ADVERTISEMENT

കൊച്ചി ∙ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത്കുമാറിനെതിരെ ആക്രമണ ശ്രമമുണ്ടായ സംഭവത്തിൽ പ്രതികളുടെ മൊഴിയെടുത്ത് കസ്റ്റംസ് അന്വേഷണ സംഘം. ഈ സമയം വാഹനത്തിൽ ഉണ്ടായിരുന്നവരുടെയും വാഹന ഉടമകളുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ മൊഴിയെടുക്കാൻ വിളിപ്പിച്ചത്.

മൊഴി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യലിനു വിളിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. സുമിത് കുമാറിനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിനു പിന്നിൽ സ്വർണക്കടത്ത് സംഘം തന്നെയാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായും കസ്റ്റംസ് അറിയിച്ചു. സംഭവത്തിൽ ദുരൂഹതയില്ലെന്ന പൊലീസ് നിലപാടിനെ തള്ളിയ കസ്റ്റംസ്,  കമ്മിഷണറെ ആക്രമിക്കാൻ ശ്രമിച്ച സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കർശന നടപടിയുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്നു കമ്മിഷണർ സുമിത് കുമാർ മനോരമ ഓൺലൈനോടു പറഞ്ഞിരുന്നു. നയതന്ത്ര ബാഗിലൂടെ സ്വർണം കടത്തിയതും ഡോളർ കടത്തും അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ കമ്മിഷണറാണ് സുമിത് കുമാർ. ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി മറ്റേതെങ്കിലും സംസ്ഥാനത്തേക്കു സ്ഥലംമാറ്റം വാങ്ങിപ്പിക്കുകയാണ് അക്രമിസംഘത്തിന്റെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

ഇദ്ദേഹത്തിനെതിരെയുണ്ടാകുന്ന നാലാമത്തെ ആക്രമണമാണ് ഇതെന്നതും ഗൗരവം വർധിപ്പിക്കുന്നു. കൽപറ്റയിൽ ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോൾ മലപ്പുറം എടവണ്ണപ്പാറയിൽ വച്ചാണു വാഹനത്തിനു നേരെ ആക്രമണമുണ്ടാകുന്നത്. അദ്ദേഹംതന്നെ സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. കൊണ്ടോട്ടി വരെ നാലു വാഹനങ്ങൾ പിന്തുടർന്നതായും മാർഗതടസ്സം സൃഷ്ടിച്ചതായും വെളിപ്പെടുത്തി. മുക്കം ഓമശേരി സ്വദേശികൾ അറസ്റ്റിലായെങ്കിലും അവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

English Summary: Customs take statement from accused in attempt to attack officer's car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com