ADVERTISEMENT

ചെന്നൈ∙ പുതുച്ചേരിയില്‍ വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ലെന്ന് സ്പീക്കര്‍. സഭ അനിശ്ചിതകാലത്തേക്കു പിരിച്ചുവിട്ടു. മുഖ്യമന്ത്രി വി. നാരായണസാമി രാജിവച്ചു. രാജ്‌നിവാസിലെത്തി അദ്ദേഹം ലഫ്. ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. തനിക്കൊപ്പം മന്ത്രിമാരും കോണ്‍ഗ്രസ്, ഡിഎംകെ, സ്വതന്ത്ര എംഎല്‍എമാരും രാജി സമര്‍പ്പിച്ചതായി എന്‍. നാരായണസാമി പറഞ്ഞു. 

ബിജെപിയും ഓള്‍ ഇന്ത്യന്‍ എന്‍.ആര്‍ കോണ്‍ഗ്രസും ചേര്‍ന്നാണ് സര്‍ക്കാരിനെ അട്ടിമറിച്ചതെന്ന് രാജിക്ക് ശേഷം മുഖ്യമന്ത്രി ആരോപിച്ചു. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കിയ സ്പീക്കറുടെ നടപടി തെറ്റാണെന്നും ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും നാരായണസാമി പറഞ്ഞു. പുതുച്ചേരിയിലെ ജനങ്ങള്‍ ഇവരെ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നാരായണസാമി പുതുച്ചേരിയിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ വി. സാമിനാഥന്‍ പറഞ്ഞു. പുതുച്ചേരി മുന്‍മുഖ്യമന്ത്രി എന്‍. രംഗസ്വാമി കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് 2011ല്‍ ആരംഭിച്ച എന്‍.ആര്‍ കോണ്‍ഗ്രസ് ഇപ്പോള്‍ എന്‍ഡിഎയുടെ ഭാഗമാണ്. 

പുതുച്ചേരിയില്‍ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്കിനു പിന്നാലെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്നു വിശ്വാസവോട്ട് തേടിയത്. ഞായറാഴ്ച രണ്ട് എംഎല്‍എമാര്‍ കൂടി രാജിവച്ചതോടെതോടെയാണു നാരായണസാമി സര്‍ക്കാരിന്റെ നില പരുങ്ങലിലായത്. ഇപ്പോള്‍ കോണ്‍ഗ്രസിന് സ്പീക്കര്‍ ഉള്‍പ്പെടെ 12 അംഗങ്ങളേ ഉള്ളൂ; പ്രതിപക്ഷത്ത് 14 പേരും. 

puducherry-narayana-samy
പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസാമി സഭയില്‍ സംസാരിക്കുന്നു. (ചിത്രം: എഎന്‍ഐ ട്വിറ്റര്‍)

മുന്‍ ലഫ. ഗവര്‍ണര്‍ കിരണ്‍ ബേദിയും കേന്ദ്രസര്‍ക്കാരും പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി വി. നാരായണസാമി സഭയില്‍ ആരോപിച്ചു. ജനങ്ങള്‍ തിരസ്‌കരിച്ച പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരുമിച്ചു ചേര്‍ന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തിയ നാരായണസാമി താന്‍ മുഖ്യമന്ത്രിയായത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഡിഎംകെ മേധാവി എം.കെ. സ്റ്റാലിനും കാരണമാണെന്നും പറഞ്ഞു. പുതുച്ചേരിക്കു സംസ്ഥാനപദവി നല്‍കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും നാരായണസാമി പറഞ്ഞു. 

ആവശ്യത്തിനു ഫണ്ട് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ പുതുച്ചേരിയിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാടും കേരളവും റേഷന്‍ കടകള്‍ വഴി സൗജന്യമായി അരി വിതരണം ചെയ്തപ്പോള്‍ പുതുച്ചേരിയില്‍ അരിയുടെ വിലയ്ക്ക് തുല്യമായ തുക ഡയറക്ട് ട്രാന്‍സ്ഫര്‍ പദ്ധതി പ്രകാരം ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ടു നിക്ഷേപിക്കാനായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്. പൊതുവിതരണ സംവിധാനം അട്ടിമറിക്കാനാണ് ഇങ്ങനെ ചെയ്തത്. സൗജന്യ ഭക്ഷണ പദ്ധതിയും ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയും ഗവര്‍ണര്‍ അട്ടിമറിച്ചു. പുതുച്ചേരിയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബിജെപി ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

സര്‍ക്കാര്‍ വീണാല്‍ പുതുച്ചേരി, തിരഞ്ഞെടുപ്പ് വരെ കുറച്ചു മാസങ്ങള്‍ രാഷ്ട്രപതി ഭരണത്തിലാകും. കോണ്‍ഗ്രസ് എംഎല്‍എ കെ.ലക്ഷ്മീനാരായണന്‍, ഡിഎംകെ എംഎല്‍എ കെ.വെങ്കടേശന്‍ എന്നിവരാണ് ഞായറാഴ്ച സ്പീക്കറുടെ വസതിയില്‍ എത്തി രാജി നല്‍കിയത്. ഇതോടെ ഒരുമാസത്തിനിടെ രാജിവച്ച ഭരണകക്ഷി എംഎല്‍എമാരുടെ എണ്ണം ആറായി. ഇവര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നാണു ബിജെപി സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നത്.   

English Summary: Puducherry floor test updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com