ADVERTISEMENT

തിരുവനന്തപുരം ∙ വിജ്ഞാനാധിഷ്ഠിത സമൂഹമാകാനുള്ള കേരളത്തിന്‍റെ ചുവടുവയ്പിന് ഊർജമേകി കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി (ഡിജിറ്റല്‍ യൂണിവേഴ്സിറ്റി) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. ഉന്നത പഠനത്തിന്‍റെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുകയും വിജ്ഞാന സമ്പദ് വ്യവസ്ഥയിലൂടെ പുരോഗതി ആര്‍ജിക്കുന്നതിനും ലക്ഷ്യമിട്ടാണ് മംഗലപുരം ടെക്നോസിറ്റി ആസ്ഥാനമാക്കി രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചിട്ടുള്ളത്.

പുതിയ സാങ്കേതിക വിദ്യകളെയും മാറ്റങ്ങളെയും ഉള്‍ക്കൊള്ളാനുള്ള സംസ്ഥാനത്തിന്‍റെ ദൃഢനിശ്ചയമാണ് ഡിജിറ്റല്‍ സര്‍വകലാശാലയുടെ രൂപീകരണത്തിലൂടെ വെളിവാകുന്നതെന്നും ഇത് ജനങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്താന്‍ ഉപകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമീപകാലത്തെ കേരളത്തിന്‍റെ മികവുകളെ അഭിനന്ദിച്ച ഗവര്‍ണര്‍ ഉന്നത പഠനത്തിന്‍റെ ആഗോള ഹബ്ബായി മാറാന്‍ കേരളത്തിന് സാധിക്കുമെന്നും പറഞ്ഞു.

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആൻഡ് ടെക്‌നോളജിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കുന്നു. ഡപ്യൂട്ടി സ്പീക്കര്‍ വി.ശശി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഹരിപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുമ. വി, ജനപ്രതിനിധികളായ എം.ജലീല്‍, ഷഹീന്‍ എം.എ, ഖുറൈഷ ബീവി, ഐഐഐടിഎംകെ ഡയറക്ടര്‍ ഡോ. എലിസബത്ത് ഷെര്‍ലി എന്നിവര്‍ വേദിയില്‍.
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആൻഡ് ടെക്‌നോളജിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അധ്യക്ഷ പ്രസംഗം നടത്തുന്നു. ഡപ്യൂട്ടി സ്പീക്കര്‍ വി. ശശി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഹരിപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുമ വി, ജനപ്രതിനിധികളായ എം.ജലീല്‍, ഷഹീന്‍ എം.എ, ഖുറൈഷ ബീവി, ഐഐഐടിഎംകെ ഡയറക്ടര്‍ ഡോ. എലിസബത്ത് ഷെര്‍ലി എന്നിവര്‍ വേദിയില്‍.

വിജ്ഞാന സമ്പാദനം ജീവിതത്തിലെ ഏത് ഘട്ടത്തിലും ധൈര്യവും അറിവും സ്വീകാര്യതയും ഐക്യവും നല്‍കും. അജ്ഞതയുടെ പിടിയില്‍ നിന്ന് സ്വതന്ത്രരാക്കും. അവസരങ്ങളുടെ ഈ പുതിയ ലോകത്ത് ശ്രദ്ധാപൂര്‍വം ചുവടുവച്ച് വലിയ മേഖലകളിലേക്ക് എത്തിപ്പെടുകയാണ് വേണ്ടത്. നാലാം വ്യവസായിക വിപ്ലവത്തിലെ മാറ്റങ്ങള്‍ പരമ്പരാഗത തൊഴില്‍, വ്യാപാര രീതികളെ തകര്‍ത്തേക്കും. കേരളത്തിലെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ ഉന്നത പഠനത്തിന്‍റെ ആഗോള കേന്ദ്രമായി മാറാന്‍ പോകുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഡേറ്റ അനലിറ്റിക്സ്, മറ്റു ഡിജിറ്റല്‍ പരിവര്‍ത്തന കോഴ്സുകള്‍ എന്നിവയിലൂടെ അവസരങ്ങളുടെ വലിയ ലോകം സാധ്യമാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാജ്യത്ത് ആദ്യത്തെ ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിക്കുന്നത് ചെറുപ്പക്കാരുടെ ഭാവി ഉദ്ദേശിച്ചുള്ള പ്രധാന ചുവടുവയ്പാണെന്ന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ മേഖലകളില്‍ ഡിജിറ്റല്‍ മികവ് കൈവരിക്കാനുള്ള ശ്രമത്തിലാണ് കേരളം. പുതിയ ലോകത്തിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി സാങ്കേതികമായി കഴിവുള്ളവരെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് ആഗോള നിലവാരം ഉറപ്പാക്കുന്ന തരത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു അത്യാധുനിക സ്ഥാപനം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് രൂപം കൊടുത്തിരിക്കുന്നത്. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍നിന്നുള്ള ആളുകള്‍ക്ക് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങള്‍ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും ചടങ്ങിനെ അഭിസംബോധന ചെയ്തത്. ഡിജിറ്റല്‍ സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ യൂണിവേഴ്സിറ്റിയുടെ ഫലകം അനാച്ഛാദനം ചെയ്തു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ക്യാംപസിന്റെ ഹ്രസ്വ വിഡിയോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ആരംഭിച്ചതിനു പിന്നാലെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയും പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുന്നത് കേരളത്തിന്‍റെ വിജ്ഞാന രംഗത്തെ സംബന്ധിച്ച് അഭിമാനകരമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി.ജലീല്‍ പറഞ്ഞു.

ഡപ്യൂട്ടി സ്പീക്കര്‍ വി.ശശി ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു. അടൂര്‍ പ്രകാശ് എംപി ഓഡിയോ സന്ദേശത്തിലൂടെ ആശംസയറിയിച്ചു. ഐഐഐടിഎംകെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ റിട്ട ഐഎഎസ് മാധവന്‍ നമ്പ്യാര്‍ സര്‍വകലാശാലയുടെ നയരേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഹരിപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുമ വി., ജനപ്രതിനിധികളായ എം.ജലീല്‍, ഷഹീന്‍. എം.എ, ഖുറൈഷബീവി എന്നിവര്‍ സംസാരിച്ചു. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ് സ്വാഗതവും ഐഐഐടിഎംകെ ഡയറക്ടര്‍ ഡോ. എലിസബത്ത് ഷെര്‍ലി നന്ദിയും പറഞ്ഞു.

ലക്ഷ്യമിടുന്നത് ഡിജിറ്റൽ വിദ്യാഭ്യാസത്തിലെ ആഗോള മുന്നേറ്റം

ഡിജിറ്റല്‍ സാങ്കേതികവിദ്യയിലും മാനേജ്മെന്‍റിലും ആഗോള മാനദണ്ഡം സ്ഥാപിക്കുകയും ഉന്നത പഠനത്തിന്‍റെ ഒരു ഭാവി സ്ഥാപനം സൃഷ്ടിക്കുകയുമെന്ന കാഴ്ചപ്പാടോടെയാണ് ഡിജിറ്റല്‍ സര്‍വകലാശാല രൂപീകരിക്കുന്നത്. ഡിജിറ്റല്‍ മേഖലയുടെ വിവിധ വശങ്ങളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലും ഗവേഷണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍വകലാശാലയെന്ന നിലയില്‍ കോഴ്സുകളും പ്രവര്‍ത്തനങ്ങളും വിജ്ഞാന സമ്പദ്‍വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിനുള്ള സിദ്ധാന്തത്തെയും പ്രയോഗത്തെയും മുന്നോട്ടു കൊണ്ടുപോകും.

പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനായി ഊര്‍ജസ്വലമായ അക്കാദമിക്, ഗവേഷണ ഇക്കോസിസ്റ്റം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെയും വിദേശത്തെയും മറ്റു പ്രമുഖ സ്ഥാപനങ്ങളുമായും ഏജന്‍സികളുമായും ശക്തമായ വ്യവസായ-അക്കാദമിക് ബന്ധങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയിടുന്നത്. സര്‍ക്കാര്‍ സ്ഥാപിച്ച വിവരസാങ്കേതിക വിദ്യയിലെ മികവിന്‍റെ കേന്ദ്രമായ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആൻഡ് മാനേജ്മെന്‍റ് കേരളം (ഐഐഐടിഎംകെ) നവീകരിച്ചാണ് ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിച്ചിട്ടുള്ളത്.

സ്കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സ് ആൻഡ് എൻജിനീയറിങ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ സയന്‍സസ്, സ്കൂള്‍ ഓഫ് ഇലക്ട്രോണിക് സിസ്റ്റംസ് ആന്‍റ് ഓട്ടമേഷന്‍, സ്കൂള്‍ ഓഫ് ഇന്‍ഫര്‍മാറ്റിക്സ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് ആൻഡ് ലിബറല്‍ ആര്‍ട്സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളില്‍ വിജ്ഞാന സ്കൂളുകള്‍ ആരംഭിക്കും. ഓരോ സ്കൂളും കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മാറ്റിക്സ്, അപ്ലൈഡ് ഇലക്ട്രോണിക്സ്, ഹ്യൂമാനിറ്റീസ് എന്നിവയില്‍ മാസ്റ്റര്‍ ലെവല്‍ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്നു. രചന, പാഠ്യപദ്ധതി, മൂല്യനിര്‍ണയം എന്നിവയില്‍ സാങ്കേതികവിദ്യയുടെ സഹായം സ്വീകരിക്കും.

രാജ്യാന്തര അക്കാദമിക്, ഗവേഷണ, വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് ബ്ലോക്ക്ചെയിന്‍, എഐ ആന്‍ഡ് എംഎല്‍, സൈബര്‍ സെക്യൂരിറ്റി, ബിഗ്ഡേറ്റ അനലിറ്റിക്സ്, ബയോകംപ്യൂട്ടിങ്, ജിയോസ്പേഷ്യല്‍ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിലെ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയിടുന്നുണ്ട്. പതിവ് മാസ്റ്റര്‍, ഡോക്ടറല്‍ തലത്തിലുള്ള വിദ്യാഭ്യാസ പരിപാടികള്‍ക്ക് പുറമേ, നിരവധി ഹ്രസ്വകാല നൈപുണ്യ പരിപാടികളിലൂടെയും ദീര്‍ഘകാല ഡിപ്ലോമ പ്രോഗ്രാമുകളിലൂടെയും സംസ്ഥാനത്ത് നിലവിലുള്ള മാനവ വിഭവശേഷി പുനര്‍നിര്‍മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

2021 ലെ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഓര്‍ഗനൈസേഷനും സര്‍വകലാശാല നേതൃത്വം നല്‍കും. ടെക്നോസിറ്റിയിലെ 10 ഏക്കര്‍ കാംപസില്‍ വ്യാപിച്ചുകിടക്കുന്ന സര്‍വകലാശാലയുടെ ആദ്യ ഘട്ടത്തില്‍ അക്കാദമിക്, ഹോസ്റ്റല്‍ ബ്ലോക്ക് എന്നിവ പൂര്‍ത്തിയാക്കി. സര്‍വകലാശാല പൂര്‍ണതോതില്‍ വികസിപ്പിച്ചുകഴിഞ്ഞാല്‍ 1,200 റസിഡന്‍ഷ്യല്‍ സ്കോളേഴ്സിനുള്‍പ്പെടെ നിരവധി പഠിതാക്കള്‍ക്കും വിദ്യാഭ്യാസം നല്‍കും.

English Summary: Governor inaugurates country’s first Digital Varsity at Technocity,Thiruvananthapuram, Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com