ADVERTISEMENT

തിരുവനന്തപുരം ∙ ജനാധിപത്യത്തെ വിൽപ്പനയ്ക്ക് വെച്ചവരും വിലയ്ക്ക് വാങ്ങാൻ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയിൽ അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ലജ്‌ജാകരമായ ഒരു അധ്യായമാണത്.

കോൺഗ്രസ്സിനെ ബിജെപി വിലപേശി വാങ്ങുകയാണ്. കോൺഗ്രസ്സിൽ വേരുറച്ചു പോയ മൂല്യച്യുതികളേയും സംഘടനാപരമായ അപചയത്തേയും മുതലെടുത്ത് ബിജെപി നടത്തുന്ന അധികാരക്കൊയ്ത്ത് തുടർക്കഥയായി മാറിക്കഴിഞ്ഞു. വർഗീയതയെയും പണാധിപത്യത്തെയും ജനാധിപത്യത്തിന് പകരം വെക്കുന്ന അപകടകരമായ കളിയാണ് ബിജെപിയുടേത്. ജനഹിതത്തെ അട്ടിമറിക്കുന്നത് അവർ ശീലമാക്കി മാറ്റി. പണവും സ്ഥാനമാനങ്ങളും വെച്ചു നീട്ടുകയാണെങ്കിൽ ആർക്കും ചുമന്നു കൊണ്ട് പോകാവുന്ന ഉൽപ്പന്നങ്ങളായി കോൺഗ്രസ് നേതൃത്വത്തിലെ ബഹുഭൂരിപക്ഷവും അധഃപ്പതിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അധികാരത്തോടുള്ള ആർത്തിയും പണക്കൊതിയും രാഷ്ട്രീയത്തെ എത്രമാത്രം മലീമസമാക്കാം എന്നാണ് ചാക്കിട്ടുപിടിത്തങ്ങളുടെ പരമ്പരയിലൂടെ വ്യക്തമാകുന്നത്. കോൺഗ്രസ് പ്രതിനിധിയായി മത്സരിച്ചു വിജയിച്ച എംഎൽഎ മാർക്ക് നിമിഷ വേഗത്തിൽ ബിജെപി പാളയത്തിലെത്താൻ മടിയുണ്ടാകുന്നില്ല. സ്വന്തം നേതാക്കളായ ജനപ്രതിനിധികൾ പണത്തിന്റെ പ്രലോഭനത്തിൽ വീണു പോകാതിരിക്കാൻ അവരെ കൂട്ടത്തോടെ റിസോർട്ടുകളിൽ അടച്ചിടേണ്ടി വരുന്ന അവസ്ഥയേക്കാൾ  ദയനീയമായി ഒരു പാർട്ടിക്ക് മറ്റെന്തുണ്ട്?

ബിജെപിയെ ചെറുക്കാൻ കോൺഗ്രസിനു വോട്ട് ചെയ്യൂ എന്നാണ് അവർ ആവശ്യപ്പെടുന്നത്. കോൺഗ്രസിന്റെ പേരിൽ ജയിക്കുന്നവർ ബിജെപിയിലേയ്ക്ക് മാറാൻ ക്യൂ നിൽക്കുമ്പോൾ കോൺഗ്രസ്സിന് ചെയ്യുന്ന വോട്ടിന്റെ ഗതി എന്താകും എന്നുകൂടി അവർ വിശദീകരിക്കണം. പണത്തിനു വേണ്ടി സ്വന്തം രാഷ്ട്രീയത്തെയും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെയും അടിയറ വയ്ക്കാൻ മടിക്കാത്ത കക്ഷിയിൽ നിന്ന് ജനങ്ങൾക്ക് നല്ലതൊന്നും പ്രതീക്ഷിക്കാനില്ല.

ബിജെപിക്ക് എപ്പോഴും വാങ്ങാനുള്ള സാധന സാമഗ്രിയായി കോൺഗ്രസ്സ് സ്വയം മാറുമ്പോൾ ഇടതുപക്ഷ-ജനാധിപത്യ ശക്തികളാണ് ബദൽ രാഷ്ട്രീയം മുന്നോട്ടു വെക്കുന്നത്. ജനാധിപത്യ സംരക്ഷണത്തിനും, മതനിരപേക്ഷതയ്ക്കും, നാടിന്റെ പുരോഗതിക്കുമായി അചഞ്ചലം നിലകൊള്ളുന്ന ഇടതുപക്ഷ ജനാധിപത്യശക്തികൾ കൂടുതൽ കരുത്തു നേടേണ്ടതിന്റെ അനിവാര്യതയെ ആണ് പുതുച്ചേരിയിലെ അനുഭവം ഓർമ്മിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

English Summary: CM Pinarayi Vijayan's FB post over Puduchery political drama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com