ADVERTISEMENT

ന്യൂഡൽഹി∙ പാക്കിസ്ഥാനിലേക്കു പോകാത്തതു ഭാഗ്യമെന്നു കരുതുന്ന, ഹിന്ദുസ്ഥാനി മുസ്‌ലിമായി കഴിയാൻ സാധിച്ചതിൽ അഭിമാനമെന്ന് കരുതുന്നയാളാണ് താനെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കശ്മീരിൽനിന്നുള്ള അംഗവുമായ ഗുലാം നബി ആസാദ്. രാജ്യസഭയിൽനിന്നുള്ള തന്റെ വിടവാങ്ങൽ പ്രസംഗത്തിലാണ് ആസാദ് ഇക്കാര്യങ്ങൾ പറഞ്ഞത്.

‘ഇന്ത്യയാണ് സ്വർഗമെന്ന് എപ്പോഴും അനുഭവപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിനുശേഷമാണ് ഞാൻ ജനിച്ചത്. പാക്കിസ്ഥാനിലേക്ക് ഒരിക്കലും പോകാത്തിൽ ഭാഗ്യമെന്നു കരുതുന്ന വിഭാഗത്തിൽപ്പെടുന്നു. പാക്കിസ്ഥാനിലെ സാഹചര്യങ്ങളെക്കുറിച്ച് വായിക്കുമ്പോൾ ഹിന്ദുസ്ഥാനി മുസ്‌ലിം ആയതിൽ അഭിമാനിക്കുന്നു’ – ആസാദ് പറഞ്ഞു.

രാജ്യത്തെ വിഘടനവാദവും തീവ്രവാദവും അവസാനിക്കട്ടെയെന്ന് ദൈവത്തോടു പ്രാർഥിക്കുന്നുവെന്നും ജമ്മു കശ്മീരിൽ താൻ മുഖ്യമന്ത്രിയായിരിക്കെ നടന്ന ഭീകരാക്രമണത്തെ ഓർമിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ രാജ്യങ്ങളിലെ മുസ്‌ലിം സമൂഹം ആഭ്യന്തര സംഘർഷങ്ങളിൽപ്പെട്ട് ഉഴലുമ്പോൾ ഇന്ത്യൻ മുസ്‌ലിംകൾ യോജിച്ചു ജീവിക്കുന്നു. അതു തുടരുകയും ചെയ്യും. ഈ ലോകത്തെക്കുറിച്ച് ഒരു മുസ്‌ലിമിന് അഭിമാനം തോന്നണമെങ്കിൽ അതു ഇന്ത്യൻ മുസ്‌ലിംകൾക്കായിരിക്കണം. വർഷങ്ങളായി നാം കാണുന്നതാണ് അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും മുസ്‌ലിംകൾ എങ്ങനെയാണ് നശിപ്പിക്കപ്പെടുന്നത്. അവിടെ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ല. അവരോടുതന്നെയാണ് അവർ ഏറ്റുമുട്ടുന്നത്.

ഈ പാർലമെന്റിൽനിന്ന് നിരവധി കാര്യങ്ങൾ ഞാന്‍ പഠിച്ചു. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്താണ് എത്തിയത്. എങ്ങനെയാണ് അടൽ ബിഹാരി വാജ്പേയിയുമായി താൻ ആശയവിനിമയം നടത്തുന്നതെന്ന് ഇന്ദിരാ ഗാന്ധി പലപ്പോഴും പറഞ്ഞുതരുമായിരുന്നു. എങ്ങനെയാണ് പ്രതിപക്ഷ നേതാവായി ഇരിക്കേണ്ടതെന്നു പഠിച്ചത് വാജ്പേയിൽനിന്നാണ്.– ആസാദ് വ്യക്തമാക്കി.

English Summary: I feel proud to be a Hindustani Muslim, says Ghulam Nabi Azad as he retires from Rajya Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com