ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ കർഷക സമരത്തിന് പിന്തുണയുമായെത്തിയ വിദേശ സെലിബ്രിറ്റികൾകൾക്കെതിരെ രംഗത്തുവന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്കെതിരെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ‘നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ’ എന്നാണ് സച്ചിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് പ്രശാന്ത് ഭൂഷൺ കുറിച്ചത്.

‘പ്രതിഷേധിക്കുന്ന കർഷകർക്ക് ജലവും ഇന്റർനെറ്റും വൈദ്യുതിയും ഇല്ലാതായപ്പോൾ ഈ വമ്പൻ സെലിബ്രിറ്റികൾ ഒന്നും അനങ്ങിയില്ല. റിയാനയും ഗ്രേറ്റയും സംസാരിച്ചപ്പോൾ അവർ പെട്ടെന്ന് മൗനം ഭേദിച്ച് പുറത്തുവന്നു. നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ’– പ്രശാന്ത് ഭൂഷൺ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് രാജ്യാന്തര പോപ് താരം റിയാനയും സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൻബർഗും കമല ഹാരിസിന്റെ സഹോദരീപുത്രി മീന ഹാരിസും ഉൾപ്പെടെയുള്ളവർ കർഷക സമരത്തിന് പിന്തുണയുമായി രംഗത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, നിർമാതാവും സംവിധായകനുമായ കരൺ ജോഹർ, സുനിൽ ഷെട്ടി എന്നിവർ സർക്കാരിന് പിന്തുണ അറിയിച്ച് എത്തിയത്. ഇന്ത്യയുടെ നയങ്ങൾക്കെതിരായ ‘പ്രചാരണത്തിനെതിരെ’ ഐക്യത്തോടെ നിലകൊള്ളാനുള്ള കേന്ദ്രത്തിന്റെ ആഹ്വാനമാണ് ബോളിവുഡ് താരങ്ങൾ ഏറ്റെടുത്തത്.

തുടർന്ന് ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ രംഗത്തെത്തി. പുറത്തുനിന്നുള്ളവർ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടതില്ലെന്നാണ് സച്ചിൻ പറഞ്ഞത്. ‘രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയരുത്. പുറത്തു നിന്നുള്ളവര്‍ കാഴ്ചക്കാരായി നിന്നാല്‍ മതി. പങ്കെടുക്കേണ്ട. ഇന്ത്യയുടെ പ്രശ്നത്തില്‍ ഇടപെടേണ്ടതില്ല. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്കു വേണ്ടി തീരുമാനങ്ങളെടുക്കാനും അറിയാം. ഒരു രാജ്യം എന്ന നിലയില്‍ ഐക്യത്തോടെ നില്‍ക്കാം.’– എന്നാണ് സച്ചിൻ ട്വീറ്റ് ചെയ്തത്. സച്ചിന്റെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾക്കും കാരണമായി.

English Summary :'Heartless Sarkari Celebs': Prashant Bhushan responds to Tendulkar's tweet on farmer protests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com