ADVERTISEMENT

ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിലെ പാംഗോങ് തീരത്ത് നിന്ന് ഇന്ത്യ, ചൈന സേനകൾ പിൻമാറിയതോടെ എല്ലാ കണ്ണുകളും ഡെപ്സങ്ങിലേക്ക്. ഇരുസേനകളിലെയും ഉന്നത കമാൻഡർമാർ തമ്മിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഡെപ്സങ്ങിലെ സംഘർഷ പരിഹാരത്തിനാണ് ഊന്നൽ നൽകിയത്. ഗോഗ്ര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിലും സംഘർഷം തുടരുകയാണ്. മൂന്നിടങ്ങളിൽ നിന്നും ചൈനീസ് സേന പിൻമാറണമെന്ന ആവശ്യമാണ് ഇന്ത്യ ഉന്നയിച്ചത്. പ്രശ്നപരിഹാരത്തിന് വരുംദിവസങ്ങളിൽ വീണ്ടും ചർച്ച നടക്കും. 

∙ നിർണായകം ഡെപ്സങ്

സംഘർഷം ഏറ്റവുമധികം മൂർധന്യത്തിലുള്ളത് ഡെപ്സങ്ങിലാണ്. പാംഗോങ്ങ് തീരത്തു നിന്ന് വടക്കോട്ട് 200 കിലോമീറ്റർ അകലെയുള്ള അതിർത്തി പ്രദേശമാണിത്. വ്യോമതാവളമായ ദൗലത് ബേഗ് ഓൾഡി (ഡിബിഒ) സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ത്യയ്ക്ക് അതീവ നിർണായകമാണ്. 

ഡിബിഒ, സിയാച്ചിൻ എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധം വിച്ഛേദിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണു ചൈന ഇവിടെ നടത്തുന്നത്. അതിർത്തി രേഖ സംബന്ധിച്ച് ഇവിടെ ഒട്ടേറെ സ്ഥലങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ തർക്കമുണ്ട്. 2013ലും ഡെപ്സങ്ങിൽ കടന്നുകയറാൻ ചൈന ശ്രമിച്ചിരുന്നു. നയതന്ത്രതലത്തിൽ നടത്തിയ നീക്കങ്ങൾക്കൊടുവിൽ ഏതാനും ആഴ്ചയ്ക്കുള്ളിൽ ചൈനീസ് സേനയുടെ പിൻമാറ്റം ഉറപ്പാക്കാൻ അന്ന് ഇന്ത്യയ്ക്കു സാധിച്ചു. 

∙ സന്നാഹത്തിൽ ടാങ്കുകളും

പാംഗോങ്ങിലേതു പോലുള്ള വൻ സേനാ വിന്യാസമില്ലെങ്കിലും ടാങ്കുകളടക്കമുള്ള സന്നാഹങ്ങൾ അണിനിരത്തിയാണ് ഇരു സേനകളും ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്. അതിർത്തിയോടു ചേർന്ന് ഇരു സേനകളും ടെന്റുകളും ബങ്കറുകളും സ്ഥാപിച്ചിട്ടുണ്ട്. ലേ, ശ്രീനഗർ വ്യോമതാവളങ്ങളിൽ സുഖോയ് 30, മിറാജ്, മിഗ് 29 യുദ്ധവിമാനങ്ങൾ എന്നിവ മിസൈൽ സജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്. അപ്പാച്ചി അറ്റാക്ക് ഹെലിക്കോപ്റ്റർ, ചിനൂക് ഹെലിക്കോപ്റ്റർ എന്നിവയും രംഗത്തുണ്ട്.

English Summary: Pull back of forces from Depsang challenge amid India-China talks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com