ശവമഞ്ചം ചുമന്ന് രാഹുൽ, കണ്ണീരോടെ പ്രിയങ്ക; അച്ഛന്റെ സുഹൃത്തിന് ആദരം
Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ക്യാപ്റ്റൻ സതീഷ് ശർമയുടെ ശവമഞ്ചം ചുമലിലേറ്റി നടക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ പങ്കുവച്ച് കോൺഗ്രസ് പ്രവർത്തകർ. കണ്ണീരോടെ വണങ്ങുന്ന പ്രിയങ്ക ഗാന്ധിയെയും ചിത്രങ്ങളിൽ കാണാം. രാജീവ് ഗാന്ധിയോടെന്ന പോലെ ആഴത്തിലുള്ള സൗഹൃദം സതീഷ് ശർമ രാഹുലുമായും കാത്തു സൂക്ഷിച്ചിരുന്നു. ആ ഹൃദയബന്ധത്തിന് കൂടിയാണ് ഈ ആദരം. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
1993 മുതൽ 96 വരെ പി.വി.നരസിംഹറാവു മന്ത്രിസഭയിൽ പെട്രോളിയം പ്രകൃതിവാതക മന്ത്രിയായിരുന്നു അദ്ദേഹം. മൂന്നു തവണ വീതം ലോക്സഭയിൽനിന്നും രാജ്യസഭയിൽനിന്നുമായി ആറു തവണ പാർലമെന്റംഗമായി. എയർലൈൻ പൈലറ്റായിരുന്ന അദ്ദേഹം രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു. 1983ൽ രാജീവ് രാഷ്ട്രീയത്തിലേക്കിറങ്ങിയതിനൊപ്പം സതീഷ് ശർമയും രാഷ്ട്രീയത്തിലെത്തി.
ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി അറിയപ്പെട്ട അദ്ദേഹം റായ്ബറേലി, അമേഠി എന്നിവിടങ്ങളിൽനിന്നാണ് എംപിയായത്. 1984 ൽ രാജീവ് പ്രധാനമന്ത്രിയായതോടെ രാഷ്ട്രീയരംഗത്ത് ശക്തമായി നിലയുറപ്പിച്ച സതീഷ് ശർമ കുറച്ചു വർഷം മുൻപുവരെ സജീവമായിരുന്നു. 1986ൽ രാജ്യസഭാംഗമായ സതീഷ് ശർമയ്ക്കായിരുന്നു രാജീവ് ലോക്സഭയിൽ പ്രതിനിധീകരിച്ച അമേഠി മണ്ഡലത്തിന്റെ ചുമതല. റേസ് കോഴ്സ് റോഡിലെ ഓഫിസിൽ അമേഠിയിലെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച സതീഷിനെ, രാജീവിന്റെ അകാല നിര്യാണത്തെത്തുടർന്ന് അമേഠി ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറക്കിയിരുന്നു.
English Summary: Rahul Gandhi pallbearer at funeral of father's friend, Congressman Satish Sharma