ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷന്റെ (കെഎഫ്സി) വായ്പ ആസ്തി 5000 കോടി രൂപ കടന്നു. ഡിസംബർ 31 ലെ കണക്കുകൾ പ്രകാരം 5022 കോടി രൂപയാണ് വായ്പ ആസ്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2838 കോടി രൂപ ആയിരുന്നു ഇത്. 176 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. നടപ്പ് സാമ്പത്തികവർഷം ഇതുവരെ 3385 കോടി രൂപയുടെ പുതിയ വായ്പകൾ നൽകിയതിലൂടെയാണ് ഈ ചരിത്രനേട്ടം സാധ്യമായതെന്ന് കെഎഫ്സി സിഎംഡി ടോമിൻ ജെ.തച്ചങ്കരി അറിയിച്ചു.

ഇന്ത്യയിലെ ഇതര സർക്കാർ സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിൽ (എസ്എഫ്സി) വച്ച് ഏറ്റവും ഉയർന്ന വളർച്ചയാണ് കെഎഫ്സി കൈവരിച്ചിരിക്കുന്നത്.  വായ്പ വിതരണം കഴിഞ്ഞവർഷം 798 കോടി രൂപ ആയിരുന്നത് ഈ വർഷം ഇതുവരെ 2935 കോടി രൂപയായി. കോവിഡ് കാലത്ത് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും വായ്പ വിതരണത്തിന് മടിച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് കെഎഫ്സിയുടെ ഈ മിന്നുന്ന പ്രകടനമെന്നും സിഎംഡി  കൂട്ടിച്ചേർത്തു.

വായ്പ തിരിച്ചടവ് 1871 കോടി രൂപയായി ഉയർന്നു. കഴിഞ്ഞവർഷം ഇത് 968 കോടി രൂപയായിരുന്നു. സിബിലിൽ വിവരങ്ങൾ കൈമാറിയതും, തിരിച്ചടവ് മുടക്കിയവർക്കെതിരെ നടപടികൾ എടുത്തതുമാണ് ഈ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചത്. ഇതുമൂലം നിഷ്ക്രിയ ആസ്തി 3.4 % ആയി കുറഞ്ഞു.

കെഎഫ്സി പുതുതായി അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ സംരംഭക പദ്ധതി പ്രകാരം 1700 പേർക്ക് ഇതുവരെ സെക്യൂരിറ്റി ഇല്ലാതെ വായ്പ നൽകി. ബസുകൾ സിഎൻജിയിലേക്ക് മാറ്റുന്നതിനും, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും യാതൊരു സെക്യൂരിറ്റിയും ഇല്ലാതെയുള്ള വായ്പ പദ്ധതികൾ കെഎഫ്സി അവതരിപ്പിച്ചിരുന്നു. കൂടാതെ സർക്കാർ കരാറുകാർക്ക് ബില്ലുകൾ ഈടില്ലാതെ ഡിസ്കൗണ്ട് ചെയ്യുവാനുള്ള സൗകര്യം ഏർപ്പെടുത്തിയത് കരാർ രംഗത്ത് നേട്ടമായി.

ടൂറിസം രംഗത്ത് ഉണർവേകാൻ 50 ലക്ഷം രൂപ വരെയുള്ള സ്പെഷൽ വായ്പകൾ ഹോട്ടലുകൾക്കു ഈടില്ലാതെ, ദിവസ തിരിച്ചടവിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച പുതിയ പദ്ധതിക്ക് വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് തച്ചങ്കരി അറിയിച്ചു.

English Summary: Kerala Financial Corporation loan assets cross record Rs 5000 crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com