രാക്ടർ മറിയുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഗാസിപുരിൽനിന്നുള്ള സംഘത്തിന്റെ ട്രാക്ടറാണ് അപകടത്തിൽപ്പെട്ടതെന്ന് ഡൽഹി പൊലീസ് പറഞ്ഞു.

നവ്ദീപിന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞതെന്നും പൊലീസിന്റെ െവടിയേറ്റതിനെ തുടർന്നാണ് നവ്ദീപ് ഓടിച്ചിരുന്ന ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്നും കർഷകർ പറഞ്ഞു. ഡൽഹി–നോയിഡ അതിർത്തിയിലും ട്രാക്ടർ മറിഞ്ഞ രണ്ടു കർഷകർക്ക് പരുക്കേറ്റു.

അപ്രതീക്ഷിത സംഘർഷത്തിനാണ് റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനം സാക്ഷ്യംവഹിച്ചത്. രാത്രിയോടെ കർഷകർ സമരഭൂമിയിലേക്ക് മടങ്ങി. തലസ്ഥാനത്ത് കൂടുതൽ അർധസൈനിക വിഭാഗത്തെ നിയമിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.

English Summary: On Camera, Accident That Left A Farmer Dead During Protests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com