ADVERTISEMENT

കേന്ദ്ര ബജറ്റിനു കുറെക്കൂടി മാനുഷികമുഖമാകാമായിരുന്നെന്ന് സാമ്പത്തിക വിദഗ്ധ യാമിനി അയ്യർ. ഓൺലൈൻ ആയി സംഘടിപ്പിച്ച മലയാള മനോരമയുടെ വാർഷിക ബജറ്റ് പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അവർ. മഹാമാരിക്കാലത്ത് ഇന്ത്യയാകെ തൊഴിൽ നഷ്ടപ്പെട്ടവർ 1.4 കോടിയെന്നാണു കണക്കാക്കിയിട്ടുള്ളത്. ഇവരിൽ ഭൂരിപക്ഷവും സ്വകാര്യമേഖലയിലെ ശമ്പളക്കാരോ ദിവസക്കൂലിക്കാരോ ആയിരുന്നു. പക്ഷേ അവരിൽ തന്നെ പഴയ തൊഴിലുകളിലേക്കു തിരികെ വരാൻ കഴിയാതെ പോയത് സ്ത്രീകൾക്കാണെന്ന് ഡോ.യാമിനി അയ്യർ പറ‍ഞ്ഞു.

നോട്ട് റദ്ദാക്കൽ കാലത്ത് തൊഴിൽ നഷ്ടപ്പെട്ട‌ ലക്ഷങ്ങളിലും സ്ത്രീകൾക്കാണ് അവ തിരികെ ലഭിക്കാതിരുന്നത്. ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ടവരിൽ 40% ശമ്പളക്കാരും 42% ദിവസക്കൂലിക്കാരുമായിരുന്നു. ഇവരിൽ ഭൂരിപക്ഷവും സ്വയം തൊഴിലുകളിലേക്കു തിരിഞ്ഞു. നേരത്തേ കിട്ടിയിരുന്ന വരുമാനത്തിനു പകരം അന്നന്നത്തെ അഷ്ടിക്കു വക കണ്ടെത്താൻ മാത്രമുള്ളതായി സ്വയം തൊഴിൽ. കഷ്ടിച്ച് ഉപജീവനം.

പക്ഷേ ഡിസംബർ ആയപ്പോഴേക്കും ലോക്ഡൗൺ കാലത്തു തൊഴിൽ നഷ്‍ടപ്പെട്ട 73% പുരുഷൻമാർക്കും തൊഴിൽ തിരികെ ലഭിച്ചിരുന്നു. എന്നാൽ, തൊഴിൽ രഹിതരായ സ്ത്രീകളിൽ 23 ശതമാനത്തിനു മാത്രമേ പഴയ ജോലികളിൽ എത്താനായുള്ളൂ. അതിനാൽ മഹാമാരിയുടെ ദുരിതം പേറിയതു കൂടുതലും വനിതകളും അവരെ ആശ്രയിക്കുന്ന കുടുംബങ്ങളുമായിരുന്നു. സ്വയം തൊഴിൽ രംഗങ്ങളിൽ സ്ത്രീകൾ പിന്നിലായതും അതിനു കാരണമാണ്. ഈ വസ്തുതകൾ കണക്കിലെടുത്ത് ബജറ്റിൽ സ്ത്രീസഹായ പദ്ധതികൾ പ്രഖ്യാപിക്കേണ്ടതായിരുന്നെന്ന് യാമിനി അയ്യർ പറഞ്ഞു.

ബജറ്റിനു രാഷ്ട്രീയമാകാം

ബജറ്റുകളിൽ രാഷ്ട്രീയമുണ്ടാകുന്നത് മോശം കാര്യമായി പരിഗണിക്കാനാവില്ലെന്നു യാമിനി അയ്യർ. മുൻ സർക്കാരുകളുടെ ബജറ്റുകൾ എല്ലാം വോട്ട് ബാങ്കിനെ ലക്ഷ്യംവച്ചുള്ളതായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടതിനെപ്പറ്റി സദസ്സിൽനിന്നു ചോദ്യമുയർന്നപ്പോഴായിരുന്നു പ്രതികരണം. എല്ലാ സർക്കാരുകളുടെ ബജറ്റുകളും വോട്ട് ബാങ്കിനെ ലക്ഷ്യം വയ്ക്കുന്നുണ്ട്.

ഈ ബജറ്റിൽ വലിയ പദ്ധതികളും ദേശീയപാതകളും ഫണ്ടുകളുമൊക്കെ അനുവദിച്ചത് ഉടൻ തിരഞ്ഞെടുപ്പു നടക്കുന്ന അസം, തമിഴ്നാട്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾക്കാണല്ലോ. ബജറ്റിൽ തീർച്ചയായും രാഷ്ട്രീയമുണ്ട്. ജനാധിപത്യരാജ്യത്തിൽ രാഷ്ട്രീയമുണ്ടാവുകയെന്നതു നല്ലകാര്യവുമാണ്. ഈ രാഷ്ട്രീയമാണു നയങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ബജറ്റിലെ രാഷ്ട്രീയ താൽപര്യങ്ങളിലും വിട്ടുവീഴ്ചകളിലും വോട്ടർമാർ സന്തുഷ്ടരാണോ അല്ലയോ എന്നതാണു പ്രധാനം.

English Summary: Malayala Manorama Budget Speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com